തെലങ്കാനയുടെ ഹീറോയായി കമ്മീഷണര്‍ വി.പി. സജ്ജനാര്‍; ഏറ്റുമുട്ടലില്‍ പ്രതികളെ വധിക്കുന്നത് രണ്ടാംതവണ

ഹൈദരാബാദിൽ 26-കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾ ഇന്ന് രാവിലെയാണ് പൊലീസ് ഏറ്റുമുട്ടലിൽ  കൊല്ലപ്പെട്ടത്. വനിതാ ഡോക്ടറെ ക്രൂരമായി കൊല ചെയ്ത അതേ സ്ഥലത്ത് തന്നെയാണ് പ്രതികളെയും പൊലീസ് വെടിവെച്ചു കൊന്നത്.

വി.പി സജ്ജനാര്‍ എന്ന പൊലീസ്  ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. ഇതിന് മുമ്പും ഇത്തരത്തിൽ ഏറ്റുമുട്ടൽ കൊല നടത്തിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വർഷങ്ങൾക്ക് മുമ്പ് രണ്ടു യുവതികൾക്ക്  നേര്‍ക്ക് ആസിഡാക്രമണം നടത്തിയ പ്രതികളെ ഇതേ ഉദ്യോഗസ്ഥൻ ഇതുപോലെ ഏറ്റമുട്ടലില്‍ വധിച്ചിരുന്നു.

2008- ല്‍ വാറങ്കല്‍ എസ്പിയായിരുക്കുമ്പോഴായിരുന്നു ആദ്യസംഭവം. അന്നും അവർ രക്ഷപെടാൻ ശ്രമിച്ചപ്പോൾ നടത്തിയ ഏറ്റുമുട്ടലിലാണ് അവരെയും വെടിവെച്ചു കൊന്നത്. ഇതിന് പിന്നാലെ പൊതുജനങ്ങൾക്കിടയിൽ ഇദ്ദേഹം ‘ഹീറോ’യായിരുന്നു. ഒട്ടേറെ സ്വീകരണ പരിപാടികളും അന്ന് ഈ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു.

വനിതാ ഡോക്ടറെ ക്രൂരമായി കൊലചെയ്ത അതേ സ്ഥലത്തു തന്നെയാണ് പ്രതികളെയും പൊലീസ് വെടിവെച്ചു കൊന്നത്. വെള്ളിയാഴ്ച രാവിലെ തെളിവെടുപ്പ് നടക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രതികൾക്കു നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്

രാത്രിയിലായിരുന്നു തെളിവെടുപ്പ്. ഇതിനിടെ പ്രതികൾ രക്ഷപെടാനുള്ള ശ്രമം നടത്തി. ഇതോടെയാണ് നാലുപേരെയും പൊലീസ് വെടിവെച്ചു കൊന്നത്. രാവിലെ 7.30 നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യം നടുങ്ങിയ കേസിലെ  പ്രതികളെ തെളിവെടുപ്പിന് എത്തിക്കുമ്പോൾ മതിയായ സുരക്ഷയൊരുക്കിയിരുന്നില്ലേ എന്ന ചോദ്യവും ഇതോടെ ഉയർന്നു കഴിഞ്ഞു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പൊലീസിനെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. നിയമം കൈയിലെടുത്ത പൊലീസുകാരെ വിമർശിക്കുന്നവരും ഏറെയാണ്.