"പത്രപ്രവർത്തനത്തിന്റെ മറവില്‍ ഒളിച്ചിരിക്കുന്നത് രക്തദാഹത്തിന്റെ പച്ചയ്ക്കുള്ള ക്രൂരതയോ": ക്രിക്കറ്റ് ബാറ്റ് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഫോറൻസിക് സര്‍ജന്റെ ഓർമ്മക്കുറിപ്പ്

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആലപ്പുഴ, കുറത്തികാട് ക്രിക്കറ്റ് ബാറ്റ് തെറിച്ചു വീണ് എസ്. നവനീത് (11) എന്ന വിദ്യാർത്ഥി മരിച്ചത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പത്രപ്രവർത്തനത്തിലെ നൈതികതയുമായി ബന്ധപ്പെട്ട്, പത്രപ്രവർത്തകർ പാലിക്കേണ്ട ഔചിത്യങ്ങളെ കുറിച്ച്‌ കാലികമായ ചില ആശയങ്ങൾ മുന്നോട്ട് വെച്ചിരിക്കുകയാണ് ഫോറന്‍സിക് സര്‍ജനും അസി. പ്രൊഫസറുമായ കൃഷ്ണൻ ബാലേന്ദ്രൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ. കുറത്തികാട് അപകടത്തെ തുടർന്ന് മരിച്ച വിദ്യാർത്ഥിയുടെ പോസ്റ്റുമോർട്ടം നടത്തിയ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡപ്യൂട്ടി പോലീസ് സര്‍ജനാണ് കൃഷ്‍ണൻ ബാലേന്ദ്രൻ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഒരു പത്രപ്രവർത്തകയിൽ നിന്നും നേരിടേണ്ടി വന്ന “നിർവ്വികാരപരമായ” ഒരു ചോദ്യമാണ് കൃഷ്‌ണൻ ബാലേന്ദ്രന്റെ ഓർമ്മക്കുറിപ്പിന്റെ പ്രചോദനം.

കൃഷ്ണൻ ബാലേന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

കരുണ
======

” ഡോക്ടർ, അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. അപ്പോ ആ കുട്ടിയേ ആരെങ്കിലും അടിച്ച് കൊന്നിട്ട് അവിടെ കൊണ്ടിട്ടതായിക്കൂടെ? “

കഴിഞ്ഞ ദിവസം കുറത്തികാടിനടുത്ത് ഒരു സ്കൂളിൽ കുട്ടികൾ കളിച്ച് കൊണ്ടിരുന്നപ്പോ അപകടം പറ്റി മരിച്ച് പോയ ഒരു കുഞ്ഞിന്റെ പോസ്റ്റുമോർട്ടം തുടങ്ങുന്നതിന് മുൻപും, കഴിഞ്ഞതിന് ശേഷവും, എന്നോട് ഒരുപാട് പേര് ഫോണിലും അല്ലാതെയും സംസാരിച്ചിരുന്നു. സംശയങ്ങൾ ചോദിച്ചിരുന്നു.

അതിൽ എന്നെ ഏറ്റവും ഭയപ്പെടുത്തിയ ചോദ്യം ചോദിച്ചത് ഒരു പത്രപ്രവർത്തകയായിരുന്നു. ആ ചോദ്യമാണ് മേലെ പറഞ്ഞിരിക്കുന്നത്.

ആധുനികാലത്തെ ജേണലിസത്തിന്റെ കോൾഡ് പ്രോഫഷണലിസമാണോ, അതോ വാർത്ത അന്വേഷണത്തിന്റെ മറവിൽ ഒളിച്ചിരിക്കുന്ന രക്തദാഹത്തിന്റെ പച്ചയ്ക്കുള്ള ക്രൂരതയോ… എനിക്ക് നിശ്ചയമില്ല.

ഞാനെന്തായാലും ഒരു നിമിഷത്തേക്ക് പേടിച്ച് ഫ്രോസണായി പോയി. ഭയത്തിന്റെ തണുപ്പിലും അന്നേരം എന്റെ ഹൃദയം ആഞ്ഞാഞ്ഞ് മിടിച്ചു. മറുപടിയായി തമാശ പോലെ എന്തോ പറഞ്ഞോപ്പിച്ചിട്ട് സ്കൂട്ടായി.

