ദ്രൗപതി മര്‍മുവിന്റെ കഥ, സാന്താളുകളുടെയും

സവിശേഷമായി ഒന്നും സംഭവിച്ചില്ലങ്കില്‍  വരുന്ന ജൂലായ് 18 ന് ദ്രൗപതി മര്‍മു ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ  പതിനഞ്ചാമത്തെ പ്രസിഡന്റാകും.  കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷ്  രാജ്ഞിക്കുണ്ടായിരുന്ന അതേ  സ്ഥാനമാണ് സ്വതന്ത്ര ഇന്ത്യയില്‍    രാജ്യത്തിന്റെ  പ്രസിഡന്റിനുളളത്. ഇന്ത്യന്‍   സ്വാതന്ത്ര്യത്തിന്റെ   75 ാം  വാര്‍ഷികമാഘോഷിക്കുമ്പോള്‍   നൂറ്റാണ്ടുകളോളം ഇന്ത്യയില്‍ അവഗണിക്കപ്പെട്ടു കിടന്ന  പട്ടിക വര്‍ഗ  വിഭാഗത്തില്‍ നിന്ന് ഒരു   വനിത  ഇന്ത്യയുടെ പരമോന്നത പദവിയിലേക്ക് കടന്ന്   വരുന്നു എന്നത്   ചരിത്രത്തിലെ സവിശേഷമായ ഒരു ദിശാസൂചികയാണ്.

ഒന്നാം സ്വാതന്ത്ര്യ സമരത്തിന് മൂന്ന്  വര്‍ഷം മുമ്പാണ് 1855 ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ വിറപ്പിച്ച സാന്താള്‍ കലാപം നടക്കുന്നത്.  കൊളോണിയില്‍  ഭരണം അടിച്ചേല്‍പ്പിച്ച  തലതിരിഞ്ഞ നികുതി നയം മൂലം   കര്‍ഷകരായ  സാന്താള്‍ വര്‍ഗക്കാര്‍ നട്ടം തിരഞ്ഞു.  ഇന്നത്തെ പശ്ചിമ ബംഗാളും ഝാര്ഖണ്ഡും, ഒറീസയും  അടങ്ങുന്നതായിരുന്നു അന്നത്തെ ബംഗാള്‍  പ്രസിഡന്‍സി. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആദിവാസി ഗോത്രമാണ് സാന്താളുകള്‍, ഇന്ത്യയില്‍ ഗോണ്ടകളും ബില്ലുകളും കഴിഞ്ഞാല്‍ ഏറ്റവും വലിയ ആദിവാസി ഗോത്രവും സന്താളുകളാണ്.

1855 ജൂണ്‍ 30 നാണ്  ബ്രിട്ടീഷ് ഭരണകൂടം ഏര്‍പ്പെടുത്തിയ കാര്‍ഷിക നികുതിക്കും, അടിമേവലക്കും എതിരെ സാന്താളുകള്‍ കലാപം   തുടങ്ങുന്നത്. അറുപതിനായിരത്തോളം  ആളുകള്‍ ഉള്‍പ്പെടുന്ന സാന്താള്‍ സൈന്യം  ഝാര്ഖണ്ഡ്,  ബംഗാള്‍  ഒറീസ എന്നിവടങ്ങിളിലെ  വലിയൊരു വിഭാഗം മോചിപ്പിച്ച് സമാന്തര ഭരണം തന്നെ ഏര്‍പ്പെടുത്തി. സിദ്ധു മര്‍മുവും കന്‍ഹു മര്‍മുവും, ഈ രണ്ട്  സഹോദരന്‍മാരാണ് ഇന്ത്യാ ചരിത്രത്തെ ചോരി  ചാറി ചുവുപ്പിച്ച സാന്താള്‍ കലാപത്തിന്റെ സാരഥികള്‍. അവസാനം കല്‍ക്കത്തയില്‍ നിന്നും  മൂര്‍ഷിദാബാദില്‍ നിന്നും  ചിറ്റഗോംഗില്‍ നിന്ന്    ബ്രിട്ടീഷ് സൈന്യമെത്തിയാണ് കലാപം  അടിച്ചമര്‍ത്തിയത്.   പതിനയ്യായിരത്തോളം സാന്താളുകളെ  ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല  ചെയ്തു.

