സി.പി.എമ്മിന്റെ സ്വാധീനം കുറഞ്ഞാലേ വളര്‍ച്ചയുള്ളൂ, അണികളോട് കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ സംഘപരിവാര്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

സിപിഎമ്മിന് കേരളത്തില്‍ സ്വാധീനം കുറഞ്ഞാല്‍ മാത്രമാണ് തങ്ങള്‍ക്ക് വളരാന്‍ സാധിക്കുകയുള്ളൂ എന്ന ആശയം മുന്‍നിര്‍ത്തി സംഘപരിവാര്‍ കേഡര്‍മാര്‍ 14 ലോക്സഭ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് വോട്ട് ചെയ്തെന്ന് റിപ്പോര്‍ട്ട്. ദ ഹിന്ദു വിന്റേതാണ് റിപ്പോര്‍ട്ട് .

സിപിഎം ഇല്ലാതായാല്‍ മാത്രമേ സംസ്ഥാനത്ത് ബി.ജെ.പിക്ക് അനായാസം വളരാന്‍ ആവൂ എന്ന് സംഘപരിവാര്‍ നേതൃത്വം കരുതുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നാല് മണ്ഡലങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം നടത്താനും മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് ശരാശരി പ്രവര്‍ത്തനം നടത്തിയാല്‍ മതിയെന്നുമായിരുന്നു തീരുമാനം.

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍ മണ്ഡലങ്ങളിലും മുസ്ലിം ലീഗ് മത്സരിക്കുന്ന പൊന്നാനി, മലപ്പുറം സീറ്റുകളിലും മാത്രമാണ് തങ്ങളുടെ വോട്ടുകളും അധികം വോട്ടുകളും പിടിക്കാനുള്ള തീരുമാനം സംഘപരിവാര്‍ എടുത്തിരുന്നുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റ് 14 മണ്ഡലങ്ങളിലും സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും അവരുടെ കുടുംബങ്ങളുടേയും വോട്ടുകള്‍ യുഡിഎഫിന് വോട്ട് ചെയ്യാന്‍ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടന്ന് സംഘപരിവാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമല പ്രശ്നത്തിന് മേല്‍ തിരുവനന്തപുരം, പത്തനംതിട്ട എന്നീ മണ്ഡലങ്ങളില്‍ വിജയിക്കുമെന്നും ആറ്റിങ്ങലിലും തൃശ്ശൂരും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും ആയിരുന്നു സംഘപരിവാര്‍ കരുതിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്ത് സംഭവിച്ച പരാജയം ബി.ജെ.പിയും ആര്‍.എസ്.എസ് നേതൃത്വവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുപിടിച്ച് പാര്‍ട്ടിയുടെ പ്രകടനം കേരളത്തില്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പിയുടെ പുതിയ ലക്ഷ്യം. തൊട്ടുപിന്നാലെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച പദ്ധതി തന്നെ നടപ്പിലാക്കാനാണ് സംഘപരിവാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ നടന്നത് പോലെ തിരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തുകയും മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്യും.

ദ ഹിന്ദു റിപ്പോര്‍ട്ട്