ഏതാണ്ട് മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തിൽ ഞാനേറ്റവും ഭയപ്പെട്ട് പോയ, കരയാൻ പോലും പറ്റാത്തയത്രയും ഭയന്ന് വിറച്ച്, കുറ്റബോധവും പേടിയും, കൊടും വൾണറബിലിറ്റി കൊണ്ടും വിളറി വിറങ്ങലിച്ച് പോയ ഒരു സന്ധ്യയിലേക്കും രാത്രിയിലേക്കും ആ സ്ത്രീയുടെ ചോദ്യം എന്നേ കൊണ്ട് പോയി.

അവിടുന്ന് പിന്നെ ഇത്രയും വർഷങ്ങൾക്ക് ശേഷം ജീജനിലേക്കും .
ജീജൻ ജേക്കബിലേക്കും, സർവോദയ സ്കൂളിലെ എന്റെ ബോർഡിങ്ങ് ജീവിതത്തിലേക്കും.
———————————————————-

തിരുവനന്തപുരത്ത് നാലാഞ്ചിറയിലെ സർവോദയ സ്കൂളിലെ ബോർഡിങ്ങിൽ വച്ചാണ് 1982ൽ ആദ്യമായി ടിവി എന്ന സാധനം കാണുന്നത്. Keltronന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി. ആ വർഷം ഡിസംബറിൽ നടത്തിയ ഏഷ്യാഡിന്റെ ഹോക്കി ഫൈനലിൽ ഇന്ത്യ പാകിസ്ഥാനോട് അതി ദയനീയമായി 7-1ന് തോൽക്കുന്നത് ലൈവായിട്ട് കണ്ടതിന്റെ നിരാശ. എന്നിട്ട് അടുത്ത വർഷം “83 ലെ ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ വെസ്റ്റ് ഇൻ്ഡീസിനെ തോൽപ്പിച്ച് ഇന്ത്യ പ്രുഡൻഷ്യൽ കപ്പ് എടുക്കുന്നതും, 1984ലെ ഒളിമ്പിക്സിൽ കാൾ ലൂയിസ് നാല് സ്വർണ്ണമെഡൽ നേടുന്നതും,” 85ൽ ഇന്ത്യ ഓസ്ട്രേലിയിൽ വച്ച് വേൾഡ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് കപ്പ് ജയിക്കുന്നതും ബോറിസ് ബെക്കർ ആദ്യ വിംബിൾഡൺ ജയിക്കുന്നതും, “86ൽ മറഡോണ വേൾഡ് കപ്പ് പൊക്കുന്നതും കണ്ടത് ആ കെൽട്രോൺ ടിവിയിലായിരുന്നു.

അന്ന് ഞങ്ങൾ ബോർഡിങ്ങിൽ താമസിക്കു്ന്നവർക്കിടയിലെ ഒരു ടൈംപാസ് ഐറ്റമായിരുന്നു ബുക്ക് ക്രിക്കറ്റും പിന്നെ ഈ ലൈവായി കണ്ടാസ്വദിച്ച സ്പോർ്ട്സ് സീനുകളൊക്കെ അനുകരിച്ചുള്ള പ്ലേയാക്ടിങ്ങുകളും.
83 ലോകകപ്പിലെ ഫൈനലിൽ റിച്ചാഡ്സിനെ ഔട്ടാക്കാൻ കപിലിന്റെ ക്യാച്ചും, പിന്നെ ഗ്രീനിഡ്ജിനെ ക്ലീൻ ബൗൾഡാക്കിയ സാന്ധുവിന്റെ ഇൻസ്വിങ്ങറുമൊക്കെ അങ്ങനെ എത്ര തവണ റീഇനാക്ട് ചെയ്യപ്പെട്ടിരുന്നു. അഭിനയ ആക്ഷൻ റീപ്ലേകൾ.

