എങ്കില്‍ പിണറായിയെ രക്ഷപെടുത്തിയത് ആരെന്നു കൂടി സ്വപ്‌ന പറയണം

സ്വപ്‌ന പറയുന്നത് പോലൊരു സംഭവം 2017 ല്‍ നടന്നിട്ടുണ്ടെങ്കില്‍  അത് കേന്ദ്ര  രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയാതെ പോകുമോ?  അറിയാതിരിക്കാന്‍ ഒരു സാധ്യതയുമില്ല. കാരണം ഇന്ത്യയിലെ വിമാനത്താവളങ്ങളെല്ലാം കേന്ദ്ര ഏജന്‍സികളുടെ   കര്‍ശനമായ നിരീക്ഷണത്തിലാണ്. ഇത്തരം ചെറിയ സംഭവങ്ങള്‍ പോലും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടും. സ്വപ്‌ന പറയുന്നത് പോലെയൊരു ഭീകരന്‍ നിരോധിത സെല്‍ഫ്  ഫോണുമായി  നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങുകയും അയാള്‍  പിടിക്കപ്പെടുകയും മുഖ്യമന്ത്രിയും  സെക്രട്ടറിയും ഇടപെട്ട് അയാളെ വിടുകയും ചെയ്തിട്ടുണ്ടെങ്കില്‍   അത് ഗുരുതരമായ  ഒരു സുരക്ഷാ വീഴ്ചയാണ്.  ഈ വീഴ്ച അറിഞ്ഞിട്ടും മോദിക്കും, ഷാക്കും  ഡോവലിനും  കീഴിലുള്ള  രഹസ്യാന്വേഷണ ഏജന്‍സികള്‍    തലക്ക് കീഴെ കയ്യും വച്ചുറങ്ങിയെന്നാണോ  സ്വപ്‌ന പറയാതെ പറയുന്നത്. എങ്കില്‍ പിണറായി വിജയനല്ല  കേന്ദ്ര ആഭ്യന്തര വകുപ്പും-    രഹസ്യാന്വേഷണ ഏജന്‍സികളുമാണ്  ഗുരുതരമായ  വീഴ്ച വരുത്തിയത്.