ആശുപത്രിയില്‍ കഴിയുന്ന നസീറിനെ പി. ജയരാജന്‍ സന്ദര്‍ശിച്ചു

വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ ഇടതുവിമത സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെ വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍ സന്ദര്‍ശിച്ചു.

നസീറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വെട്ടേറ്റ് തൂങ്ങിയ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു.

ഇത് രണ്ടാം തവണയാണ് സി ഒ ടി നസീറിന് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന ആരോപണങ്ങള്‍ക്കിടെയാണ്  പി. ജയരാജന്‍ ആശുപത്രിയിലെത്തി നസീറിനെ കണ്ടത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണിയൂരില്‍ വെച്ചാണ് തലശ്ശേരി സി പി എം മുന്‍ ഏരിയ കമ്മിറ്റി അംഗവും കൗണ്‍സിലറുമായിരുന്ന നസീറിന് നേരെ ആക്രമണമുണ്ടായത്. പ്രതിസ്ഥാനത്ത് സി പി എം ആയതോടെ വിഷയം യുഡിഎഫും ആര്‍എംപിയും ഏറ്റെടുത്തിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനും കെ കെ രമയും നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.