ക്രിക്കറ്റ് ഹരം കയറുന്നതും 83 ക്ക് ശേഷമായിരുന്നു. ക്രിക്കറ്റ് കിറ്റിനൊക്കെ വളരെ ദാരിദ്രമാണ്. ബാറ്റുമതെ ബോളുമതെ. അന്നതിനുള്ള പരിഹാരമായിരുന്നു ഡോർമിറ്ററിയിലെ കട്ടിലുകളുടെ അറ്റങ്ങളിൽ കൊതുകുവല ഫിറ്റ് ചെയ്യാൻ
പിടിപ്പിച്ചിരുന്ന T ആകൃതിയിലുള്ള തടി പട്ടിക ഒടിച്ചെടുത്ത് ഉപയോഗിച്ചായിരുന്ന ബാറ്റ്. പേപ്പർ അമക്കി ചുരുട്ടിക്കൂട്ടി ചുരുട്ടിക്കൂട്ടി ഉണ്ടപോലാക്കിയിട്ട് അതിന്മേൽ സെലോടേപ്പ് ഒട്ടിച്ചുള്ളതായിരുന്നു പന്ത്.
വരാന്തകളിലും ഇടുങ്ങിയ ക്ലാസ്മുറികളിലും പിന്നെ ബോർഡിങ്ങിന്റെ terraceലുമായിരുന്നു ഈ കുട്ടി ക്രിക്കറ്റ്. ശരിക്കുള്ള ക്രിക്കറ്റ് ബോളും ബാറ്റും വച്ചൊക്കെയുള്ള കളിയൊക്കെ കുറേക്കൂടി വളർന്നവർക്കായിരുന്നു. ആറിലും ഏഴിലുമൊക്കെ അധികവും ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യലായിരുന്നു.
ഒറിജിനലിന്റെ അത്രതന്നെ ത്രില്ല് തരുന്ന സിമുലേഷൻ.

“82ലെ ഡൽഹി ഏഷ്യാഡിനായിരുന്നോ അതോ” 84ലെ ലോസാഞ്ജലസ് ഒളിമ്പിക്സിലായിരുന്നുവോന്ന് ഇപ്പോ വ്യക്തമായിട്ടും ഓർമ്മയില്ല, ആൾക്കാര് കറങ്ങി തിരിഞ്ഞ് ഡിസ്കസ് ത്രോ നടത്തുന്നത് ടിവിയിൽ ആദ്യമായിട്ട് ഞാൻ കാണുന്നത്. അത് പക്ഷെ എന്റെ ജീവിതത്തിൽ അത്യാഗാധമായ ഇഫക്ടുണ്ടാക്കിയ ഒരു കാര്യമായിരുന്നു.
കറങ്ങി തിരിഞ്ഞുള്ള ഡിസ്കസ് ത്രോ.

ആറിലോ ഏഴിലോ പഠിക്കുന്ന കാലത്താണ് സർവോദയ സ്കൂളിന് ആകെയുള്ള രണ്ട് സ്കൂൾ ബസ്സുകളും, ഞങ്ങളുടെ സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന മാർ തിയോഫിലസ് ട്രെയിനിങ്ങ് കോളേജിന്റെയുമൊക്കെ ബസ്സും ഇട്ടിരുന്ന ഷെഡ് പൊളിച്ച് വേറേ പണിയുകയോ മറ്റോ ചെയ്യുന്നത്.

ഞങ്ങളുടെ കുളിമുറികളൊക്കെ അതിനോട് തൊട്ട് ചേർന്നിട്ടാണുണ്ടായിരുന്നത്. കുളിയ്ക്കൊക്കെ waiting list ഉള്ളതാണ്. ബാത്ത്റൂമിന്റെ ഡോറിൽ കൊട്ടുമ്പോ അകത്തിരിക്കുന്നയാള് പറയും ആരാ അകത്തെന്ന്. അപ്പോ നമ്മള് പറയണം, “ഇത് കിണ്ണനാ… ആഫ്റ്റർ യൂ ” എന്ന്. അപ്പോ ഇതിന് മുൻപ് ആരെങ്കിലും ആഫ്റ്റർ യൂ പറഞ്ഞിട്ടുണ്ടെങ്കിൽ അകത്തുള്ളയാള് ആ പേര് പറയും. അന്നേരം നമ്മൾ ആ ആളേ പോയി കണ്ടിട്ട് അയാളോട് ആഫ്റ്റർ യു എന്ന് പറഞ്ഞ് നമ്മുടെ ചാൻ്സ് ബുക്ക് ചെയ്യണം. വല്യ ക്യൂ ആണെങ്കി നമ്മള് അടുത്ത ബാത്ത്റൂമിൽ കൊട്ടും. അല്ലെങ്കിൽ പിന്നെ നമ്മുടെ ഫേവറിറ്റ് ബാത്ത്റൂമായിരിക്കണം. കുളിക്കാനുള്ള ഈ വെയിറ്റിങ് സമയത്താണ് കുറെ അധികം സ്പോട്സ് രംഗങ്ങളുടെയൊക്കെ പ്ലേയാക്ടിങ്ങ്.

