'തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വര്‍ഗീയ പാഠശാലയായി സംഘപരിവാര്‍ കണ്ടെത്തിയിരിക്കുന്നത് കഴക്കൂട്ടം'; എം. എ നിഷാദ്

മതേതര ജനാധിപത്യവാദികൾ കൃത്യമായ വിലയിരുത്തൽ നടത്തേണ്ട ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ കഴക്കൂട്ടം മണ്ഡലത്തിലുള്ളതെന്ന് സംവിധായകൻ എം എ നിഷാദ്. കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വര്‍ഗീയ പാഠശാലയായി സംഘപരിവാര്‍ കണ്ടെത്തിയിരിക്കുന്നത് കഴക്കൂട്ടമാണെന്നും നിഷാദ് പറഞ്ഞു. മതവും, വര്‍ഗീയതയും, ഏറ്റവും തീവ്രവും, കൃത്യവുമായി ഉപയോഗിക്കാന്‍ അറിയാവുന്ന ഒരു നേതാവിനെയാണ് സംഘപരിവാര്‍ കഴക്കൂട്ടത്ത് നിയോഗിച്ചിരിക്കുന്നതെന്നും നിഷാദ് ഫെയ്സ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ആര്‍ എസ് എസ് , അവരുടെ സംഘടനാശേഷി കൃത്യമായി ഉപയോഗിച്ച് , കേന്ദ്രഭരണത്തിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തി, നന്നായി പണം ഒഴുക്കി കഴക്കൂട്ടത്തു പ്രവര്‍ത്തിക്കുന്നുമുണ്ട് . ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിൽ സംഘപരിവാർ മുന്നോട്ടുവെയ്ക്കുന്ന വർഗീയ ആശയങ്ങളുടെ പീഠഭൂമികയായി , കഴക്കൂട്ടത്തെ അവർ തിരഞ്ഞെടുക്കാനുള്ള കാരണം ഒരിക്കലും യാദൃച്ഛികമല്ല. കണക്കുകളുടെ ആനുകൂല്യത്തോടൊപ്പം , കേരളത്തിലെ ദേവസ്വം മന്ത്രിയും ഭരണകക്ഷിയിലെ പ്രമുഖനെയും അവർക്കു എതിരാളിയായി കിട്ടി എന്നത് അവർ കേരളത്തിൽ സ്വപ്നം കാണുന്ന രാഷ്ട്രീയ വളർച്ചക്ക് ആക്കം കൂട്ടുക തന്നെ ചെയ്യുമെന്നും നിഷാദ് പറയുന്നു.

എം എ നിഷാദിൻറെ ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം: 

കഴക്കൂട്ടം മണ്ഡലത്തിലെ ജനാധിപത്യ മതേതര വാദികൾ മാത്രം വായിച്ചറിയാനുള്ള ഒരു കുറിപ്പാണിത്.
നിങ്ങളിൽ പലരും ഇതുവരെ തിരിച്ചറിയാത്ത ഒരു വലിയ അപകടത്തെ കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത് .ആദ്യമേ പറയട്ടെ, ഇത് , ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയുള്ളതോ അല്ലെങ്കിൽ , പ്രത്യേകിച്ച് ഒരു വ്യക്തിക്ക് എതിരെയുള്ളതോ അനുകൂലമായോ ആയ കുറിപ്പല്ല.
കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ വർഗീയ പാഠശാലയായി സംഘപരിവാർ കണ്ടെത്തിയിരിക്കുന്നത് നമ്മളൊക്കെ ചിന്തിക്കുന്ന പോലെ നേമമോ, മഞ്ചേശ്വരമോ അല്ല, മറിച്ച് നമ്മുടെ കഴക്കൂട്ടമാണ് . അതിനു പറ്റിയ ഒരു നേതാവിനെ തന്നെയാണ് അവർ അതിനായി ഇവിടെ നിയോഗിച്ചിരിക്കുന്നത് . അതുതന്നെ, മതവും ,വർഗീയതയും, ഏറ്റവും തീവ്രവും ,കൃത്യവുമായി ഉപയോഗിക്കാനറിയാവുന്ന ഒരു നേതാവിനെ. അതു കൊണ്ടു തന്നെ എല്ലാം ഒരുക്കി വെച്ച് ആർ എസ് എസ് , അവരുടെ സംഘടനാശേഷി കൃത്യമായി ഉപയോഗിച്ച് , കേന്ദ്ര ഭരണത്തിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തി, നന്നായി പണം ഒഴുക്കി കഴക്കൂട്ടത്തു പ്രവർത്തിക്കുന്നുമുണ്ട് .
