പണ്ട് വാഴക്കുല മോഷ്ടിച്ചിട്ടുണ്ട്; ആരും അറിഞ്ഞില്ലെന്ന് മന്ത്രി ജി. സുധാകരന്‍

സ്വന്തം വല്യമ്മാവന്റെ പുരയിടത്തില്‍ നിന്ന് ഏത്തവാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ജില്ലാ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോളാണ് നന്നേ ചെറുപ്പത്തില്‍ നടത്തിയ മോഷണം മന്ത്രി വെളിപ്പെടുത്തിയത്.

“വല്യമ്മാവന്റെ പുരയിടത്തില്‍ നിന്നാണ് മോഷണം നടത്തിയത്. വല്യമ്മാവന്‍ പട്ടാളത്തീന്ന് വന്ന ആളാണ്. വെളുപ്പിന് മൂന്ന് മണിക്കാണ് കുലവെട്ടിയത്. അത് വീട്ടില്‍ കൊണ്ടു പോയി സൂക്ഷിച്ചു. തണ്ടും മറ്റും വെട്ടി കുഴിച്ചുമൂടി. ഒരാഴ്ചക്കാലം വാഴക്കുല പുഴുങ്ങിയും പഴുപ്പിച്ചുമൊക്കെ സുഖമായി കഴിച്ചു. ആരും പിടികൂടിയില്ല, സിബിഐ അന്വേഷണവും ഉണ്ടായില്ല”, മന്ത്രി പറഞ്ഞു. മന്ത്രിയുടെ മോഷണകഥ കേട്ട് ജയില്‍ അന്തേവാസികളില്‍ കൂട്ടച്ചിരി മുഴങ്ങി.

ഇത് പോലെ ചെറിയ കാര്യങ്ങള്‍ക്ക് അറസ്റ്റ് ഉണ്ടാകാറുണ്ട്. പാവപ്പെട്ടവരുടെ ചെറിയ കുറ്റകൃത്യങ്ങള്‍ പോലും പെട്ടെന്ന് പിടിക്കപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു. സ്വാധീനമുള്ളവരും പണക്കാരം എന്ത് കുറ്റം ചെയ്താലും ആരുമറിയില്ല. ഒരു കുറ്റം ചെയ്തുവെന്ന് കരുതി ജീവിതകാലം മുഴുവന്‍ കുറ്റവാളിയാക്കുന്ന രീതി ഇന്ന് നമ്മുടെ നാട്ടിലില്ല. ജയിലില്‍ നിയമങ്ങള്‍ അനുസരിക്കണം, അതല്ലാതെ മറ്റെല്ലാ അവകാശവും ജയില്‍ അന്തേവാസികള്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.