കക്കൂസ് മുറിയില്‍ സൂക്ഷിച്ച കള്ളപ്പണം കൈയോടെ പിടിച്ചാലും ഇസ്ലാമിനെ പരിചയാക്കും; മതം പറഞ്ഞു രക്ഷപ്പെടാമെന്നുള്ള ധൈര്യമാണ് ഷാജിക്കെന്ന് എ. എ റഹീം

കക്കൂസ് മുറിയില്‍ സൂക്ഷിച്ച കള്ളപ്പണം കൈയോടെ പിടിച്ചാലും കെ.എ ഷാജി, ഇസ്ലാമിനെ പരിചയാക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എ.എ റഹീം. കെ.എം ഷാജിക്കും മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ക്കും ഇസ്ലാം എന്നത് വിശ്വാസമല്ല, മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ മാത്രമാണെന്ന്  റഹീം പറഞ്ഞു. തൊണ്ടിസഹിതം പിടിയിലായാലും മതം പറഞ്ഞു രക്ഷപ്പെടാമെന്നുള്ള ധൈര്യമാണ് ഷാജിക്കും അഴിമതിക്കാരായ സകല ലീഗ് നേതാക്കള്‍ക്കെന്നും റഹീം പറഞ്ഞു.
ഷാജി റെയ്ഡിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍, ‘പരിശുദ്ധ റമദാന്‍ മാസത്തിന്റെ തലേന്നാള്‍ പിണറായി പൊലീസിനെ പറഞ്ഞുവിട്ടു’ എന്ന്‌ന് ആരോപിച്ചത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇസ്ലാമിനെ മറയാക്കി കൊള്ള നടത്തുന്നവരെ നാട് തിരിച്ചറിയണം. മതം ഉപയോഗിച്ചു നാടിനെ വിഭജിക്കാനും, അതിന്റെ മറവില്‍ കൊള്ള നടത്താനും മതനിരപേക്ഷ, പുരോഗമന കേരളം അനുവദിക്കരുത്. ലീഗില്‍ ഇപ്പോഴും നല്ല മനസ്സുകള്‍ അവശേഷിക്കുന്നുവെങ്കില്‍, അധോലോക ഇടപാടുകള്‍ക്ക് ഇനിയും കുട പിടിക്കണമോയെന്ന് ആത്മപരിശോധന നടത്തണമെന്നും റഹീം ആവശ്യപ്പെട്ടു.

എ.എ റഹീം പറഞ്ഞത് ഇങ്ങനെ:

”കക്കൂസ് വെള്ളത്തില്‍ കഴുത്തോളം മുങ്ങിയാലും…..
ഫ്രിഡ്ജിന്റെ അടിഭാഗത്ത് കറുത്ത സെലോടേപ്പ്
ചേര്‍ത്ത് ഒട്ടിച്ചനിലയില്‍ പത്ത് ലക്ഷം. പഴയ ടിവിയുടെ അകത്ത് ഇരുപത് ലക്ഷം.
ശുചിമുറിയിലെ ഫ്‌ലെഷ് ടാങ്കില്‍ നിന്ന് പതിനാല് ലക്ഷം
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം എല്‍ എ യുമായ കെ എം ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കള്ളപ്പണം കണ്ടെത്തിയ സ്ഥലങ്ങളാണ് മുകളില്‍ പറഞ്ഞത്.

പിടിയിലായ ഷാജി റെയ്ഡിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍, ‘പരിശുദ്ധ റമദാന്‍ മാസത്തിന്റെ തലേന്നാള്‍ പിണറായി പോലീസിനെ പറഞ്ഞുവിട്ടു’ എന്ന്‌ന് ആരോപിച്ചത് ശ്രദ്ധയില്‍പ്പെട്ടു.
തിരഞ്ഞെടുപ്പില്‍,വോട്ടിന് മത്രമല്ല,കക്കൂസ് മുറിയില്‍ സൂക്ഷിച്ച കള്ളപ്പണം കയ്യോടെ പിടിച്ചാലും ഷാജി ഇസ്ലാമിനെ പരിചയാക്കും. ഷാജിക്കും ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ക്കും ഇസ്ലാം എന്നത് വിശ്വാസമല്ല,എല്ലാ മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മറ മാത്രമാണ്.
തൊണ്ടി സഹിതം പിടിയിലായി,’മൂക്കറ്റം മുങ്ങിയാലും’
മതം പറഞ്ഞു രക്ഷപ്പെടാമെന്നുള്ള ധൈര്യമാണ് ഷാജിക്കും അഴിമതിക്കാരായ സകല ലീഗ് നേതാക്കള്‍ക്കും.

പള്ളിമുറ്റത്ത് നിന്നും ഖത്‌വയിലെ പെണ്‍കിടാവിനു വേണ്ടി പിരിച്ച പണത്തിന്റെ കണക്ക് ഇതുവരെ ഒരു നേതാവും പറഞ്ഞിട്ടില്ല. കലാപം വന്നാലും ദുരന്തങ്ങള്‍ ഉണ്ടായാലും ‘അല്‍ഹംദുലില്ലാ’ലീഗിന് ജോറാണ്.പള്ളിമുറ്റത്ത് ബക്കറ്റ് കാണിക്കാം,നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും കോടികള്‍ പിരിക്കാം.പിരിച്ചകാശ് കൊണ്ട് സ്വര്‍ഗീയമായി ജീവിക്കാം.കണക്ക് ചോദിച്ചു ആരെങ്കിലും വന്നാല്‍ ഇസ്ലാമിനെ പരിചയായി പിടിക്കാം. സിമന്റും കമ്പിയുമില്ലാതെ പാലം പണിത ഇബ്രാഹിം കുഞ്ഞിന് ലീഗിലെ സ്ഥാനങ്ങളില്‍ ഒരു വിള്ളലും ഉണ്ടായില്ല.കുംഭകോണം നടത്തി പണിത പാലം അറബിക്കടലില്‍ കിടക്കുന്നു,പുതിയ പാലത്തിലൂടെ കുഞ്ഞിന്റെ ബെന്‍സ് ഇപ്പോഴും പണക്കാട്ടേയ്ക്ക് പാര്‍ട്ടിയോഗങ്ങള്‍ക്കായി തേരാപ്പാരാ പായുന്നു.പിന്നെയല്ലേ അരക്കോടി കക്കൂസ് മുറിയില്‍ ഒളിപ്പിച്ച ഷാജി!

ഇസ്ലാമിനെ മറയാക്കി കൊള്ളനടത്തുന്നവരെ നാട് തിരിച്ചറിയണം.മതം ഉപയോഗിച്ചു നാടിനെ വിഭജിക്കാനും,അതിന്റെ മറവില്‍ കൊള്ളനടത്താനും മതനിരപേക്ഷ,പുരോഗമന കേരളം അനുവദിക്കരുത്.ഒറ്റപ്പെടുത്തണം. മുസ്ലിം ലീഗില്‍ ഇപ്പോഴും നല്ല മനസ്സുകള്‍ അവശേഷിക്കുന്നുവെങ്കില്‍, അധോലോക ഇടപാടുകള്‍ക്ക് ഇനിയും കുടപിടിക്കണമോ എന്ന്
ആത്മ പരിശോധന നടത്തണം.”