നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പകല്‍ സര്‍വീസിന് തടസ്സം

അറ്റകുറ്റപണികള്‍ക്കായി റണ്‍വേ അടച്ചിടുന്നതിനാല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സര്‍വീസ് നടക്കില്ല. തീരുമാനം ഈ സമയത്തുള്ള കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന 38 സര്‍വീസുകളെ ബാധിക്കും.

നിലവില്‍ 31 ആഭ്യന്തര സര്‍വീസുകളും 7 രാജ്യാന്തര സര്‍വീസുകളുമാണ് ഈ സമയത്ത് കൊച്ചിയില്‍ നിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സര്‍വീസുകള്‍ ഇവിടേക്കു വരുന്നുമുണ്ട്. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റണ്‍വേ സാധാരണ പോലെ പ്രവര്‍ത്തിക്കും.

ഓരോ പത്തു വര്‍ഷത്തിലും റണ്‍വേ റീകാര്‍പ്പറ്റിംഗ് നടത്തണമെന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശം. വിമാനക്കമ്പനികളോട് ഈ സമയത്തിനനുസരിച്ച് സര്‍വീസ് ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നവംബര്‍ 6 മുതല്‍ മാര്‍ച്ച് 28 വരെ റണ്‍വേ അടച്ചിടും. പകല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി റണ്‍വേ വൈകിട്ടോടെ വ്യോമ ഗതാഗതത്തിന് സജ്ജമാക്കാനാണ് ഉദേശിക്കുന്നത്.
1999- ല്‍ പ്രവര്‍ത്തനം ആരംഭിച്ച വിമാനത്താവളത്തിന്റെ റണ്‍വേയുടെ ആദ്യ റീകാര്‍പ്പറ്റിംഗ് ജോലികള്‍ 2009- ല്‍ നടന്നിരുന്നു.