ഈ വസ്തുത ഇതിനോടകം ഇവിടത്തെ ജനാധിപത്യ മതേതര വാദികൾ ഭയത്തോടെ തിരിച്ചറിഞ്ഞു കഴിഞ്ഞ വസ്തുതയാണ് . ആ അപകട പരിസരത്തു നിന്നു തന്നെയാണ് ഈ മുന്നറിയിപ്പ് ഏവർക്കും തരുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിൽ സംഘപരിവാർ മുന്നോട്ടുവെയ്ക്കുന്ന വർഗീയ ആശയങ്ങളുടെ പീഠഭൂമികയായി , കഴക്കൂട്ടത്തെ അവർ തിരഞ്ഞെടുക്കാനുള്ള കാരണം ഒരിക്കലും യാദൃച്ഛികമല്ല. കണക്കുകളുടെ ആനുകൂല്യത്തോടൊപ്പം , കേരളത്തിലെ ദേവസ്വം മന്ത്രിയും ഭരണ കക്ഷിയിലെ പ്രമുഖനെയും അവർക്കു എതിരാളിയായി കിട്ടി എന്നത് അവർ കേരളത്തിൽ സ്വപ്നം കാണുന്ന രാഷ്ട്രീയ വളർച്ചക്ക് ആക്കം കൂട്ടുക തന്നെ ചെയ്യും .
കഴക്കൂട്ടത്തെ ഇത്രയ്ക്കു ഉറപ്പോടെ സംഘപരിവാർ സമീപിക്കാൻ കാരണമെന്ത് ? നമുക്ക് കുറച്ചു കണക്കുകളിലേക്കു പോകാം.
2011 ലെയും, 2016 ലെയും നിയമസഭാ തിരഞ്ഞെടുപ്പ് ചിത്രം നമുക്കൊന്നു എടുത്തു പരിശോധിക്കാം. കോൺഗ്രസിലെ എം എ വഹീദ് 2011 -ൽ സി പി ഐ – എം ലെ, സി അജയകുമാറിനെ തോല്‍പിച്ചത് 48,591 നെതിരെ 50,787 വോട്ടുകൾ നേടിയാണ് .അതായത് 2196 എന്ന വളരെ ചെറിയ മാർജിനിൽ . അന്ന് ബി ജെ പി യിലെ പദ്മകുമാർ നേടിയത് വെറും 7508 വോട്ടുകൾ മാത്രമായിരുന്നു .
ഇനി 2016 ലെ തിരഞ്ഞെടുപ്പ് നോക്കാം .സി പി എമ്മിലെ കടകംപള്ളി സുരേന്ദ്രൻ , സിറ്റിംഗ് എം എൽ എ , കോൺഗ്രസിലെ എം എ വാഹീദ് , ബി ജെ പി യിലെ, വി മുരളീധരൻ തുടങ്ങിയവർ മത്സരിച്ചപ്പോൾ , കടകംപള്ളി വിജയിച്ചത് 50,079 വോട്ടുകൾ നേടി , 7347 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് .അന്ന് രണ്ടാംസ്ഥാനത്തു വന്നത് , 42,732 വോട്ട് നേടി ബി ജെ പി യിലെ, വി മുരളീധരനായിരുന്നു .
സിറ്റിംഗ് എം എൽ എ , എം എ വാഹീദ് 38,602 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തു പോയി .
