അടികൊണ്ടു പൊട്ടിയ തലയില്‍ നിന്നു വരുന്നതു ചോരയാണോ ചുവന്ന മഷിയാണോ എന്നു തെളിയിക്കലാണ് ദുരവസ്ഥ

ഹരി മോഹൻ

ഇക്കാലത്തെ ഏറ്റവും വലിയ ദുരവസ്ഥകളിലൊന്നു അടികൊണ്ടു പൊട്ടിയ തലയില്‍ നിന്നു വരുന്നതു ചോരയാണോ ചുവന്ന മഷിയാണോ എന്നു തെളിയിക്കലാണ്.

“സമരത്തിന്റെ തീച്ചൂളയില്‍” കിടന്നോ ഇരുന്നോ വളര്‍ന്നവരെന്ന് ഊറ്റം കൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ “തല്ല് ചോദിച്ചു വാങ്ങിയതല്ലേ” എന്നു ചോദിക്കാന്‍ കഴിയുന്ന അഭിനവ വിപ്ലവകാരികളുടെ നീണ്ടനിരയുണ്ട് ഇവിടെയിപ്പോള്‍.

അമിത് ഷായുടെ പൊലീസ് തല്ലിച്ചതച്ചപ്പോള്‍ തലയില്‍ നിന്നു കുടുകുടാ ചാടിയത് മഷിപ്പേനയില്‍ ഒഴിക്കാന്‍ വെച്ചിരുന്ന ചുവന്ന ദ്രാവകമായിരുന്നോ എന്ന് ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് ഐസി ഘോഷിനോടു കഴിയുമെങ്കിലൊന്നു നേരിട്ടു ചോദിക്കേണ്ടതാണ്. തലയില്‍ കെട്ടും കൈയില്‍ ബാന്‍ഡേജുമായി നില്‍ക്കുന്ന ഐസിയെ മുഖ്യമന്ത്രി കാണുന്ന ചിത്രത്തിന് ഫെയ്സ്ബുക്കില്‍ എത്ര കുമ്മോജികളുണ്ടായിരുന്നു എന്നും നോക്കണം. സംഘപരിവാര്‍ പ്രൊഫൈലുകളൊഴികെ എത്രപേര്‍ “തല്ല് ചോദിച്ചു വാങ്ങിയതാണ്” എന്ന് ഐസിയോട് കമന്റ് ബോക്സില്‍ ചോദിച്ചിട്ടുണ്ടെന്നും പരിശോധിക്കണം.

എത്രമേല്‍ നിഷ്ഠൂരമായാണ് പൊലീസ് മനുഷ്യരെ തല്ലിച്ചതയ്ക്കുന്നതെന്നു നോക്കുക. ഒരു വിവാദകാലത്തു കൃത്യമായ നിര്‍ദേശം ലഭിക്കാതെ മുഖത്തുവരെ ലാത്തി പതിപ്പിക്കാന്‍ എത്ര പൊലീസുകാര്‍ക്കു സ്വയം ധൈര്യമുണ്ടാകും? സമരം പിരിച്ചു വിടാനായി മുതുകിലും കാലിലും പൊലീസ് നടത്താറുള്ള അടിച്ചമര്‍ത്തലുകള്‍ പതിവാണ്. നെഞ്ചില്‍ കയറിയിരിക്കാനും കാലുയര്‍ത്തി ചവിട്ടാനും ലാത്തി ഒടിയുന്നതു വരെ തല്ലാനും പൊലീസിനു കഴിയുന്നതു ഭരണകൂട പിന്തുണയുള്ളതുകൊണ്ടു മാത്രമാണ്.

തിരിച്ചൊന്നു ചിന്തിക്കുക. മുഖം തകര്‍ന്നകണക്കെ ഈ കിടക്കുന്നത് ഡി.വൈ.എഫ്.ഐക്കാര്‍. സമരകാരണം എന്തുമാകട്ടെ. തല്ലിച്ചതച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ രമേശ് ചെന്നിത്തലയോ ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്തെ പൊലീസ്. കോവിഡ് കാലത്തു സമരത്തിനു വിലക്കു കല്‍പ്പിക്കുന്ന നിഷ്പക്ഷ നിഷ്ക്കളങ്ക ബുദ്ധിജീവികളും മുന്‍കാല മാധ്യമ പ്രവര്‍ത്തകരും ഭരണകൂടവും പൊലീസും എന്ന വിഷയത്തില്‍ ഉപന്യാസങ്ങളെഴുതിയേനെ. സാംസ്കാരിക നായകര്‍ കണ്ണീര്‍ കൊണ്ടു കവിതകള്‍ രചിച്ചേനെ. ചാനല്‍ചര്‍ച്ചകളില്‍ റഹീമും രാജേഷും കണ്ണുനീര്‍ വാര്‍ത്തേനെ. അവര്‍ക്കെല്ലാം ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഫ്രെയിമുകള്‍ ഉണ്ടായേനെ. അങ്ങനെ എത്രയെത്ര മനോഹരമായ ആചാരങ്ങള്‍ക്കു കേരളം സാക്ഷ്യം വഹിച്ചേനെ. ഈ മനുഷ്യര്‍ നിര്‍ഭാഗ്യവാന്മാരാണ്. അവരുടെ ചോരയ്ക്ക് സി.പി.ഐ.എം ചോരയുടെയത്ര പ്രിവിലേജില്ലാതായി പോയി.

രാജേഷും റിയാസും റഹിമുമൊക്കെ ഒന്നു പിറകോട്ടു തപ്പിയാല്‍ “പൊലീസ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണ്” എന്നു പണ്ടെപ്പെഴൊക്കെയോ എഴുതിയതും പ്രസംഗിച്ചതും കിട്ടിയേക്കും.

വിജയന്റെ ഭാഷ തന്നെ കടമെടുക്കാം. “നികൃഷ്ടജീവികള്‍”. അതിലും മികച്ചത് ഈ പ്രത്യേകതരം ജീവിതങ്ങളെ വിശേഷിപ്പിക്കാനില്ല.

(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)