കെ.റയിൽ പദ്ധതിക്കെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് പദ്ധതി പ്രായോഗികവും സുതാര്യവുമല്ലെന്നും ഭൂമി ഏറെ വേണ്ടി വരുമെന്നും യുഡിഎഫ് വ്യക്തമാക്കി. പദ്ധതി പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യുമെന്നും അതിവേഗപാത കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
വെളളപ്പൊക്കം വന്നാൽ സിൽവർലൈൻ പാത അണക്കെട്ടായി മാറും. ചെലവും ഭൂമി ആവശ്യം കുറഞ്ഞതുമായ ബദൽ പദ്ധതിയാണ് ആവശ്യമെന്നും വി.ഡി സതീശൻ പറഞ്ഞു. എന്നാൽ അതിവേഗ റെയിലടക്കം വൻകിട പദ്ധതികൾക്ക് യു.ഡി.എഫ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇപ്പോൾ പ്രഖ്യപിച്ച അൻപതിനായിരം രൂപ കോവിഡ് നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കോവിഡ് നഷ്ടപരിഹാരം അഞ്ചുമുതൽ പത്തുലക്ഷംവരെ ആക്കണം. കേരളത്തിൽ സർക്കാർ മൂടിവച്ച കോവിഡ് മരണങ്ങൾ പുറത്തുവിടണെന്നും സതീശൻ ആവശ്യപ്പെട്ടു.
സാമുദായിക ഐക്യത്തിന് ചർച്ചകൾ തുടരുമെന്നും വി.ഡി സതീശൻ വാർത്താസമ്മേളത്തിൽ വ്യക്തമാക്കി. സംഘർഷം നീണ്ടു പോകട്ടെയെന്ന് സർക്കാരും സി.പി.എമ്മും ആഗ്രഹിച്ചു. സർവകക്ഷി യോഗം വിളിക്കില്ലെന്ന സർക്കാർ നിലപാട് എന്തുകൊണ്ടെന്നറിയില്ല. പ്രശ്ന പരിഹാരത്തിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണെന്നും വി.ഡി സതീശൻ പറഞ്ഞു.