പി.ടി.എ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു, അധ്യാപകരെ പിരിച്ചു വിടണം; ഷഹലയുടെ ചിത്രം പതിപ്പിച്ച പ്ലക്കാർഡുമായി സർവജന സ്കൂളിൽ കുട്ടികളുടെ ഉപരോധം

വയനാട് സുല്‍ത്താൻ ബത്തേരിയില്‍ ഷഹല ഷെറിൻ എന്ന വിദ്യാര്‍ത്ഥിനി ക്ലാസില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ പിടിഎ പിരിച്ചു വിട്ട് അധ്യാപകർക്കെതിരെ കടുത്ത നടപടിയെടുക്കണെമെന്ന്  ആവശ്യപ്പെട്ട് കുട്ടികൾ സ്കൂൾ ഉപരോധിച്ചു. വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിട്ട പിടിഎ സ്കൂളിനുള്ളിൽ കയറി പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് കുട്ടികളുടെ പ്രതിഷേധം. അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നാണ് കുട്ടികളുടെ ആരോപണം. ഷഹലയുടെ  ചിത്രം പതിപ്പിച്ച പ്ലക്കാർഡുകളുമായാണ് കുട്ടികള്‍ ഉപരോധം തീർക്കുന്നത്. സസ്പെൻഡ് ചെയ്ത അധ്യാപകരെ പിരിച്ചു വിടണമെന്നും കേസിൽ പെട്ട നാല് പേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുട്ടികൾ ആവശ്യപ്പെടുന്നു. അധ്യാപകർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥർ സർവജന സ്കൂളിലെത്തി മൊഴിയെടുത്തു. മാനന്തവാടി എസിപി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍  രാവിലെ തന്നെ വൈത്തിരി ഗുഡ് ഷെപ്പേർഡ് ആശുപത്രിയിലെത്തി ഷഹന ഷെറിനെ ചികിത്സിച്ച ഡോക്ടറില്‍  നിന്നും മൊഴിയെടുത്തു. പാമ്പുകടിയേറ്റ ഷഹലമരിച്ചത്  ഈ ആശുപത്രിയിൽ വെച്ചാണ്. തുടർന്നാണ്  പാമ്പുകടിയേറ്റതു മുതൽ ആശുപത്രിയിൽ കൊണ്ടു പോകുന്നത് വരെയുള്ള കാര്യങ്ങളെക്കുറിച്ച് സർവ്വജന സ്കൂളിലെത്തി കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും മൊഴിയെടുത്തത്. ചികിത്സ വൈകിയതാണോ മരണത്തിന് കാരണമായതെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ  മെഡിക്കൽ ബോർഡിനെയും അന്വേഷണസംഘം സമീപിച്ചു.

പ്രതികൾ നാലുപേരും ഇപ്പോഴും ഒളിവിലാണ്. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ, ഹൈസ്കൂളിന്‍റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പല്‍ മോഹൻകുമാർ, പ്രിൻസിപ്പല്‍ കരുണാകരൻ, അധ്യാപകൻ ഷിജിൽ എന്നിവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ വീട്ടിലെത്തിയ അന്വേഷണസംഘം മൊഴിയെടുക്കാനാവാതെ മടങ്ങുകയായിരുന്നു.  ഉടൻ പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷഹലയുടെ മരണത്തെ കുറിച്ചുള്ള മെഡിക്കൽ ബോർഡ് റിപ്പോർട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം.

Read more

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സർവജന സ്കൂളും ഷഹലയുടെ വീടും സന്ദർശിച്ചു. സ്കൂൾ ക്യാമ്പസിൽ പാമ്പ് ഉണ്ടോ എന്ന്  വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബത്തേരി നഗരസഭയും ജനമൈത്രി പൊലീസും ചേർന്ന് സർവ്വജന സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ഷഹല പഠിച്ച ക്ലാസ് മുറി അടക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നതിനാൽ ക്ലാസുകൾ തൊട്ടടുത്ത ഓഡിറ്റോറിയത്തിലേക്ക് മാറ്റാനാണ് തീരുമാനം.