കെവിന്റേത് കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയെന്ന് കോടതി; പത്ത് പ്രതികള്‍ കുറ്റക്കാര്‍: നീനുവിന്റെ അച്ഛനെ വെറുതെ വിട്ടു

കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനടക്കം പത്ത് പ്രതികള്‍ കുറ്റക്കാര്‍. നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ കോടതി വെറുതേ വിട്ടു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തി. ആകെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ശിക്ഷാവിധി പിന്നീടുണ്ടാകും.

സാനു ചാക്കോ, നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍,റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, ഷാനു ഷാജഹാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. നിയാസ് തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിന്‍ പറഞ്ഞിരുന്നുവെന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

താഴ്ന്ന ജാതിയില്‍ പെപ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

2019 ഏപ്രില്‍ 24- ന് വിചാരണ ആരംഭിച്ച കേസില്‍ 2019 ജൂലൈ 30- നാണ് വിചാരണ പൂര്‍ത്തിയായത്. 113 സാക്ഷികളെ കേസിന്റെ ഭാഗമായി വിസ്തരിച്ചു. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു. കെവിന്റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നില്ല.