അതായത് 2011-ൽ നിന്ന് 2016 ആയപ്പോൾ കോൺഗ്രസിന് കുറഞ്ഞത് 12,185 വോട്ടുകൾ . സി പി എം നു കൂടിയത് 1488 വോട്ടുകൾ . പക്ഷെ ബി ജെ പിക്കു കൂടിയതാകട്ടെ 35,224 വോട്ടുകളും . കോൺഗ്രസിനു കുറഞ്ഞ വോട്ടുകൾ പോയത് എങ്ങോട്ടാണെന്ന് ഇതിലൂടെ വ്യക്തമാണല്ലോ.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില് മണ്ഡലത്തില് 1485 വോട്ടിന്റെ നേരിയ മേല്കൈ യുഡിഎഫിനുണ്ട്. രണ്ടാംസ്ഥാനത്ത് ബിജെപിയും എല്ഡിഎഫ് മൂന്നാമതുമായിരുന്നു. എന്നാല് തദ്ദേശ തിരഞ്ഞെടുപ്പില് എല്ഡിഎഫ് 12,490 വോട്ടിന്റെ ഭൂരിപക്ഷം കഴക്കൂട്ടത്ത് സൃഷ്ടിച്ചു. അപ്പോഴും ബിജെപി രണ്ടാംസ്ഥാനത്ത് തന്നെ തുടര്ന്നു. യുഡിഎഫ് മൂന്നാമതായി .അതായത് , കണക്കുകൾ എടുത്തു പരിശോധിച്ചാൽ കഴക്കൂട്ടത്തെ യഥാർത്ഥ ശക്തികൾ 2016 മുതലിങ്ങോട്ട് എൽ ഡി എഫും , ബി ജെ പി യും മാത്രമാണ് .
ഇനി 2021 ലേക്ക് വന്നാലോ, ദേശീയതലത്തിൽ കോൺഗ്രസ് കൂടുതൽ ദുർബലപ്പെട്ടു. അതുപോലെ കേരളത്തിലും കോൺഗ്രസിന് പരമ്പരാഗത വോട്ടുകൾ നഷ്ട്പ്പെടാനുള്ള നല്ല സാദ്ധ്യതയാണ് നിലനിൽക്കുന്നത് . കൂടാതെ ഈ തിരഞ്ഞെടുപ്പു വേളയിൽ തന്നെ മറ നീക്കി പുറത്തു വന്ന കോൺഗ്രസിനുള്ളിലെ അന്ത:ച്ഛിദ്രങ്ങളടക്കം എല്ലാ ചേർന്ന് ,കഴക്കൂട്ടത്തും കാര്യങ്ങൾ യു ഡി എഫിനു  ഒട്ടും അനുകൂലമല്ല എന്നതാണ് യാഥാർത്ഥ്യം .
ഇത്തവണ 10,000 ത്തോളം പുതിയ വോട്ടർമാർ കഴക്കൂട്ടത്തുണ്ട് .ഇവരിൽ നിന്ന് കോൺഗ്രസിന് വോട്ട് തീർച്ചയായും കുറവായിരിക്കാം. അതായത് , കോൺഗ്രസിലെ സ്ഥാനാർത്ഥിക്ക് വിജയസാദ്ധ്യ ത ഒട്ടും തന്നെ ഇല്ല എന്ന് നമുക്ക് അടിവരയിട്ടു പറയാവുന്നതാണ് .
