'മയൂരിയുടെ അശ്ലീല വീഡിയോ എന്ന ലേബലില്‍ ആ ക്ലിപ്പ് സൗത്ത് ഇന്ത്യയിലും എത്തി, അവസാന നാളുകളിലെ മയൂരിയുടെ ശരീരാവസ്ഥ ശരിക്കും ശോചനീയമായിരുന്നു'

നടി മയൂരിയുടെ മരണത്തെ തുടര്‍ന്ന് പ്രചരിച്ച അശ്ലീല വീഡിയോയെ കുറിച്ചും തനിക്കുണ്ടായ പ്രേതാനുഭവങ്ങളെ കുറിച്ചും തുറന്നെഴുതിയ യുവാവിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. സിനിമാലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു മയൂരിയുടെ അപ്രതീക്ഷിത മരണം. 2005 ജൂണ്‍ 16ന് ആണ് തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ മയൂരി ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ അണ്ണാനഗറിലുള്ള വസതിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിത്തതിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും മരിക്കുന്നതിന് മുമ്പ് താരം എഴുതിയ കത്തില്‍ ഉണ്ടായിരുന്നത്.

കുറിപ്പ്:

2005 ജൂണ്‍ 16

അന്നെനിക്കൊരു പതിമൂന്ന് വയസ്സ് കാണും. ഒരകന്ന ബന്ധത്തിലുള്ള ചേച്ചി (മായ ദേവി-ഇത് അവരുടെ ശരിക്കും ഉള്ള പേരല്ല), മരണപ്പെട്ട ദിവസം കൂടിയായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട ആകാശഗംഗയില്‍ ചിതയില്‍ കിടന്നോണ്ട് വെള്ളം ചോദിക്കുന്ന മയൂരിയെ, ജീവനോടെ കത്തിക്കുന്ന ദാരുണ രംഗം മനസ്സില്ലുള്ളത് കൊണ്ട് മരണവീടുകളില്‍ ആ സമയത്ത് ഞാന്‍ പോവാറില്ലായിരുന്നു. ഇന്നും വളരെ വേണ്ടപ്പെട്ടവരുടെ മരണത്തില്‍ മാത്രമേ ഞാന്‍ പങ്കെടുക്കാറുള്ളൂ.

അഥവാ പോയാലും അടക്കം ചെയ്യും മുമ്പ് സ്ഥലം വിടും,അല്ലെങ്കില്‍ ദഹിപ്പിക്കുന്ന/പെട്ടി മൂടുന്ന സമയത്ത് മാറി നില്‍ക്കും. കാരണം എന്തെന്നാല്‍, ചിതക്ക് തീ കൊളുത്തുന്ന സമയം ആകുമ്പോള്‍ മരിച്ചു കിടക്കുന്ന വ്യക്തി വെള്ളം ചോദിക്കുന്ന ഒരു ഉള്‍വിളി എന്നില്‍ ഉണ്ടാകും. ഒരു പക്ഷെ ഈ വരി വായിക്കുമ്പോള്‍ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഈ പോസ്റ്റിന് താഴെ പൊട്ടിച്ചിരിയുടെ സ്‌മൈലി ഇടാന്‍ വിങ്ങുന്നുണ്ടാവാം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അക്കാലത്തെ പേടി സ്വപ്നം ആയിരുന്നു ഈ ഉള്‍വിളി. അത്രയേറെ ആഴത്തില്‍ ആ രംഗം എന്റെ മനസ്സില്‍ കയറിപറ്റിയിരുന്നു.

അങ്ങനെയുള്ള എന്നേയും കൂട്ടിയാണ് അമ്മ, മായേച്ചിയുടെ മരണത്തിന് പോയത്. ആകാശഗംഗ എന്നില്‍ വരുത്തി വെച്ച മാനസിക പിരിമുറുക്കമൊന്നും അമ്മയ്ക്ക് അറിയില്ലായിരുന്നു. ഞാന്‍ പുള്ളിക്കാരിയെ അത് വരേയും നേരില്‍ കണ്ടിട്ടില്ല, പുള്ളിക്കാരി എന്നേയും. പക്ഷെ എന്നെങ്കിലും ഒരു ദിവസം എന്നേയും കൂട്ടി വീട്ടില്‍ വരണം എന്ന് മായേച്ചി അമ്മയോട് എപ്പോഴും പറയാറുണ്ടായിരുന്നത്രേ. അതിനൊരു കാരണവും ഉണ്ട്, പുള്ളിക്കാരിക്ക് പടം വരക്കുന്നവരെ ഒത്തിരി ഇഷ്ടമായിരുന്നു. ആ ഇടക്കാണ് ആകാശ ഗംഗയില്‍ ഗംഗയുടെ വേഷം ചെയ്ത ശ്രീ.മയൂരിയെ ഞാന്‍ വരയ്ക്കാന്‍ ശ്രമിച്ചത്.

