രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു; മുംബൈയിലെ 23,000 ചേരി നിവാസികള്‍ നിരീക്ഷണത്തില്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു. ഇന്നലെ മാത്രം 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ 23,000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നു. മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.  മുംബൈ സെന്‍ട്രലിലെ 23000 ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കിയത്.

എല്ലാദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുന്നുണ്ട്. ജോലിക്ക് പോവുന്നതിന് വിലക്കുണ്ട്. കുടിലുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലിസ് കര്‍ശനമായി പറഞ്ഞിട്ടുണ്ട്. വീട്ടുജോലിക്ക് പോയി കുടുംബം നോക്കിയ 69കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ മുംബൈ സെന്‍ട്രലിലെ ചേരിയിലെ അവസ്ഥ ഇങ്ങനെയായത്.

അമേരിക്കയില്‍ നിന്നെത്തിയ 49കാരന്റെ വീട്ടില്‍ ജോലിക്ക് നിന്നതായിരുന്നു. അയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വീട്ടുജോലിക്കാരിയെയും പരിശോധിച്ചു. ഒറ്റമുറിക്കുടിലുകളില്‍ അടുത്തിടപഴകി കഴിയുന്നവരാണ് ചേരി നിവാസികള്‍. സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ ഇടമുള്ള സ്ഥലവുമാണിത്.

മുംബൈയില്‍ പലമേഖലകളിലായി നിരവധി ചേരികളാണുള്ളത്. ഇത് മുന്നില്‍ കണ്ടാണ് മുംബൈ സെന്‍ട്രലിലെ ചേരിയില്‍ രോഗംസ്ഥിരീകരിച്ചതിന് പിന്നാലെ 23000 പേരെയും നിരീക്ഷണത്തിലാക്കിയത്. പലര്‍ക്കും രേഖകളൊന്നും ഇല്ലാത്തതും പരിശോധനകളോട് സഹകരിക്കാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഒട്ടാകെ നിരീക്ഷത്തില്‍ കഴിയാതെ മുങ്ങിയതിന് 500ലേറെ കേസുകള്‍ രജസിറ്റര്‍ ചെയ്തതായി ആഭ്യന്തര വകുപ്പും അറിയിച്ചു