കേരളത്തിലെ ആദ്യ വനിത പാപ്പാനാവാന്‍ ഷബ്ന സുലൈമാന്‍; ആന പ്രേമം മൂത്ത് ദുബൈയിലെ ജോലി പോലും ഉപേക്ഷിച്ചു

കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് ആദ്യത്തെ വനിത ആനപാപ്പാനാവാന്‍ ഒരുങ്ങുകയാണ് ഷബ്‌ന സുലൈമാന്‍ എന്ന കടലുണ്ടിക്കാരി. ജോലിയില്‍ പ്രവേശിക്കുന്നതിന്‍റെ ഭാഗമയി ഒറ്റപ്പാലത്തെ വരിക്കശ്ശേരി മനയില്‍ ഹരീന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മനിശ്ശേരി രാജേന്ദ്രന്‍ എന്ന ആനയെ മെരുക്കുകയാണ്  ഈ യുവതി. ഇപ്പോള്‍ ഷബ്‌ന ചെറുതായൊന്നു മൂളിയാല്‍  മനിശ്ശേരി രാജേന്ദ്രന്‍ അനുസരിക്കും.

ദുബായില്‍ മെഡിക്കല്‍ ഓഫീസറായ ഷബ്‌ന ആനക്കാരിയാവാന്‍ ജോലിയില്‍ നിന്ന് നിലവില്‍ ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് എന്നുള്ളതാണ് കൌതുകം.  ആനക്കാരിയാവാന്‍ തയ്യാറെടുക്കുന്നത് കൂടാതെ ആനകളെ കുറിച്ച് ഗവേഷണവും ഷബ്‌ന നടത്തുന്നുണ്ട്. ആനകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ അവയുമായി അടുക്കുകയാണ് ആദ്യം ചെയ്യെണ്ടതെന്നാണ് ഷബ്‌നയുടെ പക്ഷം.

ആദ്യഘട്ടത്തില്‍ കൊമ്പനാനയെ കൈകാര്യം ചെയ്യാന്‍ പ്രയാസപ്പെട്ടിരുന്നങ്കിലും പതുക്കെ ആനയുമായി ഷബ്‌ന സൗഹൃദം സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഇതിനുവേണ്ടി ചങ്ങലകളോ കൊള്ളുത്തുകളോ ഉപയോഗിച്ചില്ല എന്നതാണ് മറ്റൊരു പ്രത്യേകത.” വടി കൊണ്ടോ അടി കൊടുത്തോ അല്ല സ്‌നേഹം കൊണ്ടാണ് ആനയുടെ മനസ്സ് കീഴടക്കിയത്” ഒരു മലയാള മാധ്യമത്തിനോട് ഷബ്‌ന പറഞ്ഞു.

പാലക്കാട് ജില്ലയിലെ ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന ഉത്സവത്തില്‍ മനിശ്ശേരി രാജേന്ദ്രന്റെ ആനപാപ്പാനാവുന്നതോടെ കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആദ്യ വനിതാ ആനപാപ്പാനായി ഷബ്‌ന അറിയപ്പെടും. ക്ഷേത്രങ്ങളിലെ ഉത്സവത്തില്‍ ആനപാപ്പാനായി ഇറങ്ങുന്നതിന്റെ ആവേശത്തിലും കൂടിയാണ് ഷബ്‌ന. ക്ഷേത്രോത്സവങ്ങളില്‍ ആന പാപ്പാന്റെ റോളില്‍ എങ്ങനെ ആനകളെ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ പഠിക്കാന്‍ സാധിക്കുമെന്നാണ് ഷബ്‌ന പരീക്ഷിക്കുന്നത്.

അതേസമയം ഷബ്‌നയുടെ മോഹത്തിന് പിന്തുണയുമായി മൃഗസ്‌നേഹികളായ വീട്ടുകാരും കൂടെയുണ്ട്. പണ്ട് സര്‍ക്കസ് നടത്തിയിരുന്ന ആളായിരുന്നു ഷബ്‌നയുടെ അപ്പൂപ്പന്‍. എന്നാല്‍ തന്റെ പിതാവിന്റെ സഹോദരന്‍ കടുവയുടെ ആക്രമണത്തില്‍ മരിക്കാന്‍ ഇടവന്നതോടെ സര്‍ക്കസ് കമ്പനി വില്‍ക്കുകയായിരുന്നു. “കുടുംബാംഗങ്ങള്‍ക്ക് ഇപ്പോഴും മൃഗങ്ങളോട് പ്രത്യേക അടുപ്പമുണ്ട്. ഒരു പരിശീലകനായി പരിശീലിപ്പിക്കാന്‍ ഞാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ അവരുടെ പ്രതികരണം വളരെ പോസിറ്റീവായിരുന്നു. എന്നാല്‍ സമുദായത്തില്‍ നിന്ന് എതിര്‍പ്പുകളുണ്ടായെങ്കിലും അതു വകവെയ്ക്കാതെ മുന്നോട്ട് പോവുകയായിരുന്നു” ഷബ്‌ന വ്യക്തമാക്കി.