പൊതുവെ വരയ്ക്കാന്‍ ഉദ്ദേശിക്കുന്ന എന്തിനോടും ചിത്രകാരന് ഒരു ഇഷ്ടം ഉണ്ടായിരിക്കും. എന്നാല്‍ അന്ന് മയൂരിയുടെ ആ ചിത്രം വരച്ചതിന് പിന്നില്‍ എന്റെയുള്ളില്‍ ഒരേയൊരു വികാരമേ ഉണ്ടായിരുന്നോളൂ. നല്ല ഒന്നാംതരം പ്രേതഭയം ! അപ്പോള്‍ പറഞ്ഞ് വന്നത് എന്തെന്നാല്‍ പുള്ളിക്കാരി വളരെ അവിചാരിതമായി ഒരു ദിവസം എന്റെ വീട്ടില്‍ വരുകയും, ആ ചിത്രം കണ്ട് ഇഷ്ടപ്പെടുകയുമുണ്ടായി. പക്ഷെ ആ സമയത്ത് ഞാന്‍ വീട്ടില്‍ ഇല്ലായിരുന്നു. മടങ്ങി പോവാന്‍ നേരം മയൂരിയുടെ ആ ചിത്രം, അമ്മയുടെ അനുവാദത്തോടെ മായേച്ചി തന്റെ വീട്ടിലേക്ക് കൊണ്ട് പോയി. അന്ന് സ്‌കൂള്‍ വിട്ട് വന്ന ശേഷം മയൂരിയുടെ ചിത്രം മായേച്ചിക്ക് കൊടുത്തതിന്റെ പേരില്‍, ഞാന്‍ അമ്മയോട് കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.

അമ്മയ്ക്ക് പിന്നെ സിനിമയെ കുറിച്ച് വല്യ അറിവൊന്നും ഇല്ലാത്തതിനാല്‍ മയൂരി ആയാലെന്ത് മോഹിനി ആയാലെന്ത് ???? അങ്ങനെ ഏതാണ്ട് വൈകുന്നേരം നാലര മണിയോടുകൂടി ഞാനും അമ്മയും മരണവീട്ടിലെത്തി. അപ്പോഴേക്കും അടക്കം ചെയ്യാന്‍ വളരെ കുറച്ച് സമയം മാത്രമേ ബാക്കിയുണ്ടായിരുന്നോള്ളൂ. മുഖം മൊത്തത്തില്‍ മറച്ചിരുന്നു. വേണ്ടപ്പെട്ടവര്‍ വരുമ്പോള്‍ മാത്രം ഒരമ്മാവന്‍ മുഖത്തെ തുണി മാറ്റി കൊടുത്തിരുന്നു. അന്ന് അവിടെ കത്തിച്ച് വെച്ച ചന്ദനത്തിരിയുടെ മണം ഇന്നും ചില സമയങ്ങളില്‍ മൂക്കില്‍ തുളച്ച് കയറും പോലെ തോന്നാറുണ്ട്. ചേച്ചിയെ കിടത്തിയേക്കുന്നതിന്റെ തൊട്ടരുകില്‍ ഒരു വയലിനും ഉണ്ടായിരുന്നു. ആ വയലിന്‍ പുള്ളിക്കാരിയുടെ ജീവനായിരുന്നു എന്ന് അവിടെ നിന്ന പലരും പറഞ്ഞു കേട്ടു.

