രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ നാട്ടിലേക്കുവരാന്‍ അനുവദിക്കൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യാത്ര പുറപ്പെടും മുമ്പും ഇവര്‍ പരിശോധനയ്ക്ക് വിധേയരാകണം. നാട്ടിലെത്തിയാല്‍ 14 ദിവസം ആശുപത്രികളിലോ ആരോഗ്യപരിപാലന സ്ഥാപനങ്ങളിലോ സമ്പര്‍ക്കവിലക്കില്‍ കഴിയാമെന്ന് യാത്രയ്ക്കുമുമ്പ് രേഖാമൂലം ഉറപ്പു നല്‍കുകയും വേണം.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാന നിര്‍ദേശങ്ങള്‍:
* വിദേശരാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ മാത്രമെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിക്കൂ.
* കോവിഡില്ലെന്ന് തെളിയുന്നവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ.
* ദുരിതത്തില്‍ പെട്ടവര്‍, തൊഴിലാളികള്‍, വിസാ കാലാവധി തീരുന്നവര്‍, ചെറിയ കാലയളവുള്ള വിസകളുമായി പോയവര്‍, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍, ബന്ധുക്കള്‍ മരിച്ചവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ഹോസ്റ്റലുകള്‍ അടച്ച വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് മടക്കയാത്ര അനുവദിക്കുക.
* രജിസ്റ്റര്‍ ചെയ്യുന്നവരുടെ പേര്, തൊഴില്‍, മൊബൈല്‍ നമ്പര്‍, നാട്ടിലെ വിലാസം തുടങ്ങിയവ വിദേശകാര്യ മന്ത്രാലയം ശേഖരിച്ച് അതതു സംസ്ഥാനങ്ങള്‍ക്കു നല്‍കും.
* സ്വന്തം ഉത്തരവാദിത്വത്തിലാണ് യാത്രയെന്ന് ഉറപ്പ് നല്‍കണം.
* യാത്ര പുറപ്പെടുംമുമ്പ് ആരോഗ്യച്ചട്ടം അനുസരിച്ച് തെര്‍മല്‍പരിശോധന നടത്തും. വിമാനത്തിനുള്ളിലും കപ്പലിനുള്ളിലും ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യച്ചട്ടം പാലിക്കണം. മുഖാവരണം ധരിക്കണം. ശുചിത്വം പാലിക്കണം.
* നാട്ടിലെത്തിയാലുടന്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം.
* ഇറങ്ങുന്ന വിമാനത്താവളങ്ങളില്‍ ആരോഗ്യപരിശോധനയ്ക്ക് വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവരെ ചികിത്സക്കായി കൊണ്ടുപോകും.
* മറ്റുള്ളവരെ ആശുപത്രികളിലോ സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കുന്ന സംവിധാനങ്ങളിലോ സമ്പര്‍ക്കവിലക്കിലാക്കും.
* 14 ദിവസത്തെ സമ്പര്‍ക്കവിലക്കിനു ശേഷം പരിശോധനയില്‍ നെഗറ്റീവാണെന്നു കണ്ടാല്‍ വീടുകളിലേക്ക് മടങ്ങാം. ഇവര്‍ 14 ദിവസം വീട്ടിലും ജാഗ്രതയില്‍ കഴിയണം.
മടക്കയാത്രകളുടെ മേല്‍നോട്ടത്തിനായി സംസ്ഥാനങ്ങളില്‍ വിദേശകാര്യ മന്ത്രാലയം നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. കേരളത്തിന്റെ ചുമതല നിര്‍വഹിക്കുന്നത് വിദേശകാര്യ മന്ത്രാലയ അഡീഷണല്‍സെക്രട്ടറി ദൊരൈസ്വാമിയായിരിക്കും.