കോതമംഗലം മാർത്തോമ ചെറിയപള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ട് കൊടുക്കില്ലെന്ന് യാക്കോബായ സഭ. വിവിധ സംഘടനകളെ അണിനിരത്തി പള്ളിസംരക്ഷിക്കാന്‍ ഇന്ന് മുതല്‍ പള്ളിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. വിവിധ മത, സാമൂഹ്യ സംഘടനകള്‍ ഉള്‍പ്പെട്ട മതമൈത്രി സംരക്ഷണ സമിതിയുടെ പിന്തുണയോടെയാണ് സമരം തീരുമാനിച്ചിരിക്കുന്നത്. കോതമംഗലം ചെറിയ പള്ളി യാക്കോബായ സഭ വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും അത് സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണനല്‍കുമെന്നും ഇന്നലെ ചേര്‍ന്ന മതമൈത്രി യോഗം പ്രഖ്യാപിച്ചിരുന്നു. പള്ളി സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ സഭ ഇല്ലാതാകുന്നതിന് തുല്യമാണെന്നും എന്തുവിലകൊടുത്തും പള്ളി സംരക്ഷിക്കാൻ രംഗത്തിറങ്ങുമെന്നും തൃശൂര്‍ ഭദ്രാസനം മെത്രാപൊലീത്ത ഏലിയാസ് മാർ അത്തനാസിയോസ് പറഞ്ഞു.
നേരത്തെ പല തവണ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കയറാൻ ശ്രമിച്ചിരുന്നു. എന്നാല്‍, യാക്കോബായ വിഭാഗത്തിന്‍റെ എതിര്‍പ്പ് മൂലം പിന്മാറേണ്ടി വന്നു. കോതമംഗലം ചെറിയ പള്ളി ഏറ്റെടുക്കാൻ എറണാകുളം കളക്ടര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനുമായിരുന്നു ആവശ്യപ്പെട്ടത്.
Read more
ഇതിനെതിരെയാണ് യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധം. രാവിലെ 11 മണി മുതല്‍ അനിശ്ചിത കാല നിരാഹാര സമരമാണ്. മതമൈത്രി സംരക്ഷണ സമിതിയുടെ പിന്തുണയോടെയാണിത്. മറ്റ് മതവിഭാഗങ്ങളിലെ നേതാക്കള്‍, വിദ്യാര്‍ത്ഥി, യുവജന കൂട്ടായ്മകള്‍, രാഷ്ട്രീയ നേതാക്കള്‍, മര്‍ച്ചന്റ് അസോസിയേഷൻ, ഓട്ടോറിക്ഷ ബസ് ജീവനക്കാര്‍ തുടങ്ങിയവരെല്ലാം ഇതിന്‍റെ ഭാഗമാകും. വ്യാപാരി സംഘടനകളുടെയും ബസ് ഓണേഴ്സ് സംഘടനകളുടെയും സഹകരണത്തോടെ വരും ദിവസം കോതമംഗലത്ത് ഹർത്താൽ സംഘടിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ആൻറണി ജോൺ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ മഞ്ജു സിജു എന്നിവര്‍ക്കൊപ്പം വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക നേതാക്കളും പള്ളി സംരക്ഷണവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്തു