അങ്ങനെ മായേച്ചിയെ ആദ്യമായും അവസാനമായും ഒരു നോക്ക് കാണാന്‍ ഞാനും ആഗ്രഹിച്ചു. പക്ഷെ ആ മുഖത്ത് നോക്കാനുള്ള ധൈര്യം എന്നില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. പെട്ടെന്നാണ് അവിടത്തെ ഷോകേസിലെ ഒരു ഡ്രോയിങ് എന്റെ കണ്ണില്‍പ്പെട്ടത്. ഞാന്‍ വരച്ച അതേ മയൂരിയുടെ ചിത്രം പക്ഷെ അതിലാരോ കളറിംഗ് ചെയ്‌തേക്കുന്നു. ഞാന്‍ അമ്മയെ വിളിച്ച് കാണിച്ചു ‘അമ്മച്ചി, ഞാന്‍ വരച്ച ഫോട്ടോ അവിടെ ഇരിക്കുന്നു’. അമ്മ എന്നെ ഗൗനിച്ചില്ല. ഞാന്‍ നൈസിന് ആ ഫോട്ടോയുടെ അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അതില്‍ നല്ല സ്‌റ്റൈലന്‍ ഇംഗ്ലീഷ് അക്ഷരത്തില്‍ ദാ ഇങ്ങനെ എഴുതിയേക്കുന്നു..

‘Its Started by Darsaraj and Finished by Mayadevi’ സത്യത്തില്‍ അത് കണ്ട് സന്തോഷവും വിഷമവും പേടിയുമെല്ലാം ഒരുമിച്ച് വന്നു. പെട്ടെന്നൊരാള്‍ വിളിച്ച് പറഞ്ഞു ‘ബോഡി എടുക്കുക ആണ്.എല്ലാവരും മാറി നില്‍ക്കൂ’ എന്റെ കൊച്ചിനെ കൊണ്ട് പോവല്ലേന്നും പറഞ്ഞ് മായേച്ചിയുടെ അമ്മ നെഞ്ചിലിടിച്ചോണ്ട് പൊട്ടിക്കരഞ്ഞു. ഒടുവില്‍ ചിത കത്തിക്കുന്ന സമയമായി. മായ ചേച്ചിയെ ഞാന്‍ നേരാംവണ്ണം ഫോട്ടോയിലോ നേരിട്ടോ കണ്ടിട്ടില്ലാത്തത് കൊണ്ട് മനസ്സില്‍ മുഴുവനും നടി മയൂരിയുടെ മുഖം ആയിരുന്നു. എന്തെന്നാല്‍ സമ്മര്‍ പാലസും ആകാശഗംഗയും മയൂരിക്ക് അന്ന് സമ്മാനിച്ചത് മലയാളിയുടെ ആസ്ഥാന പ്രേതപട്ടം ആയിരുന്നു. മായേച്ചിക്കൊപ്പം സ്വയം എരിഞ്ഞടങ്ങാന്‍ തന്റെ ജീവനായ വയലിനും ആരോ ചിതക്കൊപ്പം വെച്ചിരുന്നു.

ഓരോ വിറക് അടുക്കുമ്പോഴും ഞാന്‍ ശ്രദ്ധിച്ചു നോക്കി, മായേച്ചി വെള്ളം ചോദിക്കുന്നുണ്ടോ എന്ന്. ഏതാണ്ട് ചിതക്ക് തീ കൊളുത്താന്‍ വെറും മിനിറ്റുകള്‍ ശേഷിക്കെ പുള്ളിക്കാരി വെള്ളം ചോദിച്ച പോലെ എനിക്ക് തോന്നി. അത്രയും നേരം കയ്യും കെട്ടി പേടിച്ചു നിന്ന ഞാന്‍, നേരെ തൊട്ടപ്പുറത്തെ കിണറ്റിന്റെ കരയില്‍ നിന്നും ഒരു ചെറിയ കപ്പില്‍ പകുതി വെള്ളവും എടുത്തോണ്ട് ഓടി വന്നു. പക്ഷെ അപ്പോഴേക്കും തീ കത്തി തുടങ്ങിയിരുന്നു. ആ വെള്ളം അതിലോട്ട് ഒഴിക്കാന്‍ ഉള്ളില്‍ നിന്നും ആരോ ഉന്തി തള്ളി വിടുന്ന ഫീല്‍. പക്ഷെ അത്രയും ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ വെച്ച് അത് ചെയ്യാന്‍ തോന്നിയില്ല എന്നതാണ് സത്യം. ഒരുപക്ഷെ ഇന്നോര്‍ക്കുമ്പോള്‍, ആ വിറക് കത്തി തുടങ്ങിയില്ലായിരുന്നെങ്കില്‍ ഞാനാ പൊട്ടത്തരം കാണിച്ചേനെ.

