അന്ധനായ ആന പൂരനഗരിയില്‍ അപകടമുണ്ടാക്കിയാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ആനയുടമകള്‍

ഒരു കണ്ണിന് കാഴ്ചയില്ലാത്ത, മറുകണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എഴുന്നെള്ളിപ്പിനിടെ അപകടമുണ്ടാക്കിയാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ആനയുടമകളുടെ സംഘടന. ആയിരക്കണക്കിന് മനുഷ്യര്‍ ആവേശത്തോടെ എത്തുന്ന പൂരനഗരിയില്‍ ആന അപകടമുണ്ടാക്കിയാല്‍ എന്ത് തരത്തിലുള്ള ഉത്തരവാദിത്വമാണ് ഏറ്റെടുക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു.
ആനയെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് നിശ്ചിത അകലത്തില്‍ നിര്‍ത്തണം, പ്രകോപനമില്ലാതെ നോക്കണം എന്നതടക്കം കര്‍ശന ഉപാധികളാണ് നല്‍കിയിരിക്കുന്നത്. വിനോദ സഞ്ചാര ഭൂപടത്തില്‍ കേരളത്തിന് പ്രധാന സ്ഥാനമുള്ളത് കൊണ്ടാണ് ഇങ്ങിനെ ഒരു നിലപാടെന്നും ഭാവിയില്‍ ഇത്തരം തീരുമാനമെടുക്കരുതെന്നും നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.

അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ആനയുടമകളില്‍ നിന്നും ഉറപ്പു വാങ്ങണമെന്നും അഡ്വക്കറ്റ് ജനറല്‍ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആനയുടമകളുടെ പ്രതികരണം.

കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.