ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കി

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറുഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കി. ജമ്മു കശ്മീരിലെ കര്‍ശനമായ പൊതുസുരക്ഷാ നിയമപ്രകാരമാണ് അബ്ദുള്ളയെ തടവിലാക്കിയത്. രണ്ട് വര്‍ഷത്തേക്ക് വിചാരണ കൂടാതെ ഒരാളെ തടങ്കലില്‍ വെയ്ക്കാനുള്ള അവകാശം ഭരണകൂടത്തിന് നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. ഫറൂഖ് അബ്ദുള്ളയുടെ പിതാവ് ഷെയ്ഖ് അബ്ദുള്ള കശ്മീര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു ജമ്മു കശ്മീരിലെ പൊതുസുരക്ഷാ നിയമം പ്രബല്യത്തില്‍ വന്നത്.

മുന്‍ മുഖ്യമന്ത്രിയുടെ വസതി താത്കാലിക ജയിലായി പരിഗണിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ശനിയാഴ്ച രാത്രിയോടെയാണ് ഫറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കാന്‍ തീരുമാനമായതെന്നാണ് സൂചന. ബന്ധുക്കളുമായും സുഹൃത്തുക്കളെ കാണുന്നതിനും സംസാരിക്കുന്നതിനും ഫറൂഖ് അബ്ദുള്ളക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫാറൂഖ് അബ്ദുള്ളയുമായി സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് രാജ്യസഭാ എംപിയും എംഡിഎംകെ സ്ഥാപകനുമായ വൈക്കോയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു.

സുപ്രീം കോടതിയില്‍ തിങ്കളാഴ്ച നടന്ന നടപടികളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച കേന്ദ്രത്തിലെ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥന്‍ തുഷാര്‍ മേത്ത, ജഡ്ജിമാര്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. കേസില്‍ വൈക്കോ ഒരു ലോക്കസ് സ്റ്റാന്‍ഡി ചെയ്തിട്ടില്ലെന്ന് മേത്ത പറഞ്ഞിരുന്നു.

മുന്‍ മുഖ്യമന്ത്രി തടങ്കലിലാണോയെന്ന് ജഡ്ജിമാര്‍ ചോദിച്ചപ്പോള്‍ സംസ്ഥാന ഭരണകൂടത്തിന്റെ നിര്‍ദേശം തേടേണ്ടി വരുമെന്നതിനാല്‍ മറുപടി നല്‍കാന്‍  സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമയം ചോദിച്ചു. സെപ്റ്റംബര്‍ 30- ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.