സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാരിന് ആശ്വാസം; സംസ്ഥാനത്ത് ജി.എസ്.ടി വരുമാനത്തില്‍ 153 കോടിയുടെ വര്‍ദ്ധന

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ആശ്വാസമായി ജി.എസ്.ടി വരുമാനത്തില്‍ 153 കോടിയുടെ വര്‍ദ്ധന. കഴിഞ്ഞ മൂന്ന്മാസമായി നികുതി വരുമാനം താഴേക്കായിരുന്നു. ദേശീയ തലത്തില്‍ ജി.എസ്.ടി പിരിവ് ലക്ഷം കോടി കടന്നതിന്റെ ചുവടു പിടിച്ചാണ് സംസ്ഥാനത്തിന്റെയും നേട്ടം.

1648 കോടിയാണ് കഴിഞ്ഞ മാസത്തെ ജി.എസ്.ടി വരുമാനം. ഒക്ടോബറിലേത് 1495 കോടിയും. ഒരു മാസം കൊണ്ട് കൂടിയത് 153 കോടി. മുന്‍ മാസങ്ങളില്‍ യഥാക്രമം 1520-ഉം 1580-ഉം കോടിയായിരുന്നു ചരക്കുസേവനനികുതി പിരിവ്. തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ നികുതി പിരിവ് കുത്തനെ താഴേക്കായിരുന്നു. ഇതില്‍ നിന്നുള്ള മാറ്റമാണ് കഴിഞ്ഞമാസം ഉണ്ടായത്.

കഴിഞ്ഞ മാസത്തെ എസ്.ജി.എസ്.ടി 794 കോടിയും ഐ.ജി.എസ്.ടി 854 കോടിയുമാണ്. എഫ്.എം.സി.ജി മേഖലയില്‍ നിന്നുള്ള നികുതി വരുമാനമാണ് കൂടിയിരിക്കുന്നത്. എന്നാല്‍ ചരക്കുസേവനനികുതി പിരിവ് ബജറ്റില്‍ കണക്കു കൂട്ടിയതിന്റെ അടുത്തെങ്ങും ഇപ്പോഴും എത്തിയിട്ടില്ല. ഇപ്പോഴത്തെ ജി.എസ്.ടി പിരിവിലെ വളര്‍ച്ച കേവലം ആറു ശതമാനമാണ്. നികുതി പിരിവില്‍ 30 ശതമാനം വരെ വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഇപ്പോഴത്തെ സ്ഥിതിയില്‍ സമീപകാലത്തെങ്ങും ഈ നേട്ടത്തിലെത്തുമെന്ന പ്രതീക്ഷയില്ല. സംസ്ഥാനം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയുടെ മുഖ്യകാരണങ്ങളിലൊന്ന് ചെലവ് കൂടുന്നതിന് പുറമെ വരുമാനം പ്രതീക്ഷിച്ചതുപോലെ ഉയരാത്തതുമാണ്.