'ഗാന്ധിയേക്കാള്‍ വലിയ ഹിന്ദുവില്ലായിരുന്നു, എന്നാല്‍ ഗാന്ധിയുടെ ഹേ റാം ആരെയും ഭയപ്പെടുത്തിയിരുന്നില്ല' : പതിനൊന്നാം ക്ലാസ്സുകാരന്റെ പ്രസംഗം വൈറല്‍

വാരണാസി സ്വദേശിയായ പതിനൊന്നാം ക്ലാസ്സുകാരന്റെ മഹാത്മാഗാന്ധിയെ കുറിച്ചുള്ള പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വാരണാസിയിലെ സെന്‍ട്രല്‍ ഹിന്ദു ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആയുഷ് ചതുര്‍വേദിയാണ് ഇന്റര്‍നെറ്റ് ലോകത്ത് താരമായിരിക്കുന്നത്.

മഹാത്മാഗാന്ധിയുടെ സ്വന്തം രാജ്യത്തെ ആളുകളാണ് അദ്ദേഹത്തെ ഏറ്റവും കുറവ് വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിരിക്കുന്നതെന്നത് സങ്കടകരമായ  വസ്തുതയാണെന്ന് ആയുഷ് തന്റെ പ്രസംഗത്തില്‍ പറയുന്നു. ഹാരിപോട്ടറെയും ചേതന്‍ ഭഗത്തിനെയും ഉറക്കമിളച്ചിരുന്ന് വായിക്കുന്ന യുവതലമുറ ഗാന്ധിജിയെ വേണ്ടത്ര ശ്രദ്ധയോടെ വായിച്ചിരുന്നു എങ്കില്‍, അവര്‍ പഠിക്കുന്ന പാഠങ്ങള്‍ പോലും മറ്റൊന്നായേനെ.എന്നാല്‍ നമ്മള്‍ അങ്ങനെ ചെയാത്തതു കൊണ്ടാണ് വിചിത്രമായ ഫെയ്സ്ബുക്ക് തലമുറ വളര്‍ന്നു വരുന്നതെന്നു പതിനൊന്നാം ക്ലാസ്സുകാരന്‍ ആരോപിക്കുന്നു.

“ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം. ഗാന്ധിജിയെക്കാൾ വലിയ ഒരു ഹിന്ദു ഉണ്ടായിരുന്നില്ല ഈ ലോകത്ത്. എന്നാൽ ഗാന്ധിജിയുടെ “ഹേ റാം…” ഒരു മുസ്ലിമിനെയും ക്രിസ്ത്യാനിയെയും മറ്റു മതക്കാരെയും ഒന്നും ഭയപ്പെടുത്തിയിരുന്നില്ല”, ആയുഷ് വ്യക്തമാക്കി.

ഗാന്ധിജി ഈ രാജ്യത്ത് മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു. ഇന്നത്തെ കാലത്ത് അഹിംസയെ കഴിവുകേടിന്റെയും ദൗര്‍ബല്യത്തിന്റെയും ഭീരുത്വത്തിന്റെയും പ്രതീകമായാണ് ആളുകള്‍ കാണുന്നത്. കണ്ണിനുപകരം കണ്ണ്” എന്ന നയം ഈ ലോകത്തെ മുഴുവന്‍ അന്ധമാക്കും എന്ന് വിശ്വസിച്ച വ്യക്തിയാണ് ഗാന്ധിജി. ഒരു വ്യക്തിയുടെ കഴിവുകളെ പരിപോഷിപ്പിച്ചെടുക്കാത്ത വിദ്യാഭ്യാസം തെമ്മാടിത്തരമാണ് എന്നും അദ്ദേഹം കരുതിപ്പോന്നുവെന്നും വാരണാസിയിലെ വിദ്യാര്‍ത്ഥി പറയുന്നു.

എന്നാല്‍ ഗാന്ധിജി ഒരിക്കലും മരിക്കുന്നില്ല. കാരണം ഗാന്ധി എന്നത് ഒരു വ്യക്തിയുടെ പേരല്ല. അത് ഒരു ഒരു ആശയത്തിന്റെ പേരാണെന്നും ചതുര്‍വേദി ഊന്നി പറഞ്ഞു

വീഡിയോ കാണാം

Read more