എറണാകുളത്ത് യു.ഡി.എഫിന് ഇക്കുറി നഷ്ടമായത് 20,000- ത്തോളം വോട്ട്; എല്‍.ഡി.എഫ് അപരന്‍ നേടിയത് 2400-ലധികം വോട്ട്

കേരളം വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ യു.ഡി.എഫിന് മൂന്നും എല്‍.ഡി.എഫിന് രണ്ടും സീറ്റുകളാണ് ലഭിച്ചത്. വട്ടിയൂര്‍കാവും കോന്നിയും എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ എറണാകുളവും മഞ്ചേശ്വരവും യു.ഡി.എഫ് നിലനിര്‍ത്തി ഒപ്പം എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ അരൂരും പിടിച്ചെടുത്തു.

ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലം കഷ്ടിച്ചാണ്  കോണ്‍ഗ്രസ് കടന്നുകൂടിയത് . ഹൈബി ഈഡന്‍ ലോക്സഭാംഗമായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് ആണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായത്. 3673 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് വിനോദിനുള്ളത്.

വിനോദ് 37,516 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ മനു റോയ് 33,843 വോട്ടുകള്‍ നേടി. യുഡിഎഫിന്റെ പൊന്നാപുരം കോട്ടയായ എറണാകുളത്ത് ഇത് അവരെ സംബന്ധിച്ച് ഒരു മോശം വിജയമാണ്. 1997-ല്‍ സെബാസ്റ്റ്യന്‍ പോള്‍ വിജയിച്ചതിന് ശേഷം യുഡിഎഫിന് ഒരിക്കല്‍ പോലും ഇവിടെ പരാജയം നേരിടേണ്ടി വന്നിട്ടില്ല. അതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ 21,949 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചിരുന്നത്. ഈ ഭൂരിപക്ഷമാണ് ഉപതിരഞ്ഞെടുപ്പില്‍ 3673 ആയത്. കൃത്യമായി പറഞ്ഞാല്‍ 2016- ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും 20,000 വോട്ടാണ് യു.ഡി.എഫിന് ഇക്കുറി നഷ്ടമായത്. പോളിംഗില്‍ 14 ശതമാനം കുറവുണ്ടായെങ്കിലും എല്‍.ഡി.എഫിന് നഷ്ടപ്പെട്ടത് 2027 വോട്ടു മാത്രമാണ്. ബി.ജെ.പിക്ക് നഷ്ടമായത് 1619 വോട്ടും. യു.ഡി.എഫിന്റെ നഷ്ടം 20303 വോട്ടാണ്.

ഉപതിരഞ്ഞെടുപ്പിന് പോളിംഗ് ശതമാനം കൂടുമെന്ന എല്ലാ ധാരണകളും തെറ്റിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. പോളിംഗില്‍ ഏറ്റവും കൂടുതല്‍ ഇടിവ് എറണാകുളത്തായിരുന്നു. എറണാകുളത്ത് പോളിംഗ് തുടങ്ങുമ്പോള്‍ നഗരഹൃദയത്തില്‍ രൂപപ്പെട്ട കനത്ത വെള്ളക്കെട്ടില്‍ ജനം പരിഭ്രാന്തരായ സാഹചര്യമായിരുന്നു. അതുകൊണ്ടു തന്നെ ഉച്ചക്ക് രണ്ടു മണി വരെ പോള്‍ ചെയ്തത് വെറും 33.79 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു. 57.89 ശതമാനം വോട്ടാണ് ഇവിടെ ആകെ പോള്‍ ചെയ്തത്.

പ്രളയകാലത്തും അതിന് ശേഷവും കനത്ത വെള്ളക്കെട്ടിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷന്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമാണെങ്കിലും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പലതവണ നേരിട്ടു. വോട്ടു ചോര്‍ച്ചയെ ഈ സാഹചര്യത്തില്‍ വേണം വിലയിരുത്തേണ്ടത്. കോര്‍പ്പറേഷനോടുള്ള പ്രതിഷേധം വോട്ടു ചെയ്യാതിരിക്കുന്നതില്‍ നിന്നും യു.ഡി.എഫിന്റെ ഉറച്ച വോട്ടുകളെ പിന്തിരിപ്പിച്ചു എന്ന് കരുതണം. അതേസമയം എല്‍ഡിഎഫിന്റെ ജയം ഒഴിവാക്കിയത് വിമതന്റെ സാന്നിദ്ധ്യമാണെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. 2400-ലധികം വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ അപര സ്ഥാനാര്‍ത്ഥി നേടിയത്. എന്നാല്‍ വിമതനില്ലായിരുന്നെങ്കിലും തങ്ങള്‍ക്ക് ജയിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നാണ് മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി പ്രതികരിച്ചത്.

കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ മൂന്നു വര്‍ഷം മാത്രമാണ് എറണാകുളം മണ്ഡലം എല്‍.ഡി.എഫ് ഭരിച്ചത്. 1991 മുതല്‍ 1998 വരെ രണ്ട് ടേമുകളിലായി കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഈഡനായിരുന്നു എം.എല്‍.എ. 1998 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത് എല്‍ ഡി എഫ് സ്വതന്ത്രനായ അഡ്വ. സെബാസ്റ്റ്യന്‍ പോളായിരുന്നു. 2001- ല്‍ കെ.വി തോമസും, 2009- ലെ ഉപതിരഞ്ഞെടുപ്പില്‍ ഡൊമിനിക് പ്രസന്റേഷനും 2011 മുതല്‍ 2019 വരെ ജോര്‍ജ് ഈഡന്റെ മകനായ ഹൈബി ഈഡനുമാണ് ഇവിടെ നിന്നും ജയിച്ച് നിയമസഭയിലെത്തിയത്.