ഇ-കോമേഴ്‌സ് രംഗത്ത് ഭീമന്‍മാരായ ആമസോണിനെയും ഫ്ളിപ്കാര്‍ട്ടിനെയും നേരിടുന്നതിന്റെ ഭാഗമായി ഗൂഗിള്‍ നിക്ഷേപം നടത്തിയ മലയാളിയുടെ സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുക്കാനുള്ള നീക്കവുമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. തിരുവനന്തപുരം കമലേശ്വരം സ്വദേശി എം.ജി ശ്രീരാമന്‍ മുംബൈയില്‍ സ്ഥാപിച്ച ഫൈന്‍ഡ് എന്ന ഈ കോമേഴ്‌സ് സ്റ്റാര്‍ട്ടപ്പിനെയയാണ് റിലയന്‍സ് സ്വന്തമാക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ 50 കോടിയോളം രൂപയാണ് ഫൈന്‍ഡില്‍ നിക്ഷേപം നടത്തിയത്.
ഫൈന്‍ഡിന്റെ 87.6 ശതമാനം ഓഹരി 395 കോടി രൂപയ്ക്കാണ് റിലയന്‍സ് സ്വന്തമാക്കിയത്. നിലവില്‍12 ശതമാനം ഓഹരിയാണ് സ്ഥാപകര്‍ക്കുള്ളത്. ഫൈന്‍ഡിന്റെ ഓഹരി റിലയന്‍സ് സ്വന്തമാക്കിയതോടെ ആദ്യകാല നിക്ഷേപകര്‍ക്ക് ആറിരട്ടി വരെ ഓഹരി വിഹിതം ലഭിച്ചിട്ടുണ്ട്.
2012ല്‍ സുഹൃത്തുക്കളായ ഫറൂഖ് ആദം, ഹര്‍ഷ് ഷാ എന്നിവരുമായി ചേര്‍ന്നാണ് ഫൈന്‍ഡിന്റെ മാതൃകമ്പനി ഷോപ്പസെന്‍സസ് ആരംഭിച്ചത്. 600 ബ്രാന്‍ഡുകള്‍ ഫൈന്‍ഡിന്റെ ഭാഗമായുണ്ട്. 9000 ഓഫ് ലൈൻ ബ്രാന്‍ഡഡ് സ്റ്റോറുകളെ ബന്ധിപ്പിച്ചാണ് ഫൈന്‍ഡിന്റെ പ്രവര്‍ത്തനം.
യൂണിവേഴ്‌സിറ്റി കോളജ് മുന്‍ അധ്യാപകന്‍ മോഹന്‍കുമാറിന്റെയും വെള്ളയാണി കാര്‍ഷിക സര്‍വകലാശലയിലെ പ്രഫസറായ ഗിരിജാ ദേവിയുടെ മകനാണ് ശ്രീരാമന്‍.ഐ.ഐ.ടിയില്‍ എന്‍ജിനീറിങ്ങില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്നതിനിടെയാണ് ശ്രീരാമന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങിയത്.