എയര്‍ടെലിനും ഐഡിയയ്ക്കും പിന്നാലെ മൂന്നിരട്ടി നിരക്കു വര്‍ദ്ധനയുമായി ജിയോ

എയര്‍ടെലും ഐഡിയയും വോഡാഫോണും കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി അറിയിച്ചതിനു പിന്നാലെ ജിയോയും നിരക്കുയർത്താനൊരുങ്ങുന്നു. ജിയോ വിപ്ലവത്തിൽ തകർന്നടിഞ്ഞ ടെലികോം വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാരിനൊപ്പം പങ്കാളിയാവുന്നതിൻ്റെ ഭാഗമായാണ് നിരക്കു വർദ്ധന വരുത്താൻ ആലോചിക്കുന്നതെന്ന് ജിയോ പറഞ്ഞു. വരും ആഴ്ചകളിൽ നിരക്കുയർത്തുമെന്നാണ് ജിയോയുടെ അറിയിപ്പ്.

നിരക്കുകൾ ഉയർത്തുമെങ്കിലും രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തെ ബാധിക്കാത്ത തരത്തിലാവും ഇതെന്ന് ജിയോ വ്യക്തമാക്കുന്നു. 2016 സെപ്റ്റംബറിൽ സേവനങ്ങൾ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കു വർദ്ധനയാവും ഇതെന്നാണ് സൂചന. മൂന്നിരട്ടി വരെ വർദ്ധനയാണ് മൊബൈൽ സേവനദാതാക്കൾ ഏർപ്പെടുത്തുക എന്നാണ് വിവരം.

74000 കോടി രൂപയാണ് വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ സംയുക്ത നഷ്ടം. ജിയോ പ്രഭാവം മറികടക്കാൻ വോഡാഫോണും ഐഡിയയും കൈ കോർത്തെങ്കിലും അത് ഗുണം ചെയ്തിരുന്നില്ല. ജിയോ ഐയുസി ഏർപ്പെടുത്തിയത് മുതലെടുക്കാനുള്ള ശ്രമവും വിലപ്പോയില്ല. തുടർന്നാണ് നിരക്കു വർദ്ധനയെ കുറിച്ച് ഇവർ ആലോചിച്ചത്.

നേരത്തെ ഒരു കമ്പനിയും പൂട്ടേണ്ടി വരില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.