ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദിന് എതിരെ പീഡന ആരോപണം ഉന്നയിച്ച വിദ്യാർത്ഥിനിയെ കാണാതായ കേസ് സുപ്രീം കോടതി പരിഗണിക്കും

ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിൽ നിയമ (എൽ‌.എൽ‌.എം) വിദ്യാർത്ഥിനിയെ കാണാതായ കേസിൽ സ്വമേധയാ നടപടിയെടുക്കാനുള്ള അപേക്ഷ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ ഒരു കൂട്ടം വനിതാ അഭിഭാഷകർ ആണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകിയത്.

കേസ് സുപ്രീം കോടതി സ്വമേധയാ അവലോകനം ചെയ്യണമെന്നായിരുന്നു ഇവരുടെ അപേക്ഷ. ഈ കേസിൽ ഏറ്റവും ഉചിതം അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നതായിരിക്കുമെന്നും അങ്ങനെ ചെയ്യാനും കോടതി അവരോട് ആവശ്യപ്പെട്ടു. എന്നാൽ അഭിഭാഷകരുടെ നിർബന്ധത്തെ തുടർന്ന് കോടതി അവരോട് കടലാസുകൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ഇക്കാര്യം പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.