എന്‍ഡോസള്‍ഫാന്‍ ദുരന്തം കെട്ടുകഥ ആണെന്ന പ്രസ്താവന നിഷേധിച്ച് കളക്ടര്‍; ആരെങ്കിലും എന്തെങ്കിലും എഴുതിയതിന് താന്‍ ഉത്തരവാദിയല്ല

എന്‍ഡോസള്‍ഫാന്‍ ദുരന്തം കെട്ടുകഥയാണെന്ന പ്രസ്താവന നിഷേധിച്ച് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടായിരുന്നു കളക്ടറുടെ പ്രതികരണം.

ആരെങ്കിലും എന്തെങ്കിലുമൊക്കെ എഴുതി വെച്ചിരിക്കുന്നതിന് താനാണോ സമാധാനം പറയേണ്ടതെന്ന് സജിത് ബാബു ചോദിച്ചു. അതില്‍ എഴുതിവെച്ചിരിക്കുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും സജിത് ബാബു വ്യക്തമാക്കി. മലയാളം വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സജിത്ത് ബാബു എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ നിഷേധിച്ചത്.

മലയാളം വാരികയില്‍ വന്ന റിപ്പോര്‍ട്ട്

“ഞാന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്റിസ്റ്റ് കൂടിയാണ്. അഗ്രിക്കള്‍ച്ചറില്‍ ഡോക്ടറേറ്റ് കഴിഞ്ഞ് ആറര കൊല്ലം കാര്‍ഷിക ശാസ്ത്രം പഠിപ്പിച്ച ഞാന്‍ ഇതുവരെ പഠിച്ചതും പഠിപ്പിച്ചതും തെറ്റാണെന്ന് പറയണോ, അതോ അംബികാസുതന്‍ മാങ്ങാടിനെ പോലെയുള്ള സാഹിത്യകാരന്മാര്‍ പറയുന്നത് വിശ്വസിക്കണോ?- സജിത് ബാബു ചോദിക്കുന്നു. നമ്മുടെ ഭരണഘടന പറയുന്നതു തന്നെ ശാസ്ത്രം വളര്‍ത്താനല്ലേ?. അല്ലാതെ സാഹിത്യം വളര്‍ത്താനല്ല. സത്യം മാത്രമേ ജയിക്കാന്‍ പാടുള്ളൂ. ഇവിടെ ലിസ്റ്റുണ്ടാക്കിയ ഡോക്ടര്‍മാരെല്ലാം എന്തു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അതുണ്ടാക്കിയത്?

ഞാന്‍ പല ഡോക്ടര്‍മാരോടും സംസാരിച്ചിട്ടുണ്ട്. അവരാരും പൊതുസമൂഹത്തിനു മുന്നില്‍ വന്ന് എന്‍ഡോസള്‍ഫാന്‍ കൊണ്ടാണ് അസുഖം ഉണ്ടായത് എന്നു പറയില്ല. ഇവിടെ ആരും ശാസ്ത്രത്തെ കുറിച്ചു സംസാരിക്കുന്നില്ല. ശീലാബതിയെ കുറിച്ചൊക്കെയുള്ള മംഗളത്തിലൊക്കെ വരുന്ന കഥ പോലുള്ളവ കേട്ട് ആളുകള്‍ ആകെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇവര്‍ പറയുന്ന ഇതേ വിഷം കൈ കൊണ്ടു തളിച്ച ആളുകള്‍ ഇവിടെ ഇപ്പോഴുമുണ്ട്.

അവര്‍ക്കെന്തു കൊണ്ടാണ് അസുഖം വരാത്തത്? നോവലുകളൊന്നും വായിച്ചു തീരുമാനമെടുക്കാന്‍ പറ്റില്ലല്ലോ. ശാസ്ത്രമാണ് മുന്നോട്ട് പോകേണ്ടത്. ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതു കൊണ്ട് സര്‍ക്കാരിന്റെ അഭിപ്രായമാണ് ഔദ്യോഗികമായി എന്റെ അഭിപ്രായം. പക്ഷേ, ഞാന്‍ ശാസ്ത്രീയതയില്‍ ഉറച്ചുനില്‍ക്കുന്നു- സജിത് ബാബു പറഞ്ഞു.