താന്‍ ആത്മഹത്യ ചെയ്താലെങ്കിലും ചിന്മയാനന്ദിന് എതിരെ നടപടി എടുക്കുമോ? ലൈംഗികാക്രമണത്തിന് ഇരയായ നിയമ വിദ്യാര്‍ത്ഥിനി

കുറ്റവാളിക്കെതിരെ നടപടിയെടുക്കാന്‍ യു.പി സര്‍ക്കാര്‍ തന്റെ മരണത്തിനു വേണ്ടി കാത്തിരിയ്ക്കുകയാണോ എന്നും കേസില്‍ പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നും യുവതി പറഞ്ഞു.‘ഒരുപക്ഷെ ഞങ്ങള്‍ സ്വമേധയാ ഞങ്ങളുടെ ജീവിതം അവസാനിപ്പിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുണ്ടാകാം, അതിനുശേഷം മാത്രമേ അവർ ചിന്മയാനന്ദിനെതിരെ നടപടിയെടുക്കൂ”. മരണശേഷമെങ്കിലും ഭരണകൂടം തന്നെ വിശ്വസിക്കുമോയെന്നും യു.പി സര്‍ക്കാരിനോട് യുവതി ചോദിക്കുന്നു.

തിങ്കളാഴ്ച ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ യുവതി മൊഴി രേഖപ്പെടുത്തിയിരുന്നു. 20 പേജുള്ള മൊഴിയില്‍ തന്നെ ചിന്മയാനന്ദ് തട്ടിക്കൊണ്ടു പോയതായും ലൈംഗികമായി ആക്രമിച്ചതായും പറയുന്നു. അറസ്റ്റ് ആസന്നമായപ്പോള്‍ ഓരോ ന്യായീകരണങ്ങള്‍ പറഞ്ഞ് ചിന്മയാനന്ദ് ഒരു കുട്ടിയെ പോലെ പെരുമാറുകയാണെന്നും യുവതി ആരോപിച്ചിരുന്നു.

ഷാജഹാന്‍പുരിലെ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ചിന്മയാനന്ദിനെ രണ്ടുദിവസം മുമ്പ് ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. വിശ്രമിക്കാനാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകനായ ഓം സിംഗ് അറിയിച്ചത്.ചിന്മയാനന്ദിന്റെ വീട്ടില്‍ കൊണ്ടുവന്ന് വെള്ളിയാഴ്ച യുവതിയെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.’ പരാതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മജിസ്ട്രേറ്റിനു മുന്നില്‍ ഞാന്‍ പറഞ്ഞിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ വെച്ച് എന്റെ കണ്ണടയും ഒരു ചിപ്പും നഷ്ടപ്പെട്ടിട്ടുണ്ട്.

ചിന്മയാനന്ദയുടെ മുറിയില്‍ നിന്നും മദ്യക്കുപ്പികളും തലയിണകളും നീക്കം ചെയ്തതിനെ കുറിച്ചും താന്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.