അന്നത്തെ ദിവസം രാത്രി ഒരു പോള കണ്ണടക്കാനായില്ല. ഞാന്‍ വെള്ളം കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ പുള്ളിക്കാരി രക്ഷപ്പെട്ടേനെ എന്ന മണ്ടന്‍ ചിന്ത മാത്രം.പക്ഷെ അപ്പോഴും മായേച്ചിയെ ഒന്ന് നേരെ കാണാന്‍ പറ്റിയില്ലല്ലോ എന്ന നിരാശ മാത്രം ബാക്കി, ഒപ്പം ഒരു സംശയവും. എന്നാലും ഞാന്‍ വരച്ച ആ ചിത്രം കളര്‍ ചെയ്തത് ആരാവും?????? അമ്മ അന്ന് എന്നോട് പറഞ്ഞത്, മായേച്ചിക്ക് എന്തോ അസുഖം വന്ന് മരിച്ചെന്നായിരുന്നു. പക്ഷെ ആത്മഹത്യ ആയിരുന്നു എന്ന് പിന്നീട് ഞാന്‍ അറിഞ്ഞു. എന്നാല്‍ എന്നെ ഏറ്റവും ഞെട്ടിപ്പിച്ച സംഭവം നടക്കുന്നത് പിറ്റേന്നത്തെ പത്രം വന്നപ്പോഴാണ്. ഒരേ മുഖഛായ ഉള്ള രണ്ട് പേരുടെ മരണ വാര്‍ത്ത. ഒന്ന് ആകാശ ഗംഗയിലെ നടി മയൂരി ആത്മഹത്യ ചെയ്ത വാര്‍ത്ത, മറ്റൊന്ന് ഞാന്‍ മേല്പറഞ്ഞ മായേച്ചിയുടെ ചരമ കോളം. അന്നാണ് ഞാന്‍ മായേച്ചിയെ ആദ്യമായി ഒരു ഫോട്ടോ വഴിയെങ്കിലും കാണുന്നത്. പ്രേം പൂജാരി ഇറങ്ങിയ സമയത്തെ നടി മയൂരിയുടെ അതേ മുഖ ഛായ.

ഉള്ളത് പറയാലോ ഞെട്ടി വിറച്ചോണ്ട് ഞാനാ പത്രം താഴേക്കിട്ടു……….. എന്റമ്മോ! മയൂരി മരിച്ചാ ?????? അതും ആത്മഹത്യ Shocked News– പക്ഷെ മായേച്ചിക്കെങ്ങനെ അതേ മുഖഛായ കിട്ടി? പോരാഞ്ഞിട്ട് രണ്ടാള്‍ക്കും ഒരേ ദിവസം മരണവും. എത്രയാലോചിച്ചിട്ടും ഒരു പിടിത്തവും കിട്ടുന്നില്ല. അപ്പോള്‍ ഞാന്‍ അന്ന് വരച്ചത് ഒരിക്കല്‍ പോലും കാണാത്ത മായേച്ചിയെ ആയിരുന്നോ! കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മായേച്ചി ആത്മഹത്യ ചെയ്തതിന്റെ കാരണം ഒരു കസിന്‍ പയ്യന്‍ പറഞ്ഞ് ഞാന്‍ അറിഞ്ഞു. ചേച്ചിയുടെ എന്തോ സ്വകാര്യ ഫോട്ടോകള്‍ ഫ്‌ലോപ്പി ഡിസ്‌ക് വഴി കാമുകന്‍ ലീക്ക് ആക്കി. അന്ന് അതൊക്കെ ഒറ്റപ്പെട്ട സംഭവമായിരുന്നു.

ആ ഇടക്കാണ് നടി മയൂരി ആത്മഹത്യ ചെയ്യാന്‍ കാരണവും ഇത്തരത്തില്‍ ഒരു സംഭവം (പോണ്‍ വീഡിയോ) ആണെന്ന് സൗത്ത് ഇന്ത്യ മുഴുവനും പാട്ടായത്. ആ പാട്ടില്‍ ഈ ഞാനും മുഴുകി. പക്ഷെ അതിന് പിന്നിലെ സത്യാവസ്ഥ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അറിയുന്നത്. സത്യത്തില്‍ നടി മയൂരി ആത്മഹത്യ ചെയ്യാന്‍ കാരണം വയറിലുണ്ടായ ക്യാന്‍സര്‍ എന്നാണ് എന്റെ പരിമിതമായ അറിവ് (പാരമ്പര്യമായുള്ള കരള്‍ രോഗമെന്നും പറയപ്പെടുന്നു). അവസാന നാളുകളില്‍ ഏതാണ്ട് ഇരുപതോളം കിലോ ഭാരം, മയൂരിയില്‍ നിന്നും വളരെ പെട്ടെന്ന് കുറഞ്ഞിരുന്നു. ഒപ്പം അസഹനീയമായ വയറുവേദനയും. അപ്രതീക്ഷിതമായി ഉണ്ടായ ഈ രോഗവും തന്റെ ഫിലിം കരിയര്‍ കൈ വിട്ട് പോകുമെന്ന ഭയവും മയൂരിയെ വെറും ഇരുപത്തി രണ്ടാം വയസ്സില്‍ ആത്മഹത്യയിലേക്ക് നയിച്ചു. ‘ജീവിക്കാന്‍ കാരണങ്ങള്‍ ഇല്ലാത്തതിനാല്‍ മരിക്കുന്നു’ ഇതായിരുന്നു മയൂരി വിദേശത്തായിരുന്ന തന്റെ സഹോദരന് വേണ്ടി എഴുതിയ മരണക്കുറിപ്പ്.

