തമിഴ് ഭരണനിര്‍വഹണ ഭാഷയാകണം; കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ തമിഴ് നിര്‍ബന്ധമാക്കണമെന്നും സ്റ്റാലിന്‍

പാഠ്യപദ്ധതിയില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്ന കേന്ദ്രനയം എതിര്‍ത്തതിനു പിന്നാലെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും തമിഴ് ഭാഷ നിര്‍ബന്ധമാക്കണമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. ഇതിനു വേണ്ടി ഡി.എം.കെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. തമിഴ് ഒരു ഭരണനിര്‍വഹണ ഭാഷയാവണം. എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും അതു നിര്‍ബന്ധമാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാലയങ്ങളില്‍ ഹിന്ദി പാഠ്യവിഷയമാക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയത്തിനെ പാര്‍ട്ടി ഏത് വിധേനയും എതിര്‍ക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി നിര്‍ബന്ധ ഭാഷയാക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പുതിയ പരിഷ്‌കാരത്തിനെതിരെ രാഷ്ട്രീയ നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷിനും പ്രാദേശിക ഭാഷയ്ക്കുമൊപ്പം ഹിന്ദിയും സിലബസില്‍ നിര്‍ബന്ധമാക്കുന്നതാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ ഡ്രാഫ്റ്റ് നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പ്രാവീണ്യം നേടണമെന്നും വ്യക്തമാക്കുന്നുണ്ട്.

നയത്തിനെതിരെ പാര്‍ട്ടി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഡി.എം.കെയുടെ നിയുക്ത എം.പി കനിമൊഴിയും പറഞ്ഞിരുന്നു. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും താത്പര്യമുള്ളവര്‍ ഇഷ്ടമുള്ള ഭാഷ പഠിക്കട്ടെ എന്നും നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനും നിലപാടെടുത്തിരുന്നു.