മെസിയെ പിന്നിലാക്കാന്‍ എംബാപ്പെയുടെ നാണംകെട്ട 'കളി'; പൊട്ടിത്തെറിച്ച് ആരാധകര്‍

പെനാല്‍റ്റി ആരെടുക്കുമെന്ന കാര്യത്തില്‍ താരങ്ങള്‍ തമ്മിലുള്ള കടിപിടി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്ക് പുത്തരിയല്ല. കഴിഞ്ഞ സീസണില്‍ നെയ്മറും കവാനിയും തമ്മില്‍ സ്വന്തം ആരാധകര്‍ക്ക് പോലും നാണക്കേടുണ്ടാക്കി പെനാല്‍റ്റി എടുക്കാനായി ഉന്തുംതള്ളും വരെ നടന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു നാണം കെട്ട സംഭവത്തിന് കൂടി പിഎസ്ജി ആരാധകര്‍ സാക്ഷിയായിരിക്കുന്നു.

കഴിഞ്ഞ ദിവസം പിഎസ്ജിയും മാഴ്‌സലിയും തമ്മിലുള്ള ലീഗ് വണ്‍ മത്സരത്തിലാണ് സംഭവം. അന്ന് നെയ്മറും കവാനിയുമായിരുന്നെങ്കില്‍  സൂപ്പര്‍ താരം എംബാപ്പയും ഡി മരിയയുമായിരുന്നു കടിപിടി. മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാല്‍ട്ടിയെ തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

https://twitter.com/TopSportsTime/status/1107605568942821376

മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പിഎസ്ജി മുന്നില്‍ നില്‍ക്കുമ്പോഴാണ് ഇഞ്ചുറി ടൈമില്‍ പാരീസ് ക്ലബിന് അനുകൂലമായി പെനാല്‍ട്ടി ലഭിക്കുന്നത്. രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ നേടിയിരുന്ന ഡി മരിയ ഹാട്രിക്ക് പൂര്‍ത്തിയാക്കാന്‍ പെനാല്‍ട്ടി ആവശ്യപ്പെട്ടെങ്കിലും എംബാപ്പെ അതു നല്‍കാന്‍ തയ്യാറായില്ല. പകരം താരം തന്നെയാണ് പെനാല്‍ട്ടിയെടുത്തത്. എന്നാല്‍ കര്‍മ എന്നതു ബൂമറാംഗ് പോലെയാണെന്നു തെളിയിച്ച സംഭവമാണ് അതിനു ശേഷം നടന്നത്. എംബാപ്പയുടെ പെനാല്‍ട്ടി മാഴ്‌സലി ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. മത്സരത്തില്‍ എംബാപ്പെ നേടിയ ആദ്യ ഗോളിനു വഴിയൊരുക്കുകയും രണ്ടു ഗോള്‍ നേടുകയും ചെയ്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച ഡി മരിയക്കു പെനാല്‍ട്ടി നിഷേധിച്ചതിന് എംബാപ്പക്കു തിരിച്ചു കിട്ടിയ മുഖത്തടിയായിരുന്നു ആ രക്ഷപ്പെടുത്തല്‍.

https://twitter.com/suesaura/status/1107408521832943616

മത്സരത്തിനു ശേഷം എംബാപ്പയെ വിമര്‍ശിച്ച് പിഎസ്ജി ആരാധകര്‍ തന്നെ രംഗത്തെത്തി. നിലവില്‍ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പോരാട്ടത്തില്‍ മെസിയുടെ പിന്നിലുള്ള താരമാണ് എംബാപ്പെ. അര്‍ജന്റീനിയന്‍ താരത്തിനൊപ്പമെത്തുകയെന്നതു കൂടി ലക്ഷ്യം വച്ചാണ് എംബാപ്പ പെനാല്‍ട്ടി ഡി മരിയക്കു നല്‍കാതെ സ്വയം എടുത്തത്. എന്നാല്‍ ചില കാര്യങ്ങള്‍ ത്യജിക്കാതെ ചിലതു നേടാനാവില്ലെന്നും ഒരു ടീമായി കളിക്കുമ്പോള്‍ അതു മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നുമാണ് പിഎസ്ജി ആരാധകര്‍ എംബാപ്പയോടു പറയുന്നത്. നിലവില്‍ ഇരുപത്തിയാറു ഗോളുകളാണ് എംബാപ്പെ ലീഗില്‍ നേടിയിരിക്കുന്നത്, മെസി ഇരുപത്തിയൊന്‍പതും.