പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപനം തലക്കെട്ട് മാത്രം എഴുതിയ കാലിപേപ്പർ; വിമര്‍ശനവുമായി ചിദംബരം

കോവിഡ് പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പ്രധാനമന്ത്രി ഇന്നലെ  തലക്കെട്ട് മാത്രമെഴുതിയ കാലി പേപ്പറാണ് നല്‍കിയതെന്ന് ചിദംബരം ട്വീറ്റ് ചെയ്തു

“പ്രധാനമന്ത്രി ഇന്നലെ നമുക്ക് നല്‍കിയത് ഒരു തലക്കെട്ടും ശൂന്യമായ പേജുമാണ്. സ്വാഭാവികമായും എന്റെ പ്രതികരണവും ശൂന്യമായിരുന്നു. ഇന്ന് ധനമന്ത്രി ആ പേജ് പൂരിപ്പിക്കാന്‍ നമ്മള്‍ കാത്തിരിക്കുകയാണ്. സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓരോ അധിക രൂപയും ഞങ്ങള്‍ ശ്രദ്ധയോടെ എണ്ണും” എന്നാണ് ചിദംബരത്തിന്‍റെ ട്വീറ്റ്.

ആര്‍ക്കൊക്കെ എന്തൊക്കെയാണ് ലഭിക്കുന്നതെന്ന് പരിശോധിക്കും. ദരിദ്രരും പട്ടിണി കിടക്കുന്നവരും എല്ലാം നഷ്ടപ്പെട്ടവരുമായ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നടക്കുകയാണ്. അവര്‍ക്കെന്ത് ലഭിക്കും എന്നതാണ് ആദ്യം അന്വേഷിക്കുകയെന്നും ചിദംബരം വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് രാജ്യത്തെ സാമ്പത്തിക രംഗം ഉത്തേജിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ജിഡിപിയുടെ 10 ശതമാനമാണ് പാക്കേജ് വിഹിതം. എന്നാല്‍, പാക്കേജിന്റെ വിശദാംശങ്ങള്‍ ബുധനാഴ്ച നാല് മണിയോടെ മാത്രമേ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിക്കുകയുള്ളൂ. കോവിഡ് വ്യാപനത്തിന് ശേഷം മൂന്നാമത്തെ പാക്കേജാണ് പ്രഖ്യാപിക്കുന്നത്. ആദ്യം 15000 കോടിയുടെ പാക്കേജും രണ്ടാമത് 1.70 ലക്ഷം കോടിയുടേതുമായിരുന്നു പ്രഖ്യാപനം.