നന്ദി ആരോട് ചൊല്ലേണ്ടു? പ്രളയശേഷമുള്ള കേരളം പഠിക്കാത്ത പാഠങ്ങൾ
കേരളം വീണ്ടും ഒരു മഴക്കെടുതിയുടെ നടുവിലൂടെ കടന്നുപോകുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി, ഉരുൾപൊട്ടലുകൾ മനുഷ്യജീവിതത്തെ വീണ്ടും ഭീതിയിലാഴ്ത്തി. എന്നാൽ ഈ പ്രാവശ്യം ഒരു ചോദ്യം കൂടുതൽ ശക്തമായി ഉയർന്നുവരുന്നു: നാം ആരോടാണ് നന്ദി പറയേണ്ടത്?
പ്രകൃതിയോടോ? ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളോടോ? സ്വന്തം വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് മനുഷ്യരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ച സന്നദ്ധപ്രവർത്തകരോടോ? അതോ 2018-ലെ മഹാപ്രളയത്തിൽ നിന്ന് പഠിക്കേണ്ട പാഠങ്ങൾ ഇന്നും നടപ്പാക്കാൻ കഴിയാത്ത ഭരണസംവിധാനത്തോടോ?
കേരളത്തിലെ വെള്ളപ്പൊക്കങ്ങളെ “പ്രകൃതിയുടെ കോപം” എന്ന ഒറ്റവാചകത്തിൽ വിശദീകരിക്കുന്നത് ശാസ്ത്രീയമായും രാഷ്ട്രീയമായും അപൂർണമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അതിശക്തമായ മഴകൾ വർധിക്കുന്നുവെന്നത് സത്യമാണ്. എന്നാൽ മഴ ഒരു പ്രകൃതിദത്ത സംഭവമാണെങ്കിൽ, അത് ദുരന്തമായി മാറുന്നത് പലപ്പോഴും മനുഷ്യനിർമിത കാരണങ്ങളാലാണ്. നദികളുടെ സ്വാഭാവിക ഒഴുക്കുകൾ തടയപ്പെടുമ്പോൾ, പ്രളയസമതലങ്ങൾ കയ്യേറപ്പെടുമ്പോൾ, തണ്ണീർത്തടങ്ങൾ നികത്തപ്പെടുമ്പോൾ, മലഞ്ചെരിവുകൾ അനിയന്ത്രിതമായി മുറിച്ചുമാറ്റപ്പെടുമ്പോൾ, ദുരന്തം പ്രകൃതിയുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നില്ല; അത് ഭരണപരമായ തീരുമാനങ്ങളുടെയും വികസന നയങ്ങളുടെയും പ്രതിഫലനമാകുന്നു.
2018-ലെ മഹാപ്രളയത്തിന് ശേഷം കേരളത്തിന് മുന്നിൽ നിരവധി ശുപാർശകൾ വന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഡച്ച് മാതൃകയിലുള്ള Room for the River സമീപനം. നദികളെ കോൺക്രീറ്റ് മതിലുകൾക്കുള്ളിൽ പൂട്ടുന്നതിനുപകരം, പ്രളയകാലത്ത് വെള്ളം സുരക്ഷിതമായി വ്യാപിക്കാനുള്ള ഇടം നദികൾക്ക് തിരികെ നൽകുക എന്ന ആശയമായിരുന്നു അത്. ലോകത്തിലെ ഏറ്റവും മികച്ച ജലനിർവഹണ മാതൃകകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ സമീപനം കേരളത്തിലും ചർച്ച ചെയ്യപ്പെട്ടു. എന്നാൽ എട്ട് വർഷം പിന്നിടുമ്പോഴും അത് യാഥാർഥ്യമായിട്ടില്ല. പദ്ധതി റിപ്പോർട്ടുകളിലും സെമിനാറുകളിലും ഒതുങ്ങി.
അതുപോലെ തന്നെ, ലോകബാങ്കിന്റെ പിന്തുണയോടെ തയ്യാറാക്കിയ Post Disaster Needs Assessment (PDNA) റിപ്പോർട്ട് കേരളത്തിന്റെ പുനർനിർമാണത്തിന് ശാസ്ത്രീയമായ ഒരു റോഡ്മാപ്പ് മുന്നോട്ടുവെച്ചിരുന്നു. ദുരന്തത്തെ വെറും രക്ഷാപ്രവർത്തന പ്രശ്നമായി കാണാതെ, ഭൂവിനിയോഗം, ജലസംവിധാനങ്ങൾ, നഗരാസൂത്രണം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ പ്രതിരോധ ശേഷി എന്നിവയെ ഏകോപിപ്പിച്ചുള്ള വികസന മാതൃകയാണ് റിപ്പോർട്ട് നിർദേശിച്ചത്. എന്നാൽ ആ ശുപാർശകളിൽ വലിയൊരു പങ്കും ഭരണനടപടികളായി മാറിയില്ലെന്ന് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീധർ രാധാകൃഷ്ണൻ ഉൾപ്പെടെ പല വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇവിടെ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്: ഓരോ പ്രളയത്തിനുശേഷവും നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതാണോ നല്ല ഭരണത്തിന്റെ അടയാളം, അതോ ദുരന്തം ഉണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങൾ മുൻകൂട്ടി സൃഷ്ടിക്കുന്നതാണോ?