തലേന്ന് ടിവിയിൽ കണ്ട Olympics highlightസിൽ ഡിസ്കസ് ത്രോ ഉണ്ടായിരുന്നു.
ഇങ്ങനെ പൊളിച്ചിട്ടിരുന്ന കോണ്ക്രീറ്റ് വേസ്റ്റിന്റെ പരന്ന കഷ്ണങ്ങൾ എടുത്ത് ഞങ്ങളോരോരുത്തര് ഡിസ്കസ് ത്രോ നടത്തുകയായിരുന്നു. പ്രതലം പരന്നതും എന്നാൽ നിരപ്പല്ലാത്തതുമായ വശങ്ങളുള്ള ചീളുകളിൽ ചിലതിലൊക്കെ തള്ളി നിന്നിരുന്ന കമ്പികഷ്ണങ്ങളും കാണുമായിരുന്നു.
“ഡിസ്കസ്സ്” ഏറ്റവും ദൂരത്ത് എത്തിക്കുന്നതിന് bet ഒക്കെയുണ്ട്. വൈകുന്നേരം ചായയുടെ കൂടെ കിട്ടുന്ന ഏത്തയ്ക്കയപ്പം, രാവിലെ ബ്രേക്ക്ഫാസ്റ്റിനോടൊപ്പമുള്ള പുഴുങ്ങിയ മുട്ട ഇതൊക്കെയാണ് സാധാരണ ബെറ്റിങ്ങ് ഐറ്റംസ്.

മത്സരം മുറുകുന്നു. മിക്കവരും നേരേ നിന്ന് എറിഞ്ഞപ്പോ ഞാനിത്തിരീങ്കൂടി പ്രോഫഷനലായി. എല്ലാരേം പോലെ നേരേ നിന്ന് എറിയുന്നത് പകരം ഞാൻ ഒറിജിനൽ അത്ലെറ്റ്സുകൾ ചെയ്യുന്ന മാതിരി നിന്ന നിൽപ്പിൽ നിന്നും രണ്ട് കറക്കമൊക്കെ കറങ്ങി എറിയാൻ തുടങ്ങി. എല്ലാവർക്കും അതങ്ങ് ബോധിച്ചു. എനിക്കും.

റ്റിൽ,
ഒരു ഏറ്.

കറങ്ങി എറിഞ്ഞ എന്റെ കൈയ്യിൽ നിന്നും ഞാനറിയാതെ ഞാൻ ഉദ്ദേശിക്കാത്ത ദിശയിലേക്ക് ഈ കോൺ്ക്രീറ്റ് ചീള് പോയത്. യഥാര്‍ത്ഥത്തിൽ പോകേണ്ടിയിരുന്ന ദിശയ്ക്ക് ഏതാണ്ട് എതിർ ദിശയിലേക്ക് ഞാൻ നിന്നതിന്റെ പിറകിലേക്ക് ഈ കളിയിലൊന്നും പങ്കെടുക്കാതെ ദൂരെ മാറി നിന്ന അഞ്ചാം ക്ലാസുകാരനായ ജീജന്റെ മുഖത്ത് ചെന്ന് വീഴുന്നത്. ഏതാണ്ട് അരക്കിലോയുടെ അടുത്ത് ഭാരമുള്ള ഒരു കോൺക്രീറ്റ് കഷ്ണം ഒരു പത്ത് പതിനൊന്ന് വയസ്സുകാരന്റെ താടിക്ക് വന്ന് വല്യ ശക്തിയോടെ…
ചോര ശക്തിയായി ചീറ്റുന്നതും, അയ്യോന്ന് വിളിച്ച് ജീജൻ മുഖം പൊത്തി നിലത്തേക്ക് വീഴുന്നതും കണ്ട് ഞാൻ ഭയന്ന് പോയി. അവന്റെ അടുത്ത് നിന്നവർ അവനെ താങ്ങിയെടുത്ത് അടുത്തുള്ള ഒരു ടാപ്പിന്റെ അടുത്തേക്ക് കൊണ്ട് പോയി. ആരോ അവന് വാ കഴുകാൻ വെള്ളം കൊടുത്തു. വായിൽ കൊണ്ട വെള്ളം കവിളിലെ മുറിവുണ്ടാക്കിയ ദ്വാരത്തിലൂടെ പുറത്തേക്ക്. കൂടെ രക്തവും.
പെട്ടെന്ന് ഞാനങ്ങ് ഒറ്റയ്ക്കായിപ്പോയി.
ശരിക്കും പേടിച്ച് പോയി. നീ വേഗം പോയി കുളിക്ക് എന്നാരോ പറയുന്നത് കേട്ടു. എല്ലാവരും കൂടി ജീജനെ താങ്ങിയെടുത്ത് അടുത്തുള്ള ഒരു തറയിൽ കിടത്തിയിട്ട് ബോർഡിങ്ങ് വാർഡനെ വിളിക്കാൻ പോയി. ജീജനുടുത്തിരുന്ന വെളുത്ത തോർത്തിന് അപ്പോൾ അവന്റെ ചോരയുടെ നിറമായിക്കഴിഞ്ഞിരുന്നു.
———————————————————–

സന്ധ്യയോടെ സ്റ്റഡി ടൈം തുടങ്ങി. ജീജനെ ആദ്യം കൊണ്ട് പൊയ അടുത്തുള്ള ആശുപത്രിയിലെ ഡോക്ടർ പറഞ്ഞത് പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെന്ന് ആരോ പറഞ്ഞു. സ്റ്റഡിഹാളിൽ എന്റെ പേര് ഇപ്പോ വിളിക്കുമെന്ന് ഭയന്ന് ഞാനിരുന്നു. ജീജൻ മരിച്ച് പോകുമായിരിക്കുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അത്രയ്ക്കും രക്തം അവന്റെ മുറിവീന്ന് പോകുന്നുണ്ടായിരുന്നു. ഒരു പന്ത്രണ്ട് വയസ്സ്കാരന് അത്രയും വിവരമേകാണൂ.

എന്നെ ഒരു പാട് അടിക്കുമായിരിക്കും, ബോർഡിങ്ങിൽ നിന്നും സ്കൂളീന്നും പറഞ്ഞ് വിടുമായിരിക്കും, പോലീസ് പിടിച്ച് ജീപ്പിൽ കയറ്റി കൊണ്ട് പോയി ഒരുപാട് തല്ലുമായിരിക്കും, ജയിലിൽ ഇടുമായിരിക്കും… അമ്മയേ ഇനി ഒരിക്കലും കാണാൻ പറ്റില്ലായിരിക്കും…

ജീവിതത്തിൽ അത്രയും ഭയന്ന് പോയ ഒറ്റയ്ക്കായിപ്പോയ വേറെയൊരു ദിവസം ഇന്നും എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല. നിസ്സാഹവസ്ഥയും ഭയവും.
നെവർ ഫെൽറ്റ് സോ ഹോപ്ലസ്സ്ലി വൊൾണറെബിൾ.

രാത്രി ഏറെ വൈകി ഏതാണ്ട് പത്ത് പത്തരയോടെ ജീജനെ ബോർഡിങ്ങിലേക്ക് ആരൊക്കെയോ ചേർന്ന് തിരികെ കൊണ്ട് വന്നു.അവന്റെ ഒപ്പം, മുതിർന്നവരുൾപ്പടെ, ഒരുപാട് പേരുണ്ടായിരുന്നു.

പക്ഷെ ആരും എന്നേ നോക്കുന്നില്ലായിരുന്നു.
ഞാനൊരു സംസാരവിഷയമായതുമില്ല.
ജീജന് വളരെ പാട് പെട്ട് മാത്രമേ സംസാരിക്കാൻ പറ്റുമായിരുന്നൊള്ളു. അവന്റെ മുഖമാകെ തുന്നിക്കെട്ടി നീര് വന്നിരിക്കയായിരുന്നു.

കുളിക്കാൻ പോയപ്പോ ഒരു ബക്കറ്റ് നിറയേ വെള്ളം പിടിച്ച് നടന്നപ്പോ ഏതോ കല്ലിൽ ചവിട്ടി ബാലൻ്സ് പോയപ്പോ മുഖമിടിച്ച് വിണെന്നും, വീണത് നിലത്ത് നിന്നും ഉന്തി നിന്ന ഏതോ പാറക്കഷണത്തിലേക്കായിരുന്നുവെന്നും അങ്ങനെ പറ്റിയ മുറിവാണെന്നുമാണ് ജീജൻ അവനെ ചികിത്സിച്ച ഡോക്ടർമാരോടും എല്ലാരോടും പറഞ്ഞിരുന്നത്.
അങ്ങനെയാവാൻ ഒരു സാധ്യതയുമില്ലെന്ന് എല്ലാവർക്കും തോന്നാൻ വേറേ കാരണമെന്നും വേണ്ടായിരുന്നു. ജീജന് ആകെ ഉണ്ടായിരുന്ന ഏക പരിക്ക് അവന്റെ താടി എല്ലിനോട് ചേർന്ന് അവന്റെ കവിള് തുളച്ച് വായുടെ ഉള്ളിലേക്ക് വരെയെത്തിയ ഈയൊരു മുറിവായിരുന്നു. ഉരുണ്ട് വീഴുന്നയാൾക്ക് വേറെ പരിക്കുകൾ കാണില്ലേ…? ഒരു ചെറിയ ഉരവെങ്കിലും?

ജീജനന്ന് പത്ത് അല്ലെങ്കിൽ പതിനൊന്ന് വയസ്സ്. എനിക്ക് പതിനൊന്നല്ലെങ്കിൽ പന്ത്രണ്ട്. അവനാണ് പറയുന്നത് വീണിട്ടുണ്ടായ പരിക്കാണെന്ന്. നിശ്ചയദാര്‍ഢ്യത്തോടെ. ആരും പറഞ്ഞ് പഠിപ്പിച്ചതൊന്നുമല്ല. അവനങ്ങനെ പറയാനങ്ങ് തീരുമാനിച്ചു. എന്നെ അവൻ കളവ് പറഞ്ഞ് രക്ഷിച്ചു.
He showed mercy on me.
എന്നോട് കരുണ കാട്ടി.
ദയ. കരുതൽ. സ്നേഹം.
————————————————————–

കുറത്തികാട് കേസ്സുൾപ്പടെ അന്നത്തെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനകളൊക്കെ കഴിഞ്ഞ് വൈകിട്ട് ഞാൻ വീട്ടിലെത്തി. ഓടി ചെന്ന് അമ്മയേ ഉമ്മ വച്ചു. ഈ കഥയൊക്കെ പറഞ്ഞു.

“ആ മോന്റെ പേരെന്തായിരുന്നു” …അമ്മ ഒന്നൂടി ചോദിച്ചു.
“ജീജൻ ജയിംസ് എന്നാണെന്നാണേർമ്മ”
“ഓർമയോ…” എന്ന് ചോദിച്ച് അമ്മ നിർത്തി. ഒരു പക്ഷെ ഞാൻ അന്ന് അനുഭവിച്ചത് ഓർത്തിട്ടാവണം പിന്നീട് വേറൊന്നും ചോദിക്കാതെ നിർത്തിയത്. അല്ലെങ്കിലും മോർച്ചറി ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോ അമ്മ എനിക്ക് പതിവിൽ കവിഞ്ഞ സ്നേഹം തരാറുണ്ട്.
കരുണ. കരുതൽ. ദയ. വാത്സല്യം.
അമ്മയാവുമ്പോ അതിനെല്ലാം കൂടി ഒറ്റവാക്ക്.
അമ്മസ്നേഹം.

