അര്‍ബുദത്തിന് മരുന്ന്, എലികളിലെ പരീക്ഷണം പൂര്‍ണ്ണ വിജയമെന്ന് ഗവേഷകര്‍

അര്‍ബുദ ചികിത്സയ്ക്ക് മരുന്നുമായി യുഎസ്  ഗവേഷകര്‍. അര്‍ബുദത്തിനെതിരെ വികസിപ്പിച്ച മരുന്ന് എലികളില്‍ പരീക്ഷിച്ച് പൂര്‍ണ്ണമായി വിജയിച്ചുവെന്ന് ഗവേഷകര്‍.

യു എസ് സ്റ്റാന്‍ഡ്ഫോഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പരീക്ഷണം നടത്തിയത്. കാന്‍സര്‍ രോഗം പൂര്‍ണ്ണമായും ഭേദമാക്കാമെന്ന പ്രതീക്ഷയുണര്‍ത്തുന്നതാണ് ഗവേഷണഫലം. ശരീരം മുഴുവന്‍ വ്യാപിച്ച് പ്രവര്‍ത്തിക്കുന്നതായാണ് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ നിന്ന് കണ്ടെത്തിയത്. ഇമ്മ്യൂണ്‍ സ്റ്റിമുലേറ്റിങ് ഏജന്റ്‌സ് കാന്‍സര്‍ മുഴകളിലേക്ക് കുത്തിവെച്ചായിരുന്നു പരീക്ഷണമെന്നും, മുഴകള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായതായി കണ്ടെത്തിയെന്നും സര്‍വകലാശാല പ്രൊഫസര്‍ ലെവി പറഞ്ഞു.

ഇവയില്‍ ഒരു മരുന്ന് മനുഷ്യരില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. പരീക്ഷണം വിജയകരമായാല്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. അതോടെ ചികിത്സാ ചെലവ് കുറയുമെന്നും ഗവേഷകര്‍ പ്രതീക്ഷ നല്‍കുന്നു.