സാജന്റെ ആത്മഹത്യ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതില്‍ മനം നൊന്ത്; മറ്റ് പ്രചാരണങ്ങള്‍ അന്വേഷണവുമായി ബന്ധപ്പെട്ടതല്ലെന്ന് പൊലീസ്

ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത് മനോവിഷമം മൂലമെന്ന് പൊലീസ്. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതാണ് ആത്മഹത്യാകാരണം. മറ്റ് പ്രചാരണങ്ങള്‍ അന്വേഷണവുമായി ബന്ധപ്പെട്ടതല്ലെന്ന് ഡി.വൈ.എസ്.പി കൃഷ്ണദാസ്. മറ്റ് കാരണങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കും.

സാജന്റെ മരണകാരണം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി കിട്ടാത്തതല്ലെന്നും സാജന്റെ ഭാര്യ ബീനയ്ക്ക് ഡ്രൈവറുമായി അരുതാത്ത ബന്ധമാണുള്ളതെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയെന്നുമാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നത്. ഇതിനെതിരെ സാജന്റെ ഭാര്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇങ്ങനെ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബീനയും കുടുംബവും വ്യക്തമാക്കിയിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബീന മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കകുകയും ചെയ്തു. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപെടുത്താന്‍ അന്വേഷണ സംഘം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണന്നും പരാതിയില്‍ പറയുന്നു.

Read more

അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി കൃഷ്ണദാസ് എസ്. പിക്ക് പരാതിയും നല്‍കിയിരുന്നു.