ദഹനസംബന്ധമായ അസുഖങ്ങൾക്കായി ഉപയോഗിക്കുന്ന സാന്റാക് എന്നറിയപ്പെടുന്ന റാനിറ്റിഡിൻ ഗുളികകൾ ലോക രാജ്യങ്ങൾ പിൻവലിച്ചു. അർബുദത്തിന് കാരണമാകുന്ന നൈട്രോ സോഡി മെതൈല്‍ അമീൻ (എന്‍എസ്എംഎ) ഉള്ളതിനാലാണ് ഈ ഗുളികകളുടെ ഉപയോഗം പൊതു–-സ്വകാര്യ ഫാർമസികളിൽനിന്ന് പിൻവലിച്ചത്. ഗുളികകളിൽ ചെറിയതോതിൽ എന്‍എസ്എംഎ അടങ്ങിയതായി യുഎസ് ഫുഡ് -ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ, യൂറോപ്യൻ മെഡിസിൻസ് ഏജൻസി എന്നിവരുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ഈ ഗുളികകൾ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഗുളികയുടെ പരിശോധന സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയും തേടിയിട്ടുണ്ട്. എന്നാൽ, ആശുപത്രികൾക്കോ ഫാർമസികൾക്കോ ഡോക്ടർമാർക്കോ നിർദേശങ്ങളൊന്നും ഇതുവരെ രാജ്യത്ത് നൽകിയിട്ടില്ല. അതേസമയം, അർബുദത്തിന് കാരണമാകുന്ന നിട്രോ സോഡിമെതിലാമിൻ ഒഴിവാക്കി ഗുളികകൾ നിർമ്മിക്കാനാകുമോ എന്ന അന്വേഷണവും വികസിതരാജ്യങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.