കേരളം ഇന്നും ദുരന്തശേഷമുള്ള പ്രതികരണ മാതൃകയിലാണ് കൂടുതൽ ഊന്നൽ നൽകുന്നത്. മുന്നറിയിപ്പുകൾ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ ക്യാമ്പുകൾ, നഷ്ടപരിഹാരം—ഇവയെല്ലാം അനിവാര്യമാണ്. എന്നാൽ അവ ദുരന്തനിവാരണത്തിന്റെ അവസാന ഘട്ടങ്ങളാണ്. യഥാർത്ഥ ദുരന്തനിവാരണം ആരംഭിക്കുന്നത് അതിന് വളരെ മുമ്പാണ്. മഴ പെയ്യുന്നതിന് മുമ്പ് നദികൾ ഒഴുകാൻ കഴിയണം. വെള്ളം കെട്ടിനിൽക്കാതെ കടലിലേക്ക് പോകാനുള്ള സ്വാഭാവിക പാതകൾ സംരക്ഷിക്കപ്പെടണം. തണ്ണീർത്തടങ്ങളും പ്രളയസമതലങ്ങളും പൊതുസമ്പത്തായി നിലനിർത്തണം. ജലാശയങ്ങൾ, ഡാമുകൾ, നഗര ഡ്രെയിനേജ് സംവിധാനങ്ങൾ, ഭൂവിനിയോഗം എന്നിവയെ ഒറ്റ ചട്ടക്കൂടിൽ ഏകോപിപ്പിച്ചുള്ള ശാസ്ത്രീയ ആസൂത്രണം വേണം.
അതുകൊണ്ടുതന്നെ കേരളത്തിന് ഇന്ന് ഏറ്റവും അടിയന്തരമായി വേണ്ടത് ഒരു River Basin Management നയമാണ്. ഓരോ നദിയെയും അതിന്റെ മുഴുവൻ നീർത്തട മേഖലയെയും ഒരൊറ്റ പരിസ്ഥിതി സംവിധാനമായി കണ്ട് ആസൂത്രണം ചെയ്യുന്ന ഭരണരീതിയില്ലാതെ പ്രളയത്തെയും വരൾച്ചയെയും ഒരുപോലെ നേരിടാൻ കഴിയില്ല. ഇത് പരിസ്ഥിതി സംരക്ഷണ പദ്ധതി മാത്രമല്ല; സാമ്പത്തിക സുരക്ഷയുടെയും ഭക്ഷ്യസുരക്ഷയുടെയും ജനസുരക്ഷയുടെയും അടിസ്ഥാന നയമാണ്.
2018-ൽ കേരളം ഒരു ചരിത്രപാഠം പഠിച്ചു. എന്നാൽ ആ പാഠം ഭരണനയമായി മാറിയില്ലെങ്കിൽ ഓരോ മഴക്കാലവും അതേ പരീക്ഷ വീണ്ടും എഴുതേണ്ടിവരും. അപ്പോൾ നാം വീണ്ടും മത്സ്യത്തൊഴിലാളികൾക്ക് നന്ദി പറയും, സന്നദ്ധപ്രവർത്തകരെ അഭിനന്ദിക്കും, കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കും. പക്ഷേ യഥാർത്ഥ നന്ദി പറയേണ്ടത് ദുരന്തം ഉണ്ടാകാതിരിക്കാൻ പ്രവർത്തിക്കുന്ന ഭരണസംവിധാനത്തിനായിരിക്കും. അത്തരമൊരു ഭരണകൂടത്തെ സൃഷ്ടിക്കാനാണ് ഇനി കേരളം ശ്രമിക്കേണ്ടത്.
കാരണം, ദുരന്തം സംഭവിച്ചശേഷം ജീവൻ രക്ഷിക്കുന്നത് മഹത്തായ പ്രവർത്തിയാണ്. എന്നാൽ ദുരന്തം ഉണ്ടാകാതിരിക്കാൻ മുൻകൂട്ടി പ്രവർത്തിക്കുന്നതാണ് ഒരു ജനാധിപത്യ സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം.
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?
12.25% വരെ യഥാർത്ഥ ആദായവുമായി ICL FINCORPന്റെ പുതിയ എൻ.സി.ഡി ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു