അതിതീവ്ര വൈറസ് അരികിൽ; പുതിയ കൊറോണ വൈറസിനെ കുറിച്ച് അറിയേണ്ടതെല്ലാം

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഒരു ശുഭവാർത്തയും ഒരു അശുഭ വാർത്തയും കേട്ട ഒരു ദിനമാണ് ഇന്ന്. വാക്സിൻ വിതരണത്തിന് രാജ്യം പൂർണസജ്ജമാണെന്നും പത്ത് ദിവസത്തിനകം വാക്സിൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നുമുള്ള വാർത്ത നമുക്ക് ആശ്വാസം നൽകിയെങ്കിൽ അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം തടയാൻ ബ്രിട്ടൻ രാജ്യവ്യാപകമായി സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയെന്ന വാർത്ത ഞെട്ടലുണ്ടാക്കുന്നതായിരുന്നു. രാജ്യത്ത് അമ്പതിലധികം ആളുകളിലും കേരളത്തിൽ ആറോളം ആളുകളിലും ജനിതകമാറ്റം വന്ന ഈ പുതിയ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പുതിയ കൊറോണ വൈറസിനെ കുറിച്ചുള്ള അത്യാവശ്യ കാര്യങ്ങൾ അറിഞ്ഞിരിക്കാം.

എല്ലാ വൈറസുകളെയും പോലെ രൂപമാറ്റത്തിന് കഴിവുള്ളവയാണ് കൊറോണ വൈറസും. ചില മാറ്റങ്ങൾ നിസ്സാരങ്ങളായിരിക്കും. കൊറോണ വൈറസ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അത്തരത്തിലുള്ള ആയിരക്കണക്കിന് കൊറോണ വൈറസ് വകഭേദങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. വ്യാപിച്ചു കൊണ്ടിരിക്കുന്ന, കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് കൂടുതൽ എളുപ്പത്തിൽ പെരുകാനും വ്യാപിക്കാനും സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. നമ്മുടെ നാട്ടിലും ഈ പുതിയ വൈറസ് എത്തിയ സ്ഥിതിക്ക് രോഗവ്യാപനം തടയാൻ നേരത്തെ കാണിച്ച അതേ ആർജ്ജവത്തോടെ നാം മുന്നിട്ടിറങ്ങണം.

ലണ്ടനിലും കെന്റിലും കൊറോണ വൈറസ് അതിവേഗത്തിൽ പടർന്നുപിടിക്കുന്നതിന്റെ കാരണം തേടിപ്പോയ ഗവേഷകരാണ് VUI–202012/01 എന്ന് പേരിട്ടിരിക്കുന്ന അതിതീവ്ര കൊറോണ വൈറസിനെ കണ്ടെത്തിയത്. വൈറസുകൾക്ക് മാറ്റങ്ങൾ സംഭവിക്കുന്നത് അപൂർവ്വമല്ലെങ്കിലും പതിനേഴോളം ജനിതക മാറ്റങ്ങളാണ് പുതിയ വകഭേദത്തിൽ കണ്ടെത്തിയിരിക്കുന്നത്. സ്പൈക് പ്രോട്ടീനിലാണ് ഈ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപനശേഷി വളരെ അധികമായിരിക്കുമെന്നാണ് അനുമാനം.

ഈ പുതിയ വകഭേദം എത്രത്തോളം അപകടകാരിയാണെന്നതാണ് ഏവരുടെയും ആശങ്ക. വൈറസിന് സംഭവിച്ചിരിക്കുന്ന ജനിതക മാറ്റങ്ങളിൽ പലതും വൈറസിന് ദോഷമുണ്ടാക്കുന്നതോ പ്രത്യേകിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നതോ അല്ലെങ്കിലും വ്യാപനരീതിയെ ബാധിക്കുന്ന ചില ജനിതക മാറ്റങ്ങളും പുതിയ വകഭേദത്തിന് ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം മുപ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. മാസങ്ങളായി വ്യാപിച്ചു കൊണ്ടിരിക്കുന്ന മറ്റ് വകഭേദങ്ങളെ തുടച്ചു നീക്കിയാണ് അതിതീവ്ര വൈറസ് ഇംഗ്ലണ്ടിന്റെ തെക്കൻ മേഖലകളെ കീഴടക്കി കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് കൂടുതൽ മാരകമാണോ എന്നും പുതിയ വാക്സിനുകൾ ഇവക്കെതിരെ ഫലപ്രദമാണോ എന്നുമുള്ള ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കണ്ടെത്തിയിട്ടില്ല.

ഇതിനോടകം തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ പുതിയ വകഭേദം എത്തിക്കഴിഞ്ഞു. ഇന്ത്യ, ഡെൻമാർക്ക്, ബെൽജിയം, നെതർലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ വൈറസ് എത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും ഇതിന് സമാനമായ മറ്റൊരു വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ കണ്ടെത്തിയിട്ടുള്ള വാക്സിനുകൾ പുതിയ വകഭേദത്തെയും ചെറുക്കുമെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കാത്ത സ്ഥിതിക്ക് കൃത്യമായി മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും  കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകിയും നേരത്തെ പാലിച്ച ജാഗ്രത തുടരുക തന്നെയാണ് രോഗം വരാതിരിക്കാൻ നാം ചെയ്യേ‌ണ്ടത്.