ഇതേ സമയത്താണ് കാശ്മീര്‍ മോഡലും മിസ്സ് ജമ്മുവും ആയ അനാര ഗുപ്തയുടെ അശ്ലീല വീഡിയോ പുറത്തായതും നോര്‍ത്തില്‍ അത് വന്‍ സംസാര വിഷയം ആയതും. മയൂരിയുടെ നല്ലൊരു ശതമാനം മുഖ സാദൃശ്യം മായേച്ചിയെ പോലെ അനാര ഗുപ്തക്കും ഉണ്ടായിരുന്നു. അധികം വൈകാതെ മയൂരിയുടെ അശ്ലീല വീഡിയോ എന്ന ലേബലില്‍ ആ ക്ലിപ്പ് സൗത്ത് ഇന്ത്യയിലും വിന്ന്യസിക്കാന്‍ തുടങ്ങി. അവസാന നാളുകളിലെ മയൂരിയുടെ ശരീരാവസ്ഥ ശരിക്കും ശോചനീയമായിരുന്നു. എന്നിട്ട് കൂടി ഇന്നും ചില ആളുകള്‍ ഈ വീഡിയോ മയൂരിയുടെ ആണെന്ന് വിശ്വസിക്കുന്നു, ഒപ്പം ആത്മഹത്യക്ക് കാരണം ഇതാണെന്നും.
ഇനി കാര്യത്തിലോട്ട് വരാം.

ചില സംഭവങ്ങളുടെ അവിശ്വസനീയമായ ഏതാനും സമാനതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇതിലെവിടെയാ പ്രേതം എന്ന് നിങ്ങളെ പോലെ തന്നെ ഞാനും ചിന്തിച്ചിരുന്നു.പക്ഷെ കൃത്യം 7 വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് സംഭവിച്ചു. സൂര്യയുടെ Anjaan സിനിമയും കണ്ടിട്ട് ഞാനും കൂട്ടുകാരനും കൂടി രാത്രി സ്‌കൂട്ടിയില്‍ വരുകയായിരുന്നു. കറക്റ്റ് ഡേറ്റ് ഞാന്‍ ഓര്‍ക്കുന്നില്ല, സമയം ഏതാണ്ട് 12 മണി കഴിയും. അവനെ അവന്റെ വീട്ടിലാക്കിയ ശേഷം ഞാന്‍ സ്പീഡ് അല്‍പ്പം കൂട്ടി. ഏതാണ്ട് ഒരു കിലോ മീറ്റര്‍ ഉണ്ട് അവന്റെ വീട്ടില്‍ നിന്നും മെയിന്‍ റോഡിലെത്താന്‍. റോഡിലാണേല്‍ ഒറ്റ കുഞ്ഞുങ്ങളില്ല. സ്‌കൂട്ടി ആണെങ്കില്‍ സര്‍വീസ് നടത്തിയിട്ട് വര്‍ഷം ഒന്നായേന്റെ പക തീര്‍ക്കും പോലെ ഒടുക്കത്തെ ഇരപ്പും വലിവും. ഹെല്‍മറ്റിന്റെ ഗ്ലാസ് പിടിച്ച് താഴ്ത്തിയിട്ട് ഞാന്‍ വീണ്ടും കൈ കൊടുത്തു.

