നാലു തവണ അവസരം നല്‍കിയിട്ടും ഹാജരായില്ല; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതി ഉപേക്ഷിച്ച് വനിതാ കമ്മീഷന്‍ 

സഭയും എഫ്‌സിസി സന്യാസിനി സമൂഹവും പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ ഹര്‍ജി വനിതാ കമ്മീഷന്‍ ഉപേക്ഷിച്ചു. നാലു തവണ അവസരം നല്‍കിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.

സാധാരണ ഗതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാല്‍ രണ്ട് അവസരങ്ങളാണ് നല്‍കുക. ലൂസിയുടെ കേസിന്റെ പ്രാധാന്യവും സാഹചര്യവും മനസ്സിലാക്കി ജില്ലയില്‍ നാലുതവണ നടന്ന അദാലത്തുകളിലും ഹാജരാവാന്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ ലൂസിക്ക് കത്തു നല്‍കിയിരുന്നു.

എന്നാല്‍, കമ്മീഷനെ ബന്ധപ്പെടുകയോ അദാലത്തില്‍ ഹാജരാവുകയോ ചെയ്തില്ലെന്ന് അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ വ്യക്തമാക്കി. തികച്ചും നിരുത്തരവാദപരമായാണ് വിഷയത്തില്‍ ലൂസി ഇടപെട്ടതെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.