എന്നാലും അന്ന് വൈകിട്ട് ഞാൻ സജിമോനെ വിളിച്ചു. അവൻ ദുബായിലാണ്. Boardiങ്ങില്‍ കൂടെ ഉണ്ടായിരുന്നവനാ. ചങ്കാണ്. സ്കൂളിൽ പഠിച്ചവരേ പറ്റിയും, പ്രത്യേകിച്ച് ബോർഡിങ്ങിലുണ്ടായിരുന്നവരേക്കുറിച്ചും എൻ്സൈക്ലോപീടിക്ക് അറിവും ഓർമ്മയുമാണ് അവന്. അവന് അറിയാതത്തായി ആരും കാണില്ല ഈ ലോകത്ത്. അവനോട് ജീജനേ കുറിച്ച് തിരക്കാമെന്ന് വച്ച് വിളിച്ചു.
അവനാണ് ജീജൻ ജേക്കബ് എന്ന് പേര് ഓർമ്മപ്പെടുത്തിയത്.

സജിമോൻ :എന്താ അളിയാ ഇപ്പോ അവന്റെ കാര്യം ചോദിച്ചത്?

ഞാൻ : ഒരു കാര്യം ഉണ്ടായിരുന്നു അളിയാ.

സജിമോൻ : അവനിവിടുണ്ട്. ദുബായിൽ. അങ്ങനെ എല്ലാരോടും വല്യ കോൻൺടാക്ട് ഒന്നുമില്ല.

ഞാൻ : മ്. നീ ഓർക്കുന്നുണ്ടോ പണ്ട് അവന്റെ കവിളോക്കെ മുറിഞ്ഞ ഒരു സംഭവം..

സജിമോൻ : കവിളല്ലെടാ… താടി…അവന്റെ താടിയല്ലായിരുന്നോ മുറിഞ്ഞത്… അവന്റെ മുഖത്ത് ആ പാടൊക്കെയുണ്ട്…

ഞാൻ: …

സജിമോൻ : എന്താടാ… എന്താടാ നീയൊന്നും മിണ്ടാത്തത്?

ഞാൻ : നിനക്കറിയില്ലേ?

സജിമോൻ : എന്ത്?

ഞാൻ :അളിയാ അന്ന് ഞാൻ കല്ലെറിഞ്ഞിട്ടാണ് അവന് ആ മുറിവേറ്റത്..

സജിമോൻ : അളിയാ….

പിന്നെ ഞങ്ങള് കുറച്ച് വർത്തമാനമൊക്കെ പറഞ്ഞിട്ട് നിർത്തി.
—————————————————–

അമ്മയോട് ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു..
“അമ്മാ…അമ്മ അറിഞ്ഞതിലും ബ്രൂട്ടലായിരുന്നു ബോർഡിങ്ങ്. ഞാനുൾപ്പടെ മിക്കവരും യഥാര്‍ഥത്തിൽ അത് അതിജീവിച്ച സർവൈവേഴ്സാണ്. It actually didnt matter who threw the stone. ആരായിരുന്നാലും ഞങ്ങളിലാരും മറ്റൊരുത്തത്തനെ തല്ല് കൊള്ളിക്കില്ലായിരുന്നു. അച്ഛനമ്മമാരെ പിരിഞ്ഞ് ജീവിച്ചവരായിരുന്നു ഞങ്ങളോരോരുത്തരും. അതിന്റെ ദുഖം ഞങ്ങൾ കൂട്ടായിട്ടാണ് അനൂഭവിച്ചിരുന്നത്. അത് കൊണ്ട് ജീജന്റെ സ്ഥാനത്ത് ആരായിരുന്നേലും ഇത് തന്നെ ചെയ്തേനേ… ഇത് തന്നെ പറഞ്ഞേനെ.