ഏത് നിമിഷവും ഒരു പ്രേതം വണ്ടിക്ക് കൈ കാണിക്കുമെന്ന് ഞാന്‍ തന്നെ സ്വയം കൊറിയോഗ്രാഫി ചെയ്ത് തുടങ്ങി. പണ്ട് മൃതദേഹം വെള്ളം ചോദിച്ചാല്‍ പേടിച്ച് കൊടുക്കാന്‍ നിന്ന പതിമൂന്നുകാരന്‍ ചെക്കന്‍ അല്ലാട്ടോ, അല്‍പ്പ സ്വല്‍പ്പം ധൈര്യമൊക്കെ വന്നിട്ടുള്ള ഇരുപത്തിമൂന്നുകാരന്‍ ആയിട്ടുണ്ട്. പോരാഞ്ഞിട്ട് മനസ്സില്‍ പ്രേത ചിന്തകള്‍ വന്നാല്‍ അത് മാറ്റാന്‍ ഞാനായി കണ്ടെത്തിയ ഒരു ട്രിക്കും ഉണ്ട്. ഇഷ്ടപ്പെട്ട നടിമാരുടെ ചൂടന്‍ രംഗങ്ങള്‍ അങ്ങോട്ട് ഓര്‍ക്കുക. പിന്നെ പ്രേതത്തെ കുറിച്ച് ചിന്തിക്കാനേ നേരം കാണില്ല. അന്നും ആ ട്രിക് ഞാന്‍ പുറത്തെടുത്തു. Anjaan കണ്ട ഹാങ്ങ് ഓവറില്‍ കടലില്‍ നിന്നും ബിക്കിനി ഇട്ട് കേറി വരുന്ന സമന്തയായിരുന്നു അന്നത്തെ ആണിക്കല്ല്. (പോലീസ്‌കാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം എന്ന് ഇന്നച്ചന്‍ ചോദിച്ച പോലെ പ്രേത പോസ്റ്റില്‍ എന്തിനാ ബിക്കിനി എന്ന് ആരും ചോദിച്ചേക്കല്ലേ )
അങ്ങനെ സമന്തയുടെ ഷേപ്പും ആലോചിച്ച് ഏതാണ്ട് മെയിന്‍ റോഡ് കേറും മുമ്പേ, ക്ളീഷേ പോലൊരു പൂച്ച കുറുകെ ചാടി. ബാലന്‍സ് തെറ്റിയ ഞാന്‍ നടു റോഡില്‍ തൊലിഞ്ഞു വാരി ദാ കിടക്കുന്നു. ഇജ്ജാതി ഷേപ്പ്!

ഒരുവിധം ചാടിയെഴുന്നേറ്റ് സ്‌കൂട്ടിയില്‍ കയറി കീ കൊടുത്തതും മൈ@#?% സ്റ്റാര്‍ട്ട് ആവുന്നില്ല.ആവുന്നത്ര ആ ഇരുട്ടില്‍ കിടന്ന് ഞാന്‍ പണിപ്പെട്ടു, ഒരു രക്ഷയും ഇല്ല.കിക്കര്‍ ആണെങ്കില്‍ ഒന്ന് പറഞ്ഞ് രണ്ടാമത്തേന് പിണങ്ങുന്ന മിഥുനത്തിലെ ഉര്‍വശി ചേച്ചിയെ പോലെ അനങ്ങുന്നില്ല. ഒരു പോസ്റ്റിന്റെ വെട്ടം പോലും ആ പരിസരത്തില്ല. തൊണ്ടയൊക്കെ ഉണങ്ങി വരണ്ടു. പേടി മാറ്റാന്‍ വേണ്ടി വീണ്ടും സമന്തയെ വിളിച്ചെങ്കിലും അവള്‍ അങ്ങോട്ട് വഴങ്ങുന്ന മട്ടില്ല. ഒടുവില്‍ പേടിച്ച് വിയര്‍ത്തൊലിച്ചോണ്ട് ഞാന്‍ സകല ദൈവങ്ങളേയും കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. ഒന്നാമത് വെള്ളിയാഴ്ച്ച ദൈവമേ ഒന്ന് സ്റ്റാര്‍ട്ട് ആവണേ ???? രണ്ടും കല്‍പ്പിച്ചോണ്ട് അടുത്ത തവണ സെല്‍ഫ് അടിച്ചതും തൊട്ട് മുമ്പില്‍ ഒരു രൂപം. ഏതോ ഒരു പെണ്‍കുട്ടി തിരിഞ്ഞിരിക്കുന്ന പോലെ. പക്ഷെ കണ്ണടച്ച് തുറക്കും മുമ്പേ അത് മാഞ്ഞു പോയിരുന്നു. സത്യം പറഞ്ഞാല്‍ അന്നേരം ഞാന്‍ അനുഭവിച്ച പരിഭ്രാന്തി വെറും അക്ഷരങ്ങളാല്‍ നിങ്ങളിലേക്ക് പകരാനാവില്ല.

