ഉദ്ധവ് താക്കറേക്ക് കാലിടറിയതെവിടെ?

ഫ്രീ പ്രസ് ജേര്‍ണലിലെ കാര്‍ട്ടൂണിസ്റ്റായിരുന്നു ബാല്‍താക്കറേ. അവിടെ കൂടുതലും തെക്കേ ഇന്ത്യാക്കാരായിരുന്നു. അവര്‍ തന്നെ ഒതുക്കുന്നുവെന്നായിരുന്നു താക്കറേയുടെ സംശയം. ദക്ഷിണേന്ത്യാക്കാര്‍ക്കെതിരെയുള്ള താക്കറേയുടെ വിരോധം അവിടെ തുടങ്ങുന്നുവെന്നാണ് പറയാറുള്ളത്. ഫ്രീ പ്രസ് വിട്ട് മര്‍മിക് എന്നൊരു കാര്‍ട്ടൂണ്‍ വാരിക തുടങ്ങി, അതില്‍ താക്കറേ ഒരു ബോക്‌സ് കോളമുണ്ടാക്കി, അതില്‍ നിന്നാണ് ശിവസേനയുടെ പിറവിയുണ്ടാകുന്നത്. ആ ബോക്‌സ് കോളത്തില്‍ ബോംബെയിലെ വലിയ ബിസിനസുകാരുടെ പേരുകള്‍ നല്‍കും, മഹാരാഷ്ട്രക്കാര്‍ അല്ലാത്തവരുടെ, എന്നിട്ട് ചോദിക്കും മറത്താക്കാര്‍ എവിടെ? എല്ലാ ആഴ്ചയിലുമുള്ള ഈ കോളം പെട്ടെന്ന് ജനശ്രദ്ധയാകര്‍ഷിച്ചു. ജനങ്ങള്‍ ചോദിച്ചു തുടങ്ങി ബോംബെയില്‍ മഹാരാഷ്ട്രാക്കാര്‍ എവിട? ഇതാണ് ശിവസേന എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിറവിയിലേക്ക്‌നയിച്ചത്.

ഇപ്പോള്‍ ബാല്‍താക്കറേയുടെ മകന്‍ ഉദ്ധവ് താക്കറേയാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി. ബാല്‍താക്കറേ ഒരിക്കലും അധികാര സ്ഥാനത്തേക്ക് വന്നിരുന്നില്ല, ശിവസേന ഭരിച്ചപ്പോഴൊക്കെ മനോഹര്‍ ജോഷിയും, നാരായണ്‍ റാണെയുമൊക്കെയായിരുന്നു മുഖ്യമന്ത്രിമാര്‍. അത് കൊണ്ട് തന്നെ ബാലാസാഹേബ് താക്കറേക്ക് തന്റെ പാര്‍ട്ടിയില്‍ എന്നും നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. ശിവസനേ വിടുന്നവര്‍ മറ്റ് പാര്‍ട്ടികളില്‍ പോയി ചേരേണ്ടി വന്നു എന്നതല്ലാതെ താക്കറേയുടെ നേരെ നിന്ന് മിണ്ടാന്‍ ആരും ആ പാര്‍ട്ടിയിലുണ്ടായില്ല. അത് കൊണ്ട് മരണം വരെ ബാലാസാഹബ് താക്കറേ മറാത്തയുടെ സിംഹമായിരുന്നു.

എന്നാല്‍ ഉദ്ധവ് താക്കറേക്ക് പിഴച്ചത് അവിടെ ആയിരുന്നു. പിതാവിന്റെ കരിസ്മയില്ല, മികച്ച സംഘടാകന്‍ അല്ല, അത് കൊണ്ട് തന്നെ പാര്‍ട്ടിയെ തന്നെ കയ്യില്‍ നിര്‍ത്താനുള്ള അടവുകള്‍ ഒന്നും തന്നെയില്ല. ബാല്‍ താക്കറേയുടെ സഹോദര പുത്രന്‍ രാജ് താക്കറേയാകട്ടെ ബാലാസാഹിബ് ജീവിച്ചിരുന്ന കാലത്ത് തന്നെ വഴി പിരിഞ്ഞു, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെന്ന പാര്‍ട്ടിയുണ്ടാക്കി , എന്നിട്ടും ക്‌ളച്ച്പിടിച്ചില്ല, അപ്പോഴേക്കും ബാലാസേഹേബ് തന്റെ മകന്‍ ഉദ്ധവിനെ രാഷ്ട്രീയ പിന്‍ഗാമിയാക്കി വാഴിച്ചുകഴിഞ്ഞിരുന്നു.

