ബിറ്റ്‌കോയിന്‍ വില ഒരു വര്‍ഷത്തിനിടെ 16 ഇരട്ടിയോളമായതിന്റെ അമ്പരപ്പു മാറുംമുന്‍പ് മറ്റൊരു ക്രിപ്‌റ്റോ കറന്‍സിയായ ലൈറ്റ്‌കോയിന്റെ വിലയില്‍ രണ്ടു ദിവസത്തിനിടെ 130 ശതമാനത്തിലേറെ വര്‍ധന. തുടര്‍ന്ന്, നിക്ഷേപകര്‍ക്കു മുന്നറിയിപ്പുമായി ലൈറ്റ്‌കോയിന്‍ സ്രഷ്ടാവ് ചാര്‍ലി ലീ രംഗത്തെത്തിയെങ്കിലും വിലയില്‍ ഇന്നലെ വരെ കാര്യമായി കുറവു വന്നിട്ടില്ല.
തിങ്കളാഴ്ച 148 ഡോളര്‍ വിലയുണ്ടായിരുന്ന ലൈറ്റ്‌കോയിന്‍ ബുധനാഴ്ച 346 ഡോളറിനു മുകളിലേക്കാണു കയറിയത്. ഈ വര്‍ഷം തുടക്കത്തില്‍ 4.36 ഡോളര്‍ മാത്രമായിരുന്നു വില. വര്‍ഷങ്ങള്‍ നീണ്ടേക്കാവുന്ന മാന്ദ്യവിപണിയിലേക്കു ലൈറ്റ്‌കോയിന്‍ പോയേക്കാമെന്നും വില 20 ഡോളറിലേക്ക് ഇടിഞ്ഞാല്‍ താങ്ങാന്‍ കഴിയാത്തവര്‍ ലൈറ്റ്‌കോയിന്‍ വാങ്ങരുതെന്നുമാണു ചാര്‍ലി ലീ മുന്നറിയിപ്പു നല്‍കിയത്.
ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥനും നിലവില്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍ബേസിലെ ഡയറക്ടര്‍ ഓഫ് എന്‍ജിനീയറിങ്ങുമാണ് ചാര്‍ലി ലീ. ലൈറ്റ്‌കോയിന്‍ മാത്രമല്ല, വിപണിമൂല്യത്തില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്ന റിപ്പിള്‍ എന്ന ഡിജിറ്റല്‍ കറന്‍സിയും മൂന്നുദിവസത്തിനിടെ വിലയില്‍ ഇതേ മുന്നേറ്റം പ്രകടമാക്കിയിട്ടുണ്ട്. ആറു മാസമായി 0.15 ഡോളറിനും 0.25 ഡോളറിനുമിടയില്‍ ഇടപാടു നടന്നിരുന്ന റിപ്പിള്‍ മൂന്നു ദിവസത്തിനിടെ 140 ശതമാനത്തോളം കയറി 0.58 ഡോളറിലെത്തി.
ലോകത്തെ ഏറ്റവും വലിയ അവധിവ്യാപാര എക്‌സ്‌ചേഞ്ചുകളായ സിബിഒഇയും സിഎംഇയും ബിറ്റ്‌കോയിനില്‍ അവധിവ്യാപാരം തുടങ്ങുന്നതായി പ്രഖ്യാപിച്ചതു മുതലാണു ബിറ്റ്‌കോയിന്‍ വിലയില്‍ വന്‍ കുതിച്ചുകയറ്റമുണ്ടായത്. മറ്റു ക്രിപ്‌റ്റോ കറന്‍സികള്‍ക്കും വൈകാതെ അവധിവ്യാപാരം വന്നേക്കുമെന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെടുമെന്നുമുള്ള പ്രതീക്ഷയാവാം ഇവയുടെയെല്ലാം വില കൂടാനുള്ള കാരണം.
ബിറ്റ്‌കോയിന്റെ എണ്ണം 2.1 കോടിയില്‍ നിയന്ത്രിക്കപ്പെട്ടിരിക്കുമ്പോള്‍ ലൈറ്റ്‌കോയിന്‍ 8.4 കോടിയാണ്. ഇതില്‍ 5.4 കോടി മൈനിങ് എന്ന പ്രക്രിയയിലൂടെ പുറത്തിറങ്ങിക്കഴിഞ്ഞു. ബിറ്റ്‌കോയിനെയും ലൈറ്റ്‌കോയിനെയും പോലെ കംപ്യൂട്ടര്‍ ശൃംഖലകളില്‍ നടക്കുന്ന മൈനിങ്ങിലൂടെയല്ല റിപ്പിള്‍ ലഭ്യമാകുന്നത്. റിപ്പിള്‍ ലാബ് എന്ന ഡിജിറ്റല്‍ ബാങ്കാണ് ഇവ പുറത്തിറക്കുന്നതും നിയന്ത്രിക്കുന്നതും. മൂല്യത്തകര്‍ച്ച വരാതിരിക്കാന്‍ റിപ്പിളിന്റെ എണ്ണം 100 ബില്യന്‍ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു പുറമെ ബിറ്റ്‌കോയിന്‍ കാഷ്, എതീറിയം തുടങ്ങിയ ഡിജിറ്റല്‍ കറന്‍സികളിലും നിലവില്‍ ഇടപാടു സജീവമാണ്.