തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു: ലോക്‌സഭ എം. പി അസംഖാനെതിരെ ജാമ്യമില്ലാ വാറണ്ട്

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച കുറ്റത്തിന് സമാജ്‌വാദി പാര്‍ട്ടി നേതാവും ലോക്‌സഭ എം.പിയുമായ അസംഖാനെതിരെ ജാമ്യമില്ലാ വാറണ്ട്. ഉത്തര്‍പ്രദേശിലെ റാംപൂര്‍ കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ജില്ലാ കോടതി മുമ്പാകെ ബുധനാഴ്ച ഹാജരാവാനുള്ള ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് നല്‍കിയത്. ഈ മാസം 26-നാണ് കേസില്‍ അടുത്ത വാദം കേള്‍ക്കല്‍.

ഏപ്രില്‍ നാലിന് സ്വാര്‍ ടന്‍ഡ ലോക്‌സഭ മണ്ഡലത്തില്‍ അനുവദിച്ചതിലും കൂടുതല്‍ സമയം റോഡ് ഷോ തുടര്‍ന്നതിന് എസ്.പി നേതാക്കളായ അഖിലേഷ് യാദവിനും അസംഖാനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും കേസില്‍ വാദം കേട്ട കോടതി ഇരു നേതാക്കള്‍ക്കുമെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. അഖിലേഷ് യാദവ് കേസില്‍ ജാമ്യമെടുത്തെങ്കിലും അസംഖാന്‍ കോടതിയില്‍ ഹാജരായില്ല. ജാമ്യം നേടാവുന്ന മൂന്ന് വാറണ്ടുകള്‍ നേരത്തെ അസംഖാനെതിരെ പുറപ്പെടുവിച്ചിരുന്നു.