തോന്നലാവും എന്ന് വിചാരിച്ചോണ്ട് ഞാന്‍ അടുത്ത സെല്‍ഫ് അടിച്ചു. കണ്മുന്നില്‍ പിന്നേയും അതേ രൂപം ഇത്തവണ കുറച്ചു കൂടി വ്യക്തം. ഒരാള്‍ തിരിഞ്ഞിരുന്ന് പടം വരക്കുന്നു, ഒപ്പം അരികിലൊരു വയലിനും
എന്റമ്മോ… മാ… മായേ… ച്ചി ?? വീണ്ടും ശൂന്യത……….
പോരാഞ്ഞിട്ട് ഏതോ ഒരു നായ ഒടുക്കത്തെ ഓരിയിടലും.
രാത്രിയിലെ ഒറ്റപ്പെടല്‍ അനുഭവിച്ചവര്‍ക്ക് മാത്രമേ ഈ ഓരിയിടല്‍ നല്‍കുന്ന പേടി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.
എന്തായാലും അടുത്ത സെല്‍ഫ് അടിച്ചിട്ട് ഞാന്‍ മുന്നോട്ട് നോക്കാന്‍ നിന്നില്ല. പക്ഷെ ആരോ കഴുത്തില്‍ പിടിച്ച് നേരെ നോക്ക് എന്ന് പറയും പോലൊരു തോന്നല്‍.
ഇനി ഞാന്‍ എഴുതുന്ന വരി നിങ്ങളില്‍ എത്രപേര്‍ വിശ്വസിക്കും എന്നറിയില്ല
ആ നോട്ടത്തില്‍ ഞാന്‍ കണ്ടത്,വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ വരച്ച അതേ മയൂരിയുടെ ചിത്രം കളറിങ് ചെയ്തോണ്ടിരിക്കുന്ന മായേച്ചി.മുഖം കിറു കൃത്യം……..
എന്റമ്മോ എന്ന് വിളിച്ചതും അറിയാണ്ട് സെല്‍ഫ് ഓണ്‍ ആയതും ഒരുമിച്ചായിരുന്നു.
‘വെള്ളം’
മായേച്ചിയുടെ ആത്മാവ് എന്നോട് ചോദിച്ചു.
ആ ചോദ്യം എന്റെ ഉപബോധ മനസ്സിലുണ്ടായ തോന്നലാണോ എന്ന് ഇന്നും എനിക്ക് അറിയില്ല.
എന്തായാലും സെല്‍ഫ് ഓണ്‍ ആയതും ഞാന്‍ സ്‌കൂട്ടിയും കൊണ്ട് പറന്നു.
ഒടുവില്‍ വീട്ടില്‍ ചെന്ന് കേറി. പൈപ്പിലാണെങ്കില്‍ വെള്ളമില്ല, ദേഹം മുഴുവനും വീണ് തൊലിഞ്ഞു വാരിയ പാടും. അപ്പോഴാണ് സിനിമ കണ്ടിറങ്ങിയപ്പോള്‍ വാങ്ങിയ മിനറല്‍ വാട്ടര്‍ കുപ്പിയെ കുറിച്ചോര്‍ത്തത്.അതെടുത്ത് മുഖം കഴുകാന്‍ സീറ്റ് തുറന്നതും സീല് പോലും പൊട്ടിക്കാത്ത കുപ്പിയില്‍ പകുതി മാത്രം വെള്ളം.
എന്റെ കിളി പറന്നു. കുപ്പിയില്‍ ആണെങ്കില്‍ സുഷിരമില്ല, സീറ്റിന്റെ അടിയില്‍ വെള്ളം വീണ പാടുമില്ല.പിന്നെ എങ്ങനെ ഇത് സംഭവിച്ചു?
ഞാനപ്പോഴേ എന്റെ കൂടെ സിനിമയ്ക്ക് വന്ന കുട്ടുവിനെ വിളിച്ചു.
‘അളിയാ, നമ്മള്‍ ഫുള്‍ ബോട്ടില്‍ മിനറല്‍ വാട്ടര്‍ അല്ലേ വാങ്ങിച്ചത്?’ നീ അത് പൊട്ടിച്ചോ?
നിനക്ക് എന്താടാ ഈ പാതിരാത്രി? ഫുള്‍ ബോട്ടില്‍ വാങ്ങി എനിക്ക് പോലും മോന്താന്‍ തരാതെ നീ അല്ലേ സീറ്റിന്റെ അടിയില്‍ വെച്ചത്?
ഞാന്‍ പേടിച്ച് വിറച്ച് ഫോണ്‍ കട്ട് ആക്കി…..
ബെന്ന്യമിന്‍ പറഞ്ഞ പോലെ നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ നമുക്ക് വെറും കെട്ട് കഥകള്‍ ആയിരിക്കും.അത് പോലെ ആരു വിശ്വസിച്ചാലും ഇല്ലെങ്കിലും ആ വെള്ളം മായേച്ചിയുടെ ആത്മാവ് എന്നില്‍ നിന്നും എടുത്തെന്നു വിശ്വസിക്കാനാ എനിക്ക് ഇഷ്ടം.ഒരിക്കല്‍ ഞാനായിട്ട് വെള്ളം എടുത്തോണ്ട് വന്നിട്ടും കൊടുക്കാതെ ഇരുന്നതല്ലേ??
എന്തായാലും കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ മായേച്ചിയുടെ വീട്ടില്‍ പോയി.എത്രയോ രാത്രികളില്‍ എന്റെ ഉറക്കം കെടുത്തിയ ആ ഫോട്ടോ അവിടെ ഉണ്ടോന്നു നോക്കാന്‍.ഇപ്പോള്‍ ആ വീട്ടില്‍ മായേച്ചിയുടെ അമ്മ മാത്രമേ ഉള്ളൂ.ഒരുപാട് തപ്പിയ ശേഷം എവിടെ നിന്നോ അമ്മ ആ ചിത്രം എടുത്തോണ്ട് വന്നു.
അമ്മ അപ്പോള്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു
‘മോന്‍ അവളെ കണ്ടിട്ടുണ്ടോ എപ്പോഴെങ്കിലും?’
ഇല്ല.
ഒരാളെ കാണാതെ എങ്ങനെയാ ഈ ചിത്രം വരച്ചത്? എന്റെ മോള്‍ക്ക് ഏതോ ഒരു നടിയുടെ മുഖഛായ ഉണ്ടായിരുന്നു എന്ന് എല്ലാവരും പറഞ്ഞിരുന്നു. ഒരു പക്ഷെ മോന്‍ വരച്ചത് ആ നടിയെ ആണെങ്കില്‍ പോലും മായയുടെ ചെവി ഇത്ര കൃത്യമായി എങ്ങനെ വരച്ചു? അവളുടെ ഇരു ചെവികള്‍ക്കും നമുക്ക് ഉള്ളത് പോലെ മടക്കുകള്‍ ഇല്ലായിരുന്നു.
എന്തായാലും ഈ ചിത്രം അവള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.അവള്‍ക്ക് പടം വരയ്ക്കാനോ കളര്‍ ചെയ്യാനോ ഒന്നും അറിയാത്തോണ്ട് വരക്കുന്നവരെ ജീവനാ.
എന്റമ്മോ……അപ്പോള്‍ ഇതില്‍ കളര്‍ ചെയ്തതാര്? സൈഡില്‍ എന്റേയും മായേച്ചിയുടെയും പേര് എഴുതിയത്? എന്റെ മനസ്സില്‍ ഓരോരോ ചോദ്യങ്ങള്‍ കേറി വന്നു….
ഒന്നും മനസ്സിലാവാതെ ആ ചിത്രവും വാങ്ങി ഞാന്‍ തിരികെ നടന്നു…………….
*********************************************
ജീവിക്കാന്‍ കാരണങ്ങള്‍ ഇല്ലാത്തതിനാല്‍ സ്വയം മരണം തിരഞ്ഞെടുത്ത ഓരോ മയൂരിമാര്‍ക്കും ഈ എഴുത്ത് സമര്‍പ്പിക്കുന്നു.ഒപ്പം ഒന്നുകൂടി പറഞ്ഞോട്ടെ ജീവിക്കാന്‍ കാരണങ്ങള്‍ വേണം, ഉണ്ടാവണം ??
(ഇന്നും ഉത്തരം കിട്ടാത്ത ആ ചിത്രം പോസ്റ്റിനോപ്പം ചേര്‍ക്കുന്നു )

Latest Stories

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു