കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടി ധരിപ്പിച്ച് കോളജ്

പരീക്ഷകളിലെ കോപ്പിയടി തടയുവാന്‍ സിസിടിവിക്യാമറ വെക്കുക, കര്‍ക്കശകാരായ ഇന്‍വിജിലേറ്റര്‍മാരെ പരീക്ഷ ഹാളുകളില്‍ നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ് സാധാരണയായി കോളജുകളിലും സ്‌കൂളുകളിലും ചെയ്യാറുള്ളത്. എന്നാല്‍ കര്‍ണ്ണാടകയിലെ ഭഗത് പി.യു കോളജ് അധികൃതര്‍ പരീക്ഷക്കിടയിലെ കോപ്പിയടി തടയാന്‍ വളരെ വ്യത്യസ്തമായ വഴിയാണ് തെരഞ്ഞെടുത്തത്.പരീക്ഷ എഴുതുന്ന സമയത്ത് കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ ധരിപ്പിക്കുകയാണ് അധികൃതര്‍ ചെയ്തത്.

കോളേജ് മാനേജ്മെന്റ് അംഗം ഫെയ്‌സ്ബുക്കില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ ധരിച്ച വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇത് പുറംലോകമറിഞ്ഞത്. ഒക്ടോബര്‍ 16ന് മിഡ് ടേം പരീക്ഷ എഴുതുന്നതിനായി കോളജിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത കാര്‍ബോര്‍ഡ് പെട്ടികള്‍ നല്‍കുകയായിരുന്നു. കഴിഞ്ഞ തവണത്തെ പരീക്ഷയ്ക്ക് ധാരാളം വിദ്യാര്‍ഥികള്‍ പരസ്പരം സഹായിച്ചിരുന്നുവെന്നും ഇത്തരം പ്രവണത തടയാനാണ് കോളേജിന്റെ പുതിയ നടപടിയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലല്‍ പറയുന്നു.വിവാദമായതോടെ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. എന്നാല്‍ മറ്റുപലരും ഇത് റീപോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം സംഭവത്തെ കുറിച്ച് അറിഞ്ഞയുടന്‍ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സി. പീര്‍സാഡെ കോളേജ് സന്ദര്‍ശിക്കുകയും കോളജ് അധികൃതരുടെ കോപ്പിയടി തടയുന്നതിനുള്ള പരീക്ഷണം നിര്‍ത്തലാക്കാന്‍ ഉത്തരവിടുകയും ചെയ്തു.

“ഞാന്‍ കോളേജില്‍ എത്തുമ്പോള്‍ മിക്ക വിദ്യാര്‍ത്ഥികളുടെയും തലയില്‍ കാര്‍ബോഡ് പെട്ടികള്‍ ഉണ്ടായിരുന്നു. ഞാന്‍ അഡ്മിനിസ്‌ട്രേറ്ററില്‍ നിന്ന് ഇതിനെക്കുറിച്ച് വിശദീകരണം തേടി. എന്നെ ഞെട്ടിച്ചുകൊണ്ട്, ഒരു ബീഹാര്‍ കോളേജില്‍ കണ്ട കാര്യങ്ങളില്‍ താന്‍ പരീക്ഷണം നടത്തുകയാണെന്നാണ് അഡ്്മിനിസ്‌ട്രേറ്റര്‍ എന്നോട് പറഞ്ഞത്, “”പീര്‍സാഡെ പറഞ്ഞു.

സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് കോളജ് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഡയറക്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ കുറിച്ച് കോളജ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.