ഐപിഎല്‍ 14ാം സീസണിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നേരിടാന്‍ തയ്യാറെടുത്തപ്പോള്‍ ഇന്ത്യന്ർ മുന്‍ താരം ആകാശ് ചോപ്ര ചില പ്രവചനങ്ങള്‍ നടത്തിയിരുന്നു. അതെല്ലാം അച്ചട്ടായി എന്നുള്ളതാണ് ക്രിക്കറ്റ് ആരാധകരെ ഇപ്പോള്‍ അത്ഭുതപ്പെടുത്തുന്നത്.
ഇടംകൈ ഓപ്പണര്‍മാര്‍ വലംകൈ ഓപ്പണര്‍മാരെക്കാള്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യും, സ്പിന്നര്‍മാര്‍ അഞ്ചിലധികം വിക്കറ്റ് വീഴ്ത്തും, കെകെആര്‍ മത്സരം ജയിക്കും എന്നിങ്ങനെയായിരുന്നു ചോപ്രയുടെ പ്രവചനങ്ങള്‍. ഇതെല്ലാം സത്യമായി എന്നതാണ് ശ്രദ്ധേയം.
ശിഖര്‍ ധവാനും വെങ്കടേഷ് അയ്യരുമായിരുന്നു ഇരുടീമിലെയും ഇടംകൈയന്‍ ഓപ്പണര്‍മാര്‍. ഇവരായിരുന്നു കളി അവസാനിച്ചപ്പോള്‍ ഇരുടീമിലെയും ടോപ് സ്കോറന്മാര്‍. ധവാന്‍ 36 റണ്‍സെടുത്തപ്പോള്‍ വെങ്കടേഷ് 55 റണ്‍സ് നേടി.
ആര്‍.അശ്വിന്‍, അക്‌സര്‍ പട്ടേല്‍, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ഷാക്കിബ് എന്നിവരാണ് ഇരുടീമിലുമായി അണിനിരക്കുന്ന സ്പിന്നര്‍മാര്‍. മത്സരത്തില്‍ അശ്വിന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നരെയ്നും ഷാക്കിബും വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും റണ്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചു.
ആവേശകരമായ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്ന് വിക്കറ്റിനാണ് കെകെആര്‍ കീഴടക്കിയത്. കൊല്‍ക്കത്ത അനായാസം ജയിക്കുമെന്നു തോന്നിയ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയശേഷമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുട്ടുകുത്തിയത്. സ്‌കോര്‍: ഡല്‍ഹി-135/5 (20 ഓവര്‍). കൊല്‍ക്കത്ത-136/7 (19.5).