കവിളും താടിയും കീറി ചോരയോലിപ്പിച്ച് ആശുപത്രി കിടക്കയിൽ കിടന്ന ജീജനന്നേരം അവനേക്കാളും ഒന്നോ രണ്ടോ വയസ് മാത്രം മൂത്ത എന്നേ കുറിച്ച് ഓർത്തിരുന്നിരിക്കും. ഞാനെത്ര ഭയന്ന് പേടിച്ചരണ്ടിരിക്കയായിരിക്കും എന്ന് അവൻ ആലോചിച്ചിരുന്നിരിക്കണം, എനിക്കുറപ്പാണ്.

അന്നത്തെ പതിനൊന്ന് വയസ്സുകാരൻ ഞാനിന്ന് ഒരു ഫോറെൻസിക്ക് സർജനാണ്. പോലിസ് സർജ്ജൻ.
ഞാനിന്ന് ആ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടെഴുതുന്നു. കണ്ട കാര്യങ്ങളെല്ലാം ഫോട്ടോയെടുത്ത് വേരിഫൈയബിളാക്കുന്നു.

കുട്ടിക്കൊലയാളിയാകുമെന്ന് പേടിച്ച്, ഭയന്ന് ഒരു ദിവസം മാത്രമാണ് ഞാനിരുന്നത്. അതിന്റെ വേദനയും ഭീകരതയും ഞാൻ ഇന്നും ഇന്നലെ പൊലെ അനുഭവിക്കുന്നു. ഒരു പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിലൂടെ ഒരു പത്രക്കാരിടെ ചോദ്യത്തിലൂടെ 35 വർഷമാണ് ഒറ്റയടിക്ക് പിറകോട്ട് പോയത്. .

ഞാൻ ഭാഗ്യവാനാണ്.
ജീജനേ ചികിത്സിച്ച ഡംക്ടർമാരും, മുറിവ് ഉണ്ടായതെങ്ങനെയെന്ന് ചോദിച്ചപ്പോഴവൻ പറഞ്ഞ നുണകൾ വിശ്വസിച്ചതായി ഭാവിച്ചവരെല്ലാവരും, എന്നോട് അന്ന് കരുണ കാട്ടി.

കുറത്തികാട്ടെ ആ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിലെ കുഞ്ഞ് ആരെന്ന് ആരും തിരക്കരുത്. ഒരു കൊച്ചു കുഞ്ഞായിരിക്കും അവൻ.
തിരക്കരുത്… കാരണം, അവൻ ഞാനാണ്.

അവനെ കരുതണം.
ഇന്നത്തെ പോലീസ് സർജ്ജൻ അന്ന് ഒരു പന്ത്രണ്ട്കാരനായി ജൂവനൈൽ ഹോമിലെത്താതെ പോയത് കഷ്ടിച്ച് ഒരിഞ്ചിൽ താഴെയുള്ള ദുരത്തിലാണ്. പിന്നെ ഒരു പത്ത് പതിനൊന്ന് വയസ്സുകാരന്റെ കരുണയിലും. ഒരു തികഞ്ഞ നാസ്തികനാണെങ്കിലും പറയാം…
എന്റെ അമ്മയുടെ കരുതൽ കൊണ്ടും.

അത് കൊണ്ടാണ് പറയുന്നത്.
പത്രപ്രവർത്തകയുടെ പ്രോഫഷണലിസം ഒക്കെ നടക്കട്ടെ… പക്ഷെ ഒരു രസത്തിനാണെങ്കിലും മറ്റെന്ത് കാരണത്താലാണെങ്കിലും ഒരു കാര്യം പറയാം…
ഒരു കൊച്ച് കുഞ്ഞുണ്ട് അപ്പുറത്ത്.
ആകെ പകച്ച് പോയിക്കാണും ആ പാവം. അതൊന്നും താങ്ങാൻ ഒരുമാതിരിപ്പെട്ടവർക്കാവില്ല.

അത് കൊണ്ട്,
അവനോട് അത് കാണിക്കണം.

കരുണ.
ഒരു ചെറിയ വല്യ വാക്കാണത്.

ഇനിയും അത് മനസ്സിലായില്ലേന്നുണ്ടോ?
You ask me..

https://www.facebook.com/krishnan.balendran.1/posts/10156878875585547