പക്ഷെ ഇനിയാണ് ഇവിടത്തെ മ്യാരക ട്വിസ്റ്റ് . കഴക്കൂട്ടത്തു മത്സരിക്കുന്നത് ഡോക്ടർ എസ് എസ് ലാൽ ആണല്ലോ. അദ്ദേഹത്തിന് 1% വ്യക്തിപരമായ
വോട്ടുകൾ , അതായത് ഡോക്ടർമാരുടെയും കുടുംബങ്ങളുടേതുമായി 2000 ഓളം വ്യക്തിഗത വോട്ടുകൾ ലഭിക്കാം. അതിനുള്ള പ്രവർത്തനം , ഡോക്ടർ ലാൽ പഴയ സഹപാഠികളെ എല്ലാം വെച്ച് ചെയ്യുന്നു എന്നാണ് അറിവ്. സംഘപരിവാർ അനുഭാവമില്ലാത്ത ഇവരുടെ വോട്ടുകൾ അല്ലെങ്കിൽ ഒരു പക്ഷേ കടകംപള്ളിക്ക് കിട്ടേണ്ടവയാണ് .ഡോക്ടർ , ഐക്യ രാഷ്ട്രസഭ തുടങ്ങിയ മധ്യവർഗ്ഗത്തെ സ്വാധീനിക്കാവുന്ന അനുകൂല ഘടകം ഒപ്പമുള്ള എസ് എസ് ലാൽ ചിലപ്പോൾ അവിടുന്നും ഒരു ചെറിയ ശതമാനം വോട്ടുകൾ പിടിച്ചെന്നിരിക്കാം. അതായത് , കഴിഞ്ഞ പ്രാവശ്യം ബി ജെ പി യെ പരാജയപ്പെടുത്തിയ ആ 7000 ഭൂരിപക്ഷം ഇത്തവണ , മൂന്നാം സ്ഥാനത്തു വരാവുന്ന കോൺഗ്രസ് സ്ഥാനാർത്ഥിക്കു പോകും .
ഈ അപകട സാഹചര്യമാണ് , ഈ കുറിപ്പിന്റെ കാതൽ .മതേതര ജനാധിപത്യവാദികൾ കൃത്യമായ വിലയിരുത്തൽ നടത്തേണ്ട ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ കഴക്കൂട്ടത്തുള്ളത് .
ഡോക്ടർ എസ് എസ് ലാലിനെതിരെ യാതൊരു വ്യക്തിപരമായ അനിഷ്ടവും ഇല്ലെങ്കിലും , നമ്മളെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം , ബി ജെ പി യെ പരാജയപ്പെടുത്തുക എന്ന ചരിത്രദൗത്യമാണ് . മേൽ സൂചിപ്പിച്ച പോലെ , കഴക്കൂട്ടം മറ്റൊരു ഗുജറാത്ത് ആകാതിരിക്കാൻ , ആദ്യമേ നമ്മൾ ചെയ്യേണ്ടത് , ഇവിടത്തെ ഈ തിരഞ്ഞെടുപ്പിനെ യാഥാർത്ഥ്യബോധത്തോടെ സമീപിക്കുകയാണ് . അത് പ്രധാനമായും കഴക്കൂട്ടത്തെ മത്സരം ഇടതുമുന്നണിയും , ബി ജെ പി യും തമ്മിലാണെന്നു തിരിച്ചറിയുന്നിടത്താണെന്ന് നിസ്സംശയം പറയാം.
ബി ജെ പി ക്കെതിരെയുള്ള ഒരു വോട്ടു പോലും ഭിന്നിച്ചു പോകാതെ നോക്കേണ്ടതും അത് കടകംപള്ളി സുരേന്ദ്രനു തന്നെ കൊടുക്കേണ്ടതും, ഈയവസരത്തിൽ നമ്മൾ ഏറ്റെടുക്കേണ്ട വലിയ ദൗത്യമാണെന്നും നമുക്കൊന്നിച്ചു തിരിച്ചറിയാം .
NB
യൂ പി യിൽ നിന്നും, ആദിത്യനാഥന്റ്റെ വരവും,മറ്റൊന്നും കൊണ്ടല്ല…
അത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല,എന്നുളളതാണ് സത്യം…
കാരണം,ഇത് കേരളമാണ്…
കോൺഗ്രസിന്റ്റെ സ്ഥാനാർത്ഥി Dr ലാൽ
എ.കെ ആന്റ്റണിയുടെ സ്വന്തം സെലക്ഷനാണെന്നും കൂടി അറിയിക്കട്ടെ..
ആരാണ് ബി ജെ പി യെ സഹായിക്കുന്നതെന്ന്,പ്രത്യേകം പറയണ്ടല്ലോ…