'നിപ': ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് കൊച്ചിയില്‍ എത്തിച്ചു; യുവാവിന്റെ നിലയില്‍ പുരോഗതിയെന്ന് ആരോഗ്യമന്ത്രി

നിപ ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള യുവാവിന് ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചു. യുവാവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേ സമയം വൈറസിന്റെ ഉറവിടം എവിടെയെന്ന് കണ്ടെത്താനായില്ലെന്നും അത് ശ്രമകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദേശനിര്‍മ്മിത മരുന്നുകള്‍ ഉടനെ കേരളത്തില്‍ എത്തിക്കുമെന്നും ഇവ ഉപയോഗിക്കുന്നതിന് വേണ്ട നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കുമെന്നും നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചിരിുന്നു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍ റൂമും തുടങ്ങി. നമ്പര്‍: 011-23978046. ഇതുവഴി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കാമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.

ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന വിലയിരുത്തലാണ് കേന്ദ്രത്തിനും കേരളത്തിനുമുള്ളത്. കേരളം ആവശ്യപ്പെടുന്ന എന്തു സഹായവും ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ നിപ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ സഹപാഠികളില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നു കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ പരിശീലന കേന്ദ്രത്തില്‍ നിപ ബാധിതനായ വിദ്യാര്‍ത്ഥിക്കൊപ്പം പരിശീലനം നേടുകയും ഒപ്പം താമസിക്കുകയും ചെയ്ത മൂന്നു വിദ്യാര്‍ത്ഥികളിലാണു ലക്ഷണങ്ങളില്ലെന്നു കണ്ടെത്തിയത്.

വിദ്യാര്‍ത്ഥിയെ ആദ്യഘട്ടത്തില്‍ ചികിത്സിച്ച ആശുപത്രിയിലെ രണ്ട് നഴ്സുമാര്‍ കൊച്ചിയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നിപ ബാധിച്ച വിദ്യാര്‍ത്ഥി താമസിച്ച സ്ഥലങ്ങളിലും ഇയാളുമായി അടുത്ത് ഇടപഴകിയവരുമായും ഉദ്യോഗസ്ഥര്‍ സമ്പര്‍ക്കം നടത്തി വരികയാണ്. പറവൂരില്‍ പഞ്ചായത്തുമായി സഹകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇപ്പോഴും തുടരുകയാണ്. അതിനിടെ നിപ വൈറസ് സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയ മൂന്ന് അക്കൗണ്ടുകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.