ശരീരം തളര്‍ന്ന രോഗിക്ക് ലേക്ഷോര്‍ ആശുപത്രിയില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍

ശരീരം തളര്‍ന്ന് മൂന്ന് മാസമായി കിടപ്പിലായിരുന്ന രോഗിക്ക് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ സങ്കീര്‍ണമായ ന്യൂറോ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ചു. കഴുത്തിന് താഴെ തളര്‍ച്ച ബാധിച്ച എറണാകുളം ജില്ലയിലെ വരാപ്പുഴ സ്വദേശി 53 കാരനായ സന്നന്‍ കെ.സിക്കാണ് എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയെ തുടര്‍ന്ന് ചലനശേഷി തിരിച്ചുകിട്ടിയത്.

വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ലാര്‍ജ് ആന്റീരിയര്‍ ഫോറാമെന്‍ മാഗ്‌നം മെനിഞ്ചിയോമ എന്നറിയപ്പെടുന്ന രോഗത്തിന് സന്നന്‍ സമീപ പ്രദേശങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും സങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്യാന്‍ അവിടുത്തെ ഡോക്ടര്‍മാര്‍ വിമുഖത കാട്ടിയതിനെ തുടര്‍ന്നാണ് വിപിഎസ് ലേക്ഷോറിലെത്തിയത്. വളരെ വിരളമായി മാത്രം കണ്ടുവരുന്ന ഈ രോഗാവസ്ഥയില്‍ ട്യൂമര്‍ വളര്‍ന്ന് തലച്ചോറില്‍ നിന്നും നട്ടെല്ലിനെ ബന്ധിപ്പിക്കുന്ന ഭാഗത്തിന് തകരാറ് സംഭവിക്കുകയും തുടര്‍ന്ന് ശരീരം പൂര്‍ണമായും തളര്‍ന്നു പോവുകയും ചെയ്യുന്നു. ശസ്ത്രക്രിയ വിജയകരമാകുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്തുവെന്നത് ആശുപത്രിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണെന്ന് വിപിഎസ് ലേക്ഷോര്‍ സിഇഒ എസ്.കെ. അബ്ദുള്ള പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ശേഷം ഏഴാം ദിവസം ആശുപത്രി വിട്ട സന്നന്‍ രണ്ട് മാസത്തെ വിശ്രമത്തിന് ശേഷം ജോലിക്ക് പോയി തുടങ്ങിയതായി ഡോ. അരുണ്‍ ഉമ്മന്‍ പറഞ്ഞു. ന്യൂറോളജിസ്റ്റുമാരായ ഡോ. ബിന്ദു വര്‍ഗീസ്, ഡോ. മുരളികൃഷ്ണ മേനോന്‍, ന്യൂറോ സര്‍ജന്‍ ഡോ. പൃഥ്വി വര്‍ഗീസ്, സ്പൈന്‍ സര്‍ജന്‍ ഡോ. കൃഷ്ണകുമാര്‍, അനസ്തേഷ്യോളജി, ക്രിറ്റിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. മോഹന്‍ എ. മാത്യു, അനസ്തേഷ്യോളജിസ്റ്റ് ഡോ. നിത ജോര്‍ജ് എന്നിവരാണ് മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്നത്.