യൂണിവേഴ്‌സിറ്റി കോളജ് അക്രമം: അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്. പ്രതി ശിവരഞ്ജിത്ത് അഖിലിനെ കുത്താനുപയോഗിച്ച കത്തി തെളിവെടുപ്പിനിടെ കണ്ടെത്തി. ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരുമായി കന്റോണ്‍മെന്റ് പൊലീസ് യൂണിവേഴ്സിറ്റി കോളജിലെത്തി തെളിവെടുപ്പ് നടത്തിയത്.

ക്യാമ്പസിന് അകത്ത് തന്നെയാണ് പ്രതികള്‍ ആയുധം ഒളിപ്പിച്ചിരുന്നത്. അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്ന് ചവറിനകത്താണ് പ്രതികള്‍ ആയുധം ഒളിപ്പിച്ചിരുന്നത്.

കേസില്‍ നിര്‍ണായകമായ തൊണ്ടിമുതലാണ് പൊലീസ് കണ്ടെടുത്തത്. കോളജിലെ യൂണിയന്‍ മുറിയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി ശിവരഞ്ജിത്ത് തന്നെയാണ് കത്തിയെടുത്ത് കൊടുത്തതെന്നും പൊലീസ് പറയുന്നു. കയ്യിലൊതുങ്ങുന്ന ചെറിയ കത്തിയാണ് അഖിലിനെ കുത്താന്‍ ഉപയോഗിച്ചതെന്നാണ് വിവരം.

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസില്‍ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതേസമയം, യൂണിവേഴ്‌സിറ്റി കോളജിനും പിഎസ്‌സിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വീണ്ടും ഗവര്‍ണറെ കാണും.

Read more

ആക്രമണത്തിന്റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്. എസ്.എഫ്.ഐ അംഗങ്ങളുടെ ധാര്‍ഷ്ട്യം ചോദ്യം ചെയ്തതിലുളള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒന്ന് മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞു നിര്‍ത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.