ബി ജെപി – ശിവസേന സഖ്യം അധികാരത്തില്‍ വന്നാല്‍ ബാല്‍ താക്കറേ ഉള്ള കാലത്ത് ശിവസേനക്കായിരുന്നു മുഖ്യമന്ത്രി സ്ഥാനം. എന്നാല്‍ 2012 ല്‍ ബാല്‍താക്കറേ മരിച്ചു കഴിഞ്ഞപ്പോള്‍ ബി ജെ പി പതിയെ കേറി കളിക്കാന്‍ തുടങ്ങി. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ശിവസേന സഖ്യം അധികാരത്തില്‍ വന്നപ്പോള്‍ ബി ജെ പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസായി മുഖ്യമന്ത്രി. ഇത് ശിവസേനക്ക് കനത്ത ആഘാതമാണ് സമ്മാനിച്ചത്. കടിച്ചുപിടിച്ചു 2019 വരെ ആ സഖ്യം പോയി. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എന്‍ സി പി – കോണ്‍ഗ്രസ്- ശിവസേന സഖ്യമായ മഹ വികാസ് അഘാടി അധികാരത്തിലേറി, മഹാ വികാസ് അഘാടി സക്ഷാല്‍ ശരത് പവാറിന്റെ സൃഷ്ടിയായിരുന്നു.

അന്ന് മുതലാണ് ശിവസേനയില്‍ പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയത്. ഉദ്ധവ് താക്കറേയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള നീക്കങ്ങള്‍ പവാര്‍ നടത്തിയത് ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറേയിലൂടെയും ഭാര്യ രശ്മി താക്കറേയിലൂടെയും ആയിരുന്നു. അതാണ് ശിവസേനയെ ഇന്നത്തെ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്. സംസ്ഥാനത്ത് ബി ജെപിയെ അധികാരത്തിലേറ്റാതിരിക്കുക എന്ന പവാറിന്റെ തന്ത്രത്തിന് അദ്ദേഹം കണ്ടെത്തിയ മികച്ചആയുധമായിരുന്നു ഉദ്ദവ് താക്കറേ, കാരണം 2019 ലും അവിടെ ബി ജെപി അധികാരത്തില്‍ വന്നിരുന്നെങ്കില്‍ അവര്‍ പവാറിന്റെ എന്‍ സി പി യെ തന്നെ രണ്ടാക്കിയേനെ, ഇത് കണ്ടറിഞ്ഞ് പവാര്‍ കളിച്ച കളിയില്‍ മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് ഉദ്ധവ് വീണു. ഇന്ന് സ്വന്തം പിതാവ് പടുത്തുയര്‍ത്തിയ പാര്‍ട്ടിയിലെ വിരലില്‍ എണ്ണാവുന്ന എം എല്‍ എ മാരുടെ പിന്തുണ മാത്രമേ അദ്ദേഹത്തിനുളളു.

ബി ജെ പി യെ സംബന്ധിച്ചിടത്തോളം വിമത നേതാവായ ഏകനാഥ് ഷിന്‍ഡേ ഒരു നിമിത്തം മാത്രമായിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്‌യില്‍ നിന്ന്കൂടുതല്‍ സീറ്റുകള്‍ ആഗ്രഹിക്കുന്ന ബി ജെ പി ഷിന്‍ഡേ അല്ലങ്കില്‍ മറ്റാരെങ്കിലും വച്ച് കൊണ്ട് ഈ ഓപ്പറേഷന്‍ നടത്തിയേനെ. മകന്‍ ആദിത്യ താക്കറേയെ അടുത്തമുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിച്ചതോടെ ഉദ്ധവിന്റെ പതനം തുടങ്ങിയിരുന്നു. ശിവസേനയുടെ രാഷ്ട്രീയപ്രമാണമായ ഹിന്ദുത്വയെ കോണ്‍ഗ്രസിനും എന്‍ സി പി ക്കും വേണ്ടി ഉപേക്ഷിച്ചുവെന്ന ആരോപണവും ഉദ്ധവിനെതിരെ ഉണ്ടായി. ബി ജെ പി ആകട്ടെ അത് നന്നായി മുതെലടുക്കുകയും ചെയ്തു.

കോണ്‍ഗ്രസിനും എന്‍സി പിക്കും മാത്രം പ്രയോജനമുള്ള ഭരണം എന്നാണ് ശിവസൈനികര്‍ ഉദ്ധവിന്റെ ഭരണത്തെ വിളിക്കുന്നത്. അത് കൊണ്ട് തന്നെ ശിവസനേ ഇപ്പോള്‍ പിളര്‍പ്പിന്റെ വക്കിലാണ്. കേവലം 13 എം എല്‍ എമാരുടെ പിന്തുണ മാത്രമേ ഉദ്ദവിനുളളു എന്നാണ് പറയുന്നത്. മോദി ഷാ സഖ്യത്തിന്റെ ഒരു ഓപ്പറേഷന്‍ കൂടി വിജയകരമായി പൂര്‍ത്തിയാകുന്നു, ജനാധിപത്യം ഒരിക്കല്‍ കൂടി പരാജയപ്പെടുന്നു.