മുസ്‌ലിം ലീഗിനെ തകർക്കാനുള്ള സിപിഎമ്മിന്റെ ശ്രമം നടപ്പാക്കില്ലെന്നു നിയമസഭയിൽ മഞ്ഞളാംകുഴി അലി എം.എൽ.എ. ലീഗിനെ തകർക്കാൻ ശ്രമിക്കുന്നത് ഐസ്കട്ടക്ക് പെയിൻറടിക്കുന്നത് പാേലെയാണ്. ലീഗിനെ തകർക്കാനും ഇല്ലാതാക്കാനും ഒരുപാടു പേർ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം ലീഗിനെ എതിർക്കുന്നോ അതിൻെറ ഇരട്ടിയിൽ തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ഉപധനാഭ്യർഥ നകളെ എതിര്‍ത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മഞ്ഞളാംകുഴി അലിയുടെ പരാമർശം.
ലീഗിനോളം ആത്മാർഥതയുള്ള അണികളുള്ള പാർട്ടി അല്ലാഹുവിൻെറ ദുനിയാവിൽ വേറെയില്ല. സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞതുപോലെ ലീഗ് ഉറങ്ങുന്ന സിംഹമാണ്. അതിനെ വെറുതെ ചൊറിഞ്ഞ് ഉണർത്തേണ്ട -മഞ്ഞളാംകുഴി അലി പറഞ്ഞു.
അതേസമയം, 2031ലെ നിയമസഭ തിരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ മുസ്ലിംലീഗിൻെറ അക്കൗണ്ട് സി.പി.എം പൂട്ടിക്കുമെന്ന് ഉപധനാഭ്യർഥന ചർച്ചക്കിടെ എ.എൻ. ഷംസീർ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പോടുകൂടി ലീഗ് മൂന്ന് ജില്ലകളിലേക്ക് ഒതുങ്ങി. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട്, കാസർകോട് ജില്ലകളിലെ അക്കൗണ്ട് പൂട്ടിക്കും. തൊട്ടടുത്ത തിരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ അക്കൗണ്ടും പൂട്ടിക്കും. ഇന്ദിര ഗാന്ധിയുടെ മിറർ ഇമേജാണ് നരേന്ദ്ര മോദി. താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിര ഗാന്ധിയെന്നും ഷംസീർ പറഞ്ഞു.