കേരള സർവകലാശാല മാർക്ക് തിരിമറി; മോഡറേഷൻ റദ്ദാക്കാൻ വൈസ് ചാൻസലറുടെ നിർദേശം, നാളെ വിദഗ്ധ പരിശോധന

കേരള സർവകലാശാലയിലെ മാർക്ക് തിരിമറിയിൽ നടപടി സ്വീകരിക്കാൻ വൈസ് ചാൻസലറുടെ നിർദേശം. മോഡറേഷന്‍റെ മറവിൽ നൽകിയ അധികം മാർക്ക് റദ്ദാക്കാൻ വൈസ് ചാൻസിലര്‍ നിർദേശിച്ചു. മോഡറേഷന്‍റെ മറവിൽ അധികമാർക്ക് കിട്ടിയവരുടെ മാർക്ക് ലിസ്റ്റും റദ്ദാക്കും. സോഫ്റ്റ് കമ്പ്യൂട്ടർ വിദഗ്ധർ നാളെ പരിശോധന നടത്തും.

ഇതിനിടെ, കേരള സര്‍വലാശാലയിൽ 12 പരീക്ഷകളില്‍  മോഡറേഷൻ തട്ടിപ്പ് നടന്നെന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു.  ഒരേ പരീക്ഷയുടെ മോഡറേഷന്‍ നിരവധി തവണ തിരുത്തിയതായും കണ്ടെത്തി. മോഡറേഷന്‍ തട്ടിപ്പില്‍ സർവകലാശാല മൂന്നംഗ സമിതി നാളെ അന്വേഷണം തുടങ്ങും. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും ഉടന്‍ ആരംഭിക്കും.

കേരള സർവ്വകലാശാല മോഡറേഷൻ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച്  അന്വേഷണം ആവശ്യപ്പെട്ട് രജിസ്‍ട്രാര്‍ ഇന്നലെയാണ് ഡിജിപിക്ക് കത്ത് നൽകിയത്. ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മഹാദേവന്‍ പിള്ള  പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കിയത്. മാർക്ക് ദാനത്തിൽ സർവ്വകലാശാലക്കെതിരെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിന് സർക്കാർ തയ്യാറായത്.