പിറവം പള്ളിയുടെ താക്കോല്‍ വികാരിക്ക് കൈമാറണമെന്ന് ഹൈക്കോടതി

പിറവം വലിയപള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വികാരി സ്‌കറിയ വട്ടക്കട്ടിലിനു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. പിറവം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ പള്ളിയ്ക്ക് കീഴില്‍ 11 ചാപ്പലുകള്‍ ഉണ്ടെന്നും ഇതിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ആരെന്നു കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നും ജില്ലാ കളക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.

11 ചാപ്പലുകളുടെ താക്കോലുകള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വികാരിക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് ഉടനടി നടപ്പാക്കാനാകില്ലെന്ന് ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പള്ളിക്ക് ചുറ്റുമുള്ള ചാപ്പലുകളുടെ പട്ടിക നല്‍കാന്‍ സ്റ്റേറ്റ് അറ്റോര്‍ണിയോട് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.

പിറവം പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് തന്നെയാകണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. പള്ളിയുടെ വസ്തുവകകളിലും ഭരണത്തിലും യാക്കോബായ വിഭാഗക്കാര്‍ക്ക് യാതൊരു അധികാരവുമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹര്‍ജി പരിഗണിക്കവെ ഇരുവിഭാഗങ്ങളുടേയും മിക്കിമൗസ് കളിക്ക് കൂട്ട് നില്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

Read more

രണ്ട് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സെപ്തംബര്‍ 26 ന് ആണ് പിറവം പള്ളിയില്‍ നിന്നും യാക്കോബായ വിഭാഗത്തെ പുറത്താക്കി പിറവം പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി ഉത്തരവ് നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.