അനിതര സാധാരണമായ പോരാട്ട വീര്യമുള്ള ഈ  സാന്താള്‍ ഗോത്രത്തിലാണ് ദ്രൗപതി മുര്‍മു ജനിക്കുന്നത്്. 1958 ജൂണ്‍ 20 ന് ഒറീസയിലെ  മയൂര് ഭജ്ഞ് ജില്ലയില്‍,    ബല്‍ഡാപോസി  ഗ്രാമത്തില്‍ ബിരാഞ്ചി  നാരായണ്‍ തുഡുവിന്റെ മകളായി.  ഭൂവനേശ്വറിലെ രമാദേവി വിമന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം റൈറാംഗ് പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ അസിസ്റ്റന്‍   പ്രൊഫസറായി നിയമിതയായി . പിന്നീട് ഒറിസാ    ജലസേചന വകുപ്പില്‍  അസിസ്റ്റന്റായും  ജോലി നോക്കി.

1997 ലാണ്   ദ്രൗപതി മര്‍മു  ബി ജെ പി യില്‍ ചേരുന്നത്.  2000 ത്തില്‍ റൈറാംഗ് പൂരില്‍ നിന്നും അസംബ്‌ളിയിലെത്തി,  ബി ജെ പി -ബിജു ജനതാദള്‍ മന്ത്രി സഭയില്‍  ട്രാന്‍സ്‌പോര്‍ട്ട് , ഫിഷറീസ് തുടങ്ങിയവയുടെ ചുമതലകള്‍ വഹിച്ചു. 2009 ല്‍ വീണ്ടും അവിടെ നിന്ന് അസംബ്‌ളിയിലെത്തിയ  ദ്രൗപതി മര്‍മു പിന്നീട്  മൂന്ന് പ്രാവിശ്യം  തുടര്‍ച്ചയായി  ബി ജെ പിയുടെ മയൂര്‍ഭജ്ഞ് ജില്ലാ പ്രസിഡന്റായി.

2015 ല്‍ അവര്‍ ഝാര്‍ഖണ്ഡ് ഗവര്‍ണ്ണര്‍ ആയി നിയമിക്കപ്പെട്ടു. ഇന്ത്യയിലെ  ആദ്യത്തെ പട്ടിക വര്‍ഗ ഗവര്‍ണ്ണര്‍ .2017 ല്‍ രാം നാഥ് കോവിന്ദിന് പകരം  രാഷ്ട്രപതിസ്ഥാനത്തേക്ക്   ദ്രൗപതി മര്‍മുവിന്റെ    പേര് നിര്‍ദേശിക്കപ്പെട്ടെങ്കിലും അവസാനം നിമിഷം ഒഴിവാകുകയായിരുന്നു.

ദ്രൗപതി മര്‍മുവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ ബി ജെ പിക്ക് തീര്‍ച്ചയായും അവരുടെ രാഷ്ട്രീയമുണ്ട്. ഗുജറാത്ത്,  ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവടങ്ങില്‍ വരുന്ന ആറ് മാസത്തിനുള്ളില്‍  നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്.   ഇവിടെങ്ങളില്‍  പട്ടി വര്‍ഗ മേഖലയില്‍  മാത്രമായി 128 സീറ്റുകള്‍ ഉണ്ട്. ഇവയില്‍  കേവലം 35 എണ്ണം മാത്രമേ ഇപ്പോള്‍  ബി ജെ  പിയുടെ കയ്യിലുള്ളു.  ഇതില്‍ 100 എണ്ണം എങ്കിലും പിടിക്കണം.  ഇതിനായുള്ള തന്ത്രപരമായ നീക്കം കൂടിയായിരുന്നു ദ്രൗപതി മര്‍മുവിന്റെ  രാഷ്ട്പതി സ്ഥാനാര്‍ത്ഥിത്വം.
ഇന്ത്യയില്‍ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹമാണ് ആദിവാസികള്‍,  ദ്രൗപതി മര്‍മുവിനെ പോലെ  അത്തരം  സമൂഹങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക്   ഇന്ത്യയിലെ പരമോനത്ത പദവികള്‍ അലങ്കരിക്കാന്‍ കഴിയുമെന്ന     സാഹചര്യം  ഉണ്ടാവുക എന്ന് വച്ചാല്‍ നമ്മുടെ ജനാധിപത്യം കൂടുതല്‍ അര്‍ത്ഥവത്താകുന്നു എന്നാണര്‍ത്ഥം.