'പരാജയപ്പെട്ടാൽ രാജ്യം വിട്ടേക്കും'; യു.എസിനെ കമ്മ്യൂണിസ്റ്റ് രാജ്യമാക്കുകയാണ് ഡെമോക്രാറ്റുകളുടെ ലക്ഷ്യമെന്നും ട്രംപ്

അമേരിക്കൻ പ്രസിഡൻറ്‌ തിരഞ്ഞെടുപ്പിൽ തോറ്റു പോയാൽ രാജ്യം വിട്ടേക്കുമെന്ന് ഡൊണൾഡ് ട്രംപ്. ഫ്ലോറിഡയിലും ജോർജിയയിലും നടന്ന തിരഞ്ഞെടുപ്പ് റാലികളിലായിരുന്നു ട്രംപിന്റെ പ്രസ്താവന. അമേരിക്കൻ സംസ്കാരത്തോട് പുച്ഛം മാത്രമാണ് ഡെമോക്രാറ്റുകൾക്കെന്നും യു.എസിനെ കമ്മ്യൂണിസ്റ്റ് രാജ്യമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പറഞ്ഞു കൊണ്ട് 2016 തിരഞ്ഞെടുപ്പു പ്രചാരണത്തിലെ വാദങ്ങൾ ട്രംപ് ആവർത്തിച്ചു.

‘പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിയുമായി ഏറ്റുമുട്ടുന്നു എന്നത് കടുത്ത സമ്മർദ്ദമാണ് എനിക്ക് നൽകുന്നത്. ഞാൻ പരാജയപ്പെട്ടാൽ എന്താകുമെന്ന് നിങ്ങൾക്ക് ചിന്തിക്കാനാകുമോ? ഞാനെന്തു ചെയ്യാൻ പോകുന്നതെന്നോ? എനിക്ക് അതത്ര സുഖകരമായി തോന്നില്ല. ചിലപ്പോൾ ഞാൻ രാജ്യം തന്നെ വിടും. എനിക്കറിയില്ല’– ട്രംപ് പറഞ്ഞു. അഴിമതിയിൽ മുങ്ങി നിൽക്കുകയാണ് ബൈഡനെന്നും ട്രംപ് കുറ്റപ്പെടുത്തി.

അതേസമയം, സൊമാലി-അമേരിക്കൻ വംശജയും ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസ് പ്രതിനിധിയുമായ ഇൽഹാൻ ഒമറിനു നേരെ ട്രംപ് നടത്തിയ വംശീയപരാമർശം വിമർശനങ്ങൾക്ക് വഴിവെച്ചു. അവർ നമ്മുടെ രാജ്യത്തെ വെറുക്കുന്നുവെന്നും സർക്കാർ പോലുമില്ലാത്ത രാജ്യത്തു നിന്നാണ് വരുന്നതെന്നുമാണ് ഒമറിനെ കുറിച്ച് ട്രംപ് പറഞ്ഞത്.

എന്നാൽ, ബൈഡൻ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിനു നേരെ കോവിഡ് തന്നെയാണ് ഡിട്രോയിറ്റിലെയും മിഷിഗനിലെയും റാലികളിൽ ആയുധമാക്കിയത്. മായ പോലെ കോവിഡ് അപ്രത്യക്ഷമാകുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയെന്നും ഇപ്പോഴും രാജ്യത്തെ ആളുകളുടെ ജീവൻ അപഹരിക്കുകയാണ് വൈറസെന്നും ബൈഡൻ കുറ്റപ്പെടുത്തി. “ട്രംപ് എന്താണെന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഇനി നമ്മളെന്താണെന്നുള്ളത് അവർക്ക്‌ ബോദ്ധ്യപ്പെടുത്തി കൊടുക്കണം” -ബൈഡൻ കൂട